സിപിഎം തെറിച്ചു!! വണ്ടന്മേടില്‍ യുഡിഎഫിനും ബിജെപിക്കും ഒരേ നിലപാട്; ഇനി ആര് ഭരിക്കും?
തൊടുപുഴ: ഇടുക്കിയിലെ വണ്ടന്‍മേട് പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയം പാസായതോടെ പ്രസിഡന്റ് പുറത്ത്. ആഴ്ചകള്‍ക്ക് മുമ്പ് കേരളക്കര ഞെട്ടിയ മയക്കുമരുന്ന് കേസില്‍ സജീവ ചര്‍ച്ചയായിരുന്നു വണ്ടന്മേട് പഞ്ചായത്ത്. വണ്ടന്‍മേട് പഞ്ചായത്തംഗമായ ഭാര്യ, ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനെ കൂട്ടുപിടിച്ച് മയക്കുമരുന്ന് കേസുണ്ടാക്കി എന്നായിരുന്നു ആരോപണം.
തുടര്‍ന്ന് പഞ്ചായത്തംഗത്തെ സിപിഎം പുറത്താക്കിയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു ജയം. ഇതു രണ്ടാംതവണ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലാണ് സിപിഎം ഭരണം അവസാനിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
സിപിഎം അംഗം സിബി എബ്രഹാം ആണ് വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ്. സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് സിബി തെറിച്ചത്. ബിജെപിയും യുഡിഎഫും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. സിപിഎമ്മിന്റെ മേല്‍ക്കൈ ഉപതിരഞ്ഞെടുപ്പോടെ അവസാനിച്ച സാഹചര്യത്തിലാണ് കരുനീക്കങ്ങള്‍ നടന്നത്.
വണ്ടന്‍മേട് പഞ്ചായത്തില്‍ ആകെ 18 വാര്‍ഡുകളാണുള്ളത്. എല്‍ഡിഎഫിന് ഒമ്പത് സീറ്റുണ്ടായിരുന്നു. വിവാദമായ ലഹരി കേസിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയും സിപിഎം അംഗം പരാജയപ്പെടുകയും ചെയ്തു. ഇതോടെ യുഡിഎഫിന് ഒരു സീറ്റിന്റെ ബലം കൂടി ലഭിച്ചു. തുടര്‍ന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ഇപ്പോള്‍ പാസായതും.
ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫും ബിജെപിയും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പ്രമേയം വരണാധികാരി തള്ളി. ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് ശക്തി വര്‍ധിച്ചതോടെയാണ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫിന് എട്ട് സീറ്റായി കുറഞ്ഞിരുന്നു.
എല്‍ഡിഎഫിന് എട്ട്, യുഡിഎഫിന് ആറ്, ബിജെപിക്ക് മൂന്ന്, ഒരു കോണ്‍ഗ്രസ് വിമത സ്വതന്ത്രന്‍ എന്നിങ്ങനെയാണ് വണ്ടന്‍മേട് പഞ്ചായത്തിലെ കക്ഷി നില. യുഡിഎഫ്, ബിജെപി, സ്വതന്ത്രന്‍ എന്നിവരെല്ലാം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഇനി ആര് പ്രസിഡന്റാകുമെന്നാണ് അറിയേണ്ടത്. ആറ് സീറ്റുള്ള യുഡിഎഫിന്റെ പ്രതിനിധി ബിജെപി പിന്തുണയോടെ പ്രസിഡന്റായാല്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.
അങ്ങനെയാണേല്‍ അമ്മായിയമ്മ മരുമകള്‍ പ്രശ്നങ്ങളുണ്ടാകുമോ? ഇടയ്ക്ക് കയറി ഷൈന്‍ ടോം ചാക്കോ.
വണ്ടന്മേട് പഞ്ചായത്ത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. പതിനൊന്നാം വാര്‍ഡായ അച്ചക്കാനത്തെ പ്രതിനിധീകരിച്ചിരുന്നത് സൗമ്യ സുനിലാണ്. ഇവരുടെ ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മയക്കുമരുന്ന് വാഹനത്തില്‍ ഒളിപ്പിച്ചു എന്നായിരുന്നു ആരോപണം. കേസ് വിവാദമായതോടെ സൗമ്യയില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതിവാങ്ങി. ഉപതിരഞ്ഞെടുുപ്പിന് കളമൊരുങ്ങി. യുഡിഎഫിന്റെ സൂസന്‍ ജേക്കബ് ജയിക്കുകയും ചെയ്തു.
സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ മയക്കുമരുന്നായ എംഡിഎംഎ പോലീസ് കണ്ടെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. സുനില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് പോലീസിന് ബോധ്യമായി. പിന്നെ എങ്ങനെ കാറില്‍ മയക്കുമരുന്ന് എത്തി എന്ന അന്വേഷണമാണ് ഭാര്യയിലേക്ക് നയിച്ചത്. സൗമ്യയും വിനോദ്, ഷാനവാസ്, ഷെഫിന്‍ എന്നിവരും ചേര്‍ന്ന് നടത്തിയ ഗൂഢ പദ്ധതിയാണിതെന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരം.