കോട്ട തിരികെ പിടിക്കുമോ യുഡിഎഫ്: ലക്ഷ്യം അഞ്ചില്‍ അഞ്ച്, നേടിയാല്‍ ചരിത്രം, കരുതലോടെ ഇടതും
തൊടുപുഴ: മധ്യതിരുവിതാംകൂര്‍ ബെല്‍റ്റിലെ പരമ്പാരാഗത യുഡിഎഫ് ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന ജില്ലകളിലൊന്നായിരുന്നു ഇടുക്കി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ആ ചിത്രം ഇടതുമുന്നണി മാറ്റിയെഴുതി. ആകെയുള്ള അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളും ഇടതുമുന്നണി പിടിച്ചു. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയതോടെ ഫലത്തില്‍ എല്‍ഡിഎഫ് 4, യുഡിഎഫ് 1 എന്നതാണ് അവസ്ഥ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കി കൂടുതല്‍ ചുവന്നു. ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇടതുമുന്നണി പിടിച്ചു. ഈ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പിനേയും ഇടതുമുന്നണി നേരിടാന്‍ പോവുന്നത്. എന്നാല്‍ എന്ത് വിലകൊടുത്തും ജില്ലയിലെ ആധിപത്യം തിരികെ പിടിക്കാന്‍ യുഡിഎഫും തുനിഞ്ഞ് ഇറങ്ങിയതോടെ പ്രവചനാതീതമായ മത്സരത്തിനാണ് ഇടുക്കി ഇത്തവണ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

മണ്ഡലങ്ങള്‍
ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ, പീരുമേട്, ദേവികുളം എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണ് ഇടുക്കിയില്‍ ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലും തൊടുപുഴയിലും യുഡിഎഫ് വിജയിച്ചപ്പോള്‍ ബാക്കിയുള്ള മൂന്നിടത്തും ഇടതുപക്ഷമായിരുന്നു വിജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തോടെ റോഷി അഗസ്റ്റിന്‍ കൂടെ ഇടത് പാളയത്തില്‍ എത്തിയതോടെ ഇടുക്കി കൂടി ഇടതിന്‍റെ അക്കൗണ്ടിലായി.

തൊടുപുഴയില്‍
ഇത്തവണ പിജെ ജോസഫിന്‍റെ തൊടുപുഴ കൂടി പിടിച്ച് ജില്ലയില്‍ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുകയെന്നാതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. എന്നാല്‍ ഏറ്റവും കുറഞ്ഞത് നാല് മണ്ഡലത്തിലെങ്കിലും ഇക്കുറി ജില്ലയില്‍ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ അഞ്ചില്‍ അഞ്ചും പിടിക്കാമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ഇടുക്കിയില്‍
ഇടുക്കിയില്‍ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പോരാട്ടം. ഫ്രാന്‍സിസ് ജോര്‍ജും റോഷി അഗസ്റ്റിനും തമ്മില്‍. എന്നാല്‍ ഇരുവരും മുന്നണികള്‍ മാറിയെന്നതാണ് പ്രത്യേകത. യുഡിഎഫ് സ്വാധീന മണ്ഡലമാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലീഡ് പിടിക്കാന്‍ സാധിച്ചതാണ് റോഷി അഗസ്റ്റിന്‍ അനുകൂല ഘടമായി കാണുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 2198 വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിന് ഉള്ളത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ലീഡ് നോക്കിയാല്‍ ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനാണ്. ഇതിലാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ആത്മവിശ്വാസം. ഇരു സ്ഥാനാര്‍ത്ഥികളും മുന്നണി മാറി മത്സരിക്കുന്നതിനാല്‍ അതൊരു പ്രതികൂല ഘടകമാവില്ലെന്നാണ് പൊതു വിലയിരുത്തല്‍.

മന്ത്രി മണ്ഡലം
ജില്ലയില്‍ ഏറ്റഴും ശ്രദ്ധേയമായ മത്സരം നടക്കുന്നത് മന്ത്രി മണ്ഡലമായ ഉടുമ്പന്‍ ചോലയിലാണ്. മന്ത്രി എംഎം മണിയെ നേരിടാന്‍ യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത് മുന്‍ എംഎല്‍എ കൂടിയായ ഇഎം അഗസ്തിയെയാണ്. എന്‍ഡിഎയില്‍ ബിഡിജെഎസും മണ്ഡലത്തില്‍ മത്സരിക്കുന്നു. 2016-ല്‍ 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംഎം മണി വിജയിച്ചത്. തദ്ദേശത്തില്‍ മണ്ഡലത്തിലെ ഇടത് വോട്ടിന്‍റെ ഭൂരിപക്ഷം 12532 ആണ്.

ജോസഫിനെ നേരിടാന്‍
മുന്നണി ഏതായാലും പിജെ ജോസഫിന്‍റെ ഉരുക്ക് കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലമാണ് തൊടുപുഴ. 2016 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 45587 വോട്ടുകള്‍ നേടിയായിരുന്നു പിജെ ജോസഫിന്‍റെ വിജയം. കേരളാ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജോസ് കെ മാണി പക്ഷത്തിനൊപ്പം നിന്ന പ്രൊഫ. കെ.ഐ. ആന്റണിയാണ് പിജെ ജോസഫിനെ നേരിടാന്‍ ഇടതുമുന്നണി ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്നത്. ബിജെപിക്ക് വേണ്ടി പി ശ്യാംരാജും മത്സരിക്കുന്നു.

ദേവികുളം
സംവരണ മണ്ഡലമായ ദേവികുളത്തും ഇത്തവണ പൊടിപാറുന്ന പോരാട്ടമാണ്. രണ്ട് മുന്നണികള്‍ക്കും ശക്തമായ അട്ടത്തറയുള്ള മണ്ഡലം കൂടിയാണ് ദേവികളും. പുതുമുഖമായ എ രാജയാണ് എല്‍ഡിഎഫിന് വേണ്ടി കളത്തില്‍ ഇറങ്ങുന്നത്. ഡി കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ എന്‍ഡിഎ പിന്തുണ സ്വതന്ത്രനായ എസ് ഗണേഷനാണ്. ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക നേരത്തെ തള്ളിപ്പോയിരുന്നു.

പീരുമേട്
314 വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടമായ മണ്ഡലമാണ് പീരുമേട്. സിപിഐയിലെ ഇഎസ് ബിജിമോളായിരുന്നു വിജയി. ഇത്തവണ സിപിഐ ബിജിമോള്‍ക്ക് പകരം വാഴൂര്‍ സോമനെ സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസ് ആവട്ടെ കഴിഞ്ഞ തവണ പരാജയപ്പെട്ട സിറിയക് തോമസിന് വീണ്ടുമൊരു അവസരം കൂടി നല്‍കിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുമുന്നണി 12515 വോട്ടിന്‍റെ ലീഡുണ്ട്












Click it and Unblock the Notifications