4 ലോക്സഭ സീറ്റിൽ 1 ബിജെപി, 3 മറ്റുള്ളവർ.. 10 നിയമസഭ സീറ്റിൽ 1, ബിജെപി മറ്റുള്ളവർ
ദില്ലി: നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റത് ബിജെപിക്ക്. കർണാടകത്തിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യം അധികാരത്തിലെത്തിയ സാഹചര്യത്തിൽ സഖ്യത്തിന് മുതൽക്കുട്ടാകുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം. രാജരാജേശ്വരി നഗറിൽ ആദ്യമുതൽ തന്നെ ലീഡ് ചെയ്ത കോൺഗ്രസ് സ്ഥാനാർത്ഥി മുനിരത്തിന നായിഡുവാണ് കോൺഗ്രസിന് വിജയം സമ്മാനിച്ചത്. 41,162 വോട്ടുകള്‍ക്കാണ് മുനിരത്തിന വിജയിച്ചത്.
മഹാരാഷ്ട്രയിലെ കടേഗോൺ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ വിശ്വജീത് കടമാണ് കോൺഗ്രസിനെ ഈ മണ്ഡലത്തിൽ അധികാരത്തിലെത്തിക്കുക. കേരളത്തിലെ ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനാണ് മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം മുതൽ തന്നെ ലീഡ് ചെയ്ത സജി ചെറിയാൻ കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തുകൾ പോലും കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20,956 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു സജി ചെറിയാന്റെ വിജയം.
നാഗാലാന്റിലെ അമ്പാട്ടിയില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ചത് മുന്‍ നാഗാലാന്റ് മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ മകള്‍ മിയാനി ഡി ഷിരയാണ്. എന്‍പിപിയുടെ ക്ലെമന്റ് മൊമിനിനെ 3191 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് മിനായി വിജയിച്ചത്. കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മ രണ്ട് നിയമസഭാ സീറ്റുകളില്‍ വിജയിച്ചതോടെയാണ് അമ്പാട്ടി സീറ്റ് ഒഴിവ് വന്നത്. അമ്പാട്ടി സീറ്റ് എപ്പോഴും സാങ്മ കുടുംബത്തിന് ആധിപത്യമുള്ളതാണ്. നിലവില്‍ കോണ്‍ഗ്രസിന് 21 സീറ്റുകളും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അല്ലെങ്കില്‍ മുഖ്യമന്ത്രി കൊണാര്‍ഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എന്‍പിപി സഖ്യത്തിന് 20 സീറ്റുകളുമാണുള്ളത്.
ജാര്‍ഖണ്ഡിലെ ഗോമിയ നിയമസഭാ മണ്ഡലത്തില്‍ ജെഎംഎം ബബിതാ ദേവിയാണ് വിജയിച്ചത്. സില്ലിയില്‍ ജെഎംഎമ്മിന്റെ തന്നെ സീമാ ദേവി മാഹ്ത്തോയാണ് വിജയിച്ചത്. 13,500 വോട്ടുകള്‍ക്ക് എജെഎസ് യു പ്രസിഡന്റ് സുദേഷ് മാഹ്ത്തോയെയാണ് പരാജയപ്പെടുത്തിയത്. ബീഹാറിലെ ജോകിഹട്ടില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ഷാനവാസ് ആലമാണ് വിജയിച്ചത്. 76,002 വോട്ടുകളാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുള്ളത്. ജെഡിയുവിന്റെ മുര്‍ഷിദ് ആലമിനെയാണ് പരാജയപ്പെടുത്തിയിട്ടുള്ളത്. 37, 913 വോട്ടുകള്‍ മാത്രമാണ് ജെഡിയുവിന് നേടാനായത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ജോകിഹട്ട്. 2015ലെ തിരഞ്ഞെടുപ്പില്‍ ജെഡിയു ആദിപത്യം ഉറപ്പിച്ച നിയമസഭാ മണ്ഡലമാണ് ഇപ്പോള്‍ കൈവിട്ട് പോയിട്ടുള്ളത്.
പഞ്ചാബിലെ ഷാന്‍കോട്ടില്‍ കോണ്‍ഗ്രസ് ആദ്യമേ തന്നെ അധികാരമുറപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച ഹര്‍ദേവ് സിംഗ് ലഡിയാണ് സംസ്ഥാനത്ത് അധികാരമുറപ്പിച്ചത്. ശിരോമണി അകാലി ദള്‍ നേതാവ് നായിബ് സിംഗ് കോഹയായിരുന്നു ഈ മണ്ഡലത്തില്‍ സിംഗിന്റെ എതിരാളി. ലഡിയ്ക്ക് 82,745 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അകാലിദള്‍ നേതാവിന് 43,944 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പശ്ചിമബംഗാളില്‍ തൃണമൂലിന്റെ സാന്നിധ്യം ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ഫലമാണ് ഉപതിരഞ്ഞെടുപ്പോടെ പുറത്തുവന്നത്. തൃണമൂലിന്റെ ദുലാല്‍ ചന്ദ്ര ദാസാണ് ഈ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചത്.
ബിജെപി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ സീറ്റുകളും ഒറ്റയടിക്ക് ബിജെപിക്ക് നഷ്ടപ്പെടുകയായിരുന്നു. നൂര്‍പൂരില്‍ സമാജ് വാദി പാര്‍ട്ടിയുടെ നയീമുല്‍ ഹസനാണ് 5662 വോട്ടുകളൂടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ബിജെപിയുടെ അവ്നി സിംഗിനെയാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. 94,875 വോട്ടുകളാണ് നയീമുലിന് ലഭിച്ചത്. ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗ് ചൗഹാന്റെ മരണത്തോടെയാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരിയില്‍ റോഡ് അപകടത്തിലായിരുന്നു ലോകേന്ദ്ര മരിച്ചത്. ഈ മണ്ഡലത്തില്‍ ബിജെപിയെ സഹതാപ തരംഗം പോലും സഹായിച്ചില്ല എന്നതാണ് വാസ്തവം.
മെയ് 28ന് പത്ത് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ സീറ്റിലും ലോക്സഭാ സീറ്റിലും മാത്രമാണ് ബിജെപിക്ക് അധികാരം പിടിച്ചെടുക്കാന്‍ സാധിച്ചത്. മുന്നി ദേവി ഷായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജീത് റാമിനെ 1,900 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ പല്‍ഘാറിലാണ് ബിജെപി രണ്ടാമതായി അധികാരത്തിലെത്തുന്നത്. പല്‍ഘാറില്‍ അട്ടിമറി നടന്നുവെന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേനക്ക് കനത്ത തിരിച്ചടിയേറ്റ ഒരു മണ്ഡലം കൂടിയാണിത്.