മുല്ലപ്പെരിയാര്‍ ഡാം: കൂടുതല്‍ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കും, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലും വൃഷ്ടി പ്രദേശത്തും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് പരമാവധിയായ 142 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേയിലൂടെ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതല്‍ 8017.40 ഘന അടി ജലം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കി തുടങ്ങുമെന്ന് തേക്കടി പിഡബ്ല്യുഡി / ഡബ്ല്യുആര്‍ഡി സെക്ഷന്‍ നാല് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിര്‍ഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള പശുമല, എ.വി.ടി (കടശ്ശിക്കാട് മാട്ടുപെട്ടി ഡിവിഷന് ഉള്‍പ്പെടെയുള്ള) എല്ലാ എസ്റ്റേറ്റ് ഉടമസ്ഥതയിലുമുള്ള റോഡുകളിലും ഇടവഴികളിലും ഉള്‍പ്പെടെ സ്ഥാപിച്ചിരിക്കുന്ന ഗേറ്റുകള്‍ തുറന്നു കൊടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഉടമകള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദ്ദേശം നല്കി.
പ്രതിബന്ധങ്ങള്‍ ആയി നില്ക്കുന്ന കമ്പിവേലിയും മറ്റും നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് അടിയന്തരമായി നടപ്പാക്കുന്നതിന് പീരുമേട് തഹസില്‍ദാര്‍, പീരുമേട് ഡിവൈ.എസ്.പി. എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയില്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന് വണ്ടിപ്പെരിയാറിലെത്തി സാഹചര്യം വിലയിരുത്തിയിരുന്നു. വണ്ടിപ്പെരിയാറില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും ചേര്‍ന്നു. രാത്രിയില്‍ ജലം തുറന്നു വിടുന്ന അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്രമീകരണം പൂര്‍ത്തിയാക്കി. ദ്രുതകര്‍മ്മ സേന, ജീവനക്കാരുടെ സംഘം എന്നിവ മുഖേന ജനങ്ങള്‍ക്ക് സന്ദേശം നല്‍കും. സ്ഥിരം അനൗണ്‍സ്മെന്റിനുള്ള സംവിധാനം ഒരുക്കാനും പ്രദേശത്ത് വെളിച്ചം ഉറപ്പാക്കാനും എസ്റ്റേറ്റ് റോഡ് തുറക്കാനും തീരുമാനിച്ചു.
മുതിർന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി; കോണ്‍ഗ്രസ് അച്ചടക്കത്തോടെ വളരുകയാണ്
പൊലീസിന്റെയും എന്‍ ഡി ആര് എഫിന്റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയും സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ മന്ത്രി പരിശോധിച്ചു. വാഴൂര്‍ സോമന് എംഎല്‍എ, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉമ്മര്‍, വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീറണാകുന്നേല്‍, എസ്.പി. രാജേന്ദ്രന്, ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ അലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഡാം സൈറ്റില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരന്തരമായ നിരീക്ഷണം ഉണ്ടാകണമെന്നും, ഷട്ടറുകള്‍ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടേയും ആയിരിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ തമിഴ്നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കണം എന്നതാണ് കേരള സര്‍ക്കാരിന്റെ അഭിപ്രായം. 2021 നവംബര്‍ 30ന് വണ്ടിപെരിയാര്‍ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഉയര്‍ന്ന ജല നിരപ്പും ജനങ്ങള്‍ അനുഭവിക്കുന്ന ആശങ്കയും സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 5700 ക്യൂസെക്സ് എന്ന തോതില്‍ ഷട്ടള്‍ തുറന്നതാണ് ജല നിരപ്പ് ഉയരാന്‍ കാരണമായത്. പ്രദേശത്തെ വീടുകള്‍ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കത്തിന് കാരണമായതും ഇതിനാലാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.