ഇടുക്കിയിൽ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം; ആദ്യം ഫോൺകോൾ, പിന്നെ വാട്സാപ്പ് മെസേജ്.. തട്ടിപ്പ് ഇങ്ങനെ
ഉപ്പുതറ: ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. കൊറിയർ സർവീസിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച ശേഷം പോലീസ് ക്ലിയറനൻസ് സർട്ടിറഫിക്കറ്റ് (പിസിസി) എത്തിക്കാൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ഒടിപി നമ്പർ വാങ്ങിയായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത് എന്നാണ് പരാതിയിൽ പറയുന്നത്.
ഉപ്പുതറ ഈട്ടിക്കൽ ഗീതുമോൾ തമ്പിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടം ആയത്. ജോലിക്ക് വേണ്ടി കുവൈത്തിലേക്ക് പോകാൻ കടം വാങ്ങി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഗീതു ജൂലായ് 18 ന് കട്ടപ്പനയിലെ പാസ്പോർട്ട് ഓഫീസിൽ എത്തിയിരുന്നു.

അവിടെ പാൻ കാർഡ് സ്കാൻ ചെയ്തെടുത്തു. 21 ന് ആണ് കട്ടപ്പനയിലെ കൊറിയർ സർവീസിൽ നിന്നാണെന്ന് പറഞ്ഞ് ഗീതുവിന് ഫോൺ വന്നത്. ഹിന്ദിയിൽ ആയിരുന്നു വിളിച്ച വ്യക്തി സംസാരിച്ചത്. പാസ്പോർട്ട് ഓഫീസിൽ പോയപ്പോൾ ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നത് കൊണ്ട് സംശയം തോന്നിയില്ല.
അടുത്തദിവസം ഉപ്പുതറയിലെ പോസ്റ്റുമാൻ സർട്ടിഫിക്കറ്റ് എത്തിക്കും എന്നും അതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി വിളിച്ച വ്യക്തിയുടെ നമ്പരിലേക്ക് ഒരു വാട്‌സാപ് മെസേജ് അയയ്ക്കണം എന്നുമാണ് ഫോൺ വിളിച്ച ആൾ പറഞ്ഞത്. ഇതിന് പിന്നാലെ വാട്സ് ആപ്പിൽ ഒരു ലിങ്ക് അയയ്ക്കുകയും അതിൽ അക്കൗണ്ട് വിവരങ്ങളും മറ്റ് വിവരങ്ങളും നൽകി 4 രൂപ അയച്ചു നൽകാനും ഇയാൾ അറിയിച്ചു.
തുടർന്ന് പണം അയച്ചപ്പോൾ ഫോണിലേക്ക് വന്ന ഒടിപി നമ്പരും അവർക്ക് കൈമാറി. പോസ്റ്റ്മാന്റെ പേരും ഗീതുവിന്റെ പേരുമെല്ലാം കൃത്യമായി പറഞ്ഞിരുന്നതിനാൽ തട്ടിപ്പാണെന്ന് വിചാരിച്ചില്ല. പിറ്റേന്ന് പോസ്റ്റ്മാൻ എത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ 24 ന് രാവിലെ 10. 09 ന് അക്കൗണ്ടിൽ നിന്ന് 89999 രൂപ പിൻവലിച്ചതായി മെസേജ് വരികയായിരുന്നു.
ഇതിനെ പിന്നാലെ തന്നെ 999 രൂപയും, 9999 രൂപയും പിൻവലിച്ചു. ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെട്ടു. പക്ഷേ അതിനിടെ 999 രൂപ വീതം രണ്ടുതവണ കൂടി പിൻവലിച്ചു. ഇതിന് പിന്നാലെ അക്കൗണ്ടിൽ ബാക്കി ഉണ്ടായിരുന്നു ആറായിരം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് സൈബർ സെല്ലിലും ഉപ്പുതുറ പോലീസിലും പരാതി നൽകി. അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications