'എല്ലാം ഊഹാപോഹം മാത്രം'; 'രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല' - കെ.കെ. ജയചന്ദ്രൻ
'എല്ലാം ഊഹാപോഹം മാത്രം'; 'രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല' - കെ.കെ. ജയചന്ദ്രൻ
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത്. 'പാർട്ടി എന്നെ അപമാനിച്ചു പുറത്താക്കി' എന്നാണ് രാജേന്ദ്രന്റെ ആരോപണം. പാർട്ടിയ്ക്ക് വേണ്ട വിശദീകരണങ്ങൾ എല്ലാം രേഖാമൂലം താൻ നൽകിയിരുന്നു.
എന്നാൽ, വിശദീകരണം ലഭിച്ചില്ല എന്ന് ജില്ലാ നേതൃത്വം പറയുന്നു. അതിനൊപ്പം സി പി ഐ യിലേക്ക് പോകുമെന്ന സൂചനയും രാജേന്ദ്രൻ നൽകിയതായാണ് വിവരം.ദേവികുളത്തെ എൽ ഡി എഫ് സ്ഥാനാർഥിയെ തോൽപിക്കാൻ നോക്കി എന്ന ആരോപണത്തിലാണ് എസ്.രാജേന്ദ്രനോട് പാർട്ടി വിശദീകരണം തേടിയത്.
എന്നാൽ, രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ വ്യക്തമാക്കി. ഈ വിഷയം പാർട്ടി ചർച്ച ചെയ്തിട്ടില്ല.

ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി കൂടിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്താക്കി എന്നത് ഊഹാപോഹം മാത്രമാണ്. ഇത്തരം ഊഹാപോഹത്തിന് മറുപടി പറയാൻ ഇല്ലെന്നും ജയചന്ദ്രൻ അറിയിച്ചു.അതേ സമയം, ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ സി പി എമ്മിൽ നിന്നും പുറത്തെന്ന വാർത്തകൾ ഇന്നലെ വന്നു. രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്കയായിരുന്നു. നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ഇതിന് പുറമെ സി പി എം സ്ഥാനാർഥിയായി ഇവിടെ പകരം മത്സരിച്ച എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു വർഷത്തേയ്ക്ക് ഇദ്ദേഹത്തെ മാറ്റി നിർത്താനാണാ പാർട്ടി തീരുമാനിച്ചത്. സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം പാർട്ടി നേതൃത്വവുമായി മാസങ്ങൾ നീണ്ട ഭിന്നതയിലായിരുന്നു രാജേന്ദ്രൻ. ഒരു തവണ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നുവട്ടം ദേവികുളം എംഎൽഎയുമായിരുന്നു ഇദ്ദേഹം. ഇടുക്കി മൂന്നാർ, മറയൂർ എന്നീ തോട്ടം മേഖലകളിൽ ഇദ്ദേഹത്തിന് പതിറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന ബന്ധമാണ് ഉളളത്.

തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ഇയാൾക്ക് മേലെ ഉയർന്നു. പിന്നാലെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നും കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം കുറ്റം ആരോപിക്കപ്പെട്ട മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. സ്റ്റാലിൻ, വി. മാരിയപ്പൻ, എ.രാജൻ, മുൻ അംഗം ജി. വിജയകുമാർ എന്നിവരോട് പാർട്ടി വിശദീകരണം തേടിയിരുന്നു.

ഇതിൽ വിജയകുമാറിനെ 6 മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായാണ് സൂചന. മറ്റുള്ളവർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അതേസമയം, രാജേന്ദ്രൻ സി പി ഐ യിലേക്കു പോകും എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെ വന്നാൽ തോട്ടം മേഖലകളിൽ രാജേന്ദ്രന്റെ സ്വാധീനം പാർട്ടിക്ക് ഗുണം ചെയ്യും എന്ന റിപ്പോർട്ടുകളും ഉണ്ട്.രാജേന്ദ്രനെ പുറത്താക്കും എന്ന് സി പി എം മറയൂർ ഏരിയ സമ്മേളനത്തിൽ എം.എം.മണി എം എൽ എ വളരെ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി.രാമരാജ് അടുത്തയിടെ സി പി എം വിട്ട് സി പി ഐ യിൽ ചേർന്നിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്.












Click it and Unblock the Notifications