മോദിയും അമിത് ഷായും ഒറ്റപ്പെടുന്നു, പൗരത്വ നിയമത്തിൽ ബിജെപിയെ തളളി എൻഡിഎ സഖ്യകക്ഷികൾ!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും പ്രതിരോധിക്കാനുളള ശ്രമങ്ങള്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. പൗരത്വ നിയമം ആരെയും ഒഴിവാക്കാനുളളതല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ വാദിക്കുന്നത്.
അതേസമയം പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ഡിഎയ്ക്കുളളില്‍ ബിജെപി ഒറ്റപ്പെടുകയാണ്. മുന്നണിയിലെ 13 കക്ഷികളില്‍ പത്തെണ്ണവും പൗരത്വ നിയമത്തിന് എതിരെയാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് ബിജെപിക്ക് വന്‍ വെല്ലുവിളിയാണ്.
ബിജെപി പ്രതിരോധത്തിൽ
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചാണ് ലോക്‌സഭയിലും രാജ്യസഭയിലും എന്‍ഡിഎ ഘടകകക്ഷികള്‍ വോട്ട് ചെയ്തത്. എന്നാല്‍ ബില്‍ നിയമമായതിന് ശേഷം വന്‍ പ്രക്ഷോഭം ഉയര്‍ന്ന് വന്നതോടെയാണ് ഘടകക്ഷികള്‍ ഓരോരുത്തരായി നിലപാട് മാറ്റിത്തുടങ്ങിയത്. സ്വന്തം പാളയത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നത് പൗരത്വ നിയമവുമായി മുന്നോട്ട് പോകുന്ന ബിജെപിയെ വന്‍ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.
മലക്കം മറിഞ്ഞ് ഘടകകക്ഷികൾ
നിലവില്‍ എന്‍ഡിഎ ഘടകകക്ഷികളില്‍ പട്ടാളി മക്കള്‍ കക്ഷി, അപ്‌നാ ദള്‍, റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവര്‍ മാത്രമാണ് പൗരത്വ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്തത്. 13 എന്‍ഡിഎ ഘടകകക്ഷികളില്‍ മിക്കവരും പൗരത്വ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എന്‍പിആറിനും എതിരെ നിലപാട് പരസ്യമാക്കിക്കഴിഞ്ഞു. ചിലര്‍ തങ്ങള്‍ ഭരണത്തിലുളള സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ജെഡിയുവിനുളളില്‍ തന്നെ കലഹം
ബീഹാറില്‍ ബിജെപി ഭരിക്കുന്നത് നിതീഷ് കുമാറിന്റെ ജെഡിയുവുമായി ചേര്‍ന്നാണ്. എന്നാല്‍ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുളള ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം എന്നാണ് ജെഡിയു ആവശ്യപ്പെടുന്നത്. പാര്‍ലമെന്റില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് ജെഡിയുവിനുളളില്‍ തന്നെ കലഹം പൊട്ടിപ്പുറപ്പെട്ടിരുന്നു.
മുസ്ലീംകളെ കൂടി ഉള്‍പ്പെടുത്തണം
ബിജെപിയുടെ ഏറ്റവും പുരാതനമായ സഖ്യകക്ഷികളിലൊന്നായ അകാലി ദളും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. മുസ്ലീംകളെ കൂടി പൗരത്വ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് അകാലി ദള്‍ എംപി നരേഷ് ഗുജ്രാള്‍ ആവശ്യപ്പെടുന്നത്. ന്യൂനപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയായ തങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കില്ല എന്നും അകാലി ദള്‍ നേതൃത്വം വ്യക്തമാക്കുന്നു.
എന്‍ആര്‍സിയെ പിന്തുണയ്ക്കില്ല
മുംസ്ലീംകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ എന്‍ആര്‍സിയെ പിന്തുണയ്ക്കില്ല എന്നാണ് മറ്റൊരു പ്രധാനപ്പെട്ട എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്ത പാര്‍ട്ടികളില്‍ ഒന്ന് കൂടിയാണ് എല്‍ജെപി. എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം വിളിച്ച് സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ ആവശ്യപ്പെടുന്നത്.
19 ലക്ഷം പട്ടികയ്ക്ക് പുറത്ത്
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ന്ന ആസാമിലെ ആസാം ഗണ പരിഷത്ത് തുടക്കത്തില്‍ സര്‍ക്കാരിനൊപ്പമായിരുന്നുവെങ്കില്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. എന്‍ആര്‍സി ഇതിനകം ആസാമില്‍ നടപ്പിലാക്കുകയും 19 ലക്ഷം പേര്‍ പൗരത്വ പട്ടികയ്ക്ക് പുറത്ത് പോവുകയുമുണ്ടായിട്ടുണ്ട്. ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും പൗരത്വ നിയമത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.
തമിഴ് ഹിന്ദുക്കളെ ഉള്‍പ്പെടുത്തണം
തമിഴ്‌നാട്ടിലെ ബിജെപി സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ പൗരത്വ നിയമത്തെ പിന്തുണച്ച് വോട്ട് ചെയ്തതിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതോടെ എന്‍ആര്‍സിയെ പിന്തുണയ്ക്കില്ല എന്ന നിലപാടിലേക്ക് പാര്‍ട്ടി മാറിയിരിക്കുകയാണ്. തമിഴ് ഹിന്ദുക്കളെ കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തണം എന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.
കാരണം കാണിക്കല്‍ നോട്ടീസ്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യകക്ഷികളായ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, മിസോ നാഷണല്‍ ഫ്രണ്ട്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, സിക്കിം ക്രാന്തികാരി മോര്‍ച്ച എന്നിവരും എന്‍ആര്‍സി, എന്‍പിഎ, സിഎഎ എന്നിവയ്ക്ക് എതിരാണ്. നാഗാ പീപ്പിള്‍സ് ഫ്രണ്ട് തുടക്കം മുതല്‍ക്കേ പൗരത്വ നിയമത്തിന് എതിരാണ്. പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ച എംപിക്ക് പാര്‍ട്ടി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.