വീണ്ടും ഗെഹ്ലോട്ട് മാജിക്, പൈലറ്റ് ക്യാംപിനെ പിളർത്തി! ഗെഹ്ലോട്ടിന് പിന്നിൽ അണിനിരന്ന് 102 എംഎൽഎമാർ!
ജയ്പൂര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതോട് കൂടി രാജസ്ഥാനിലും ബിജെപി അതാവര്‍ത്തിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിരോധം തീര്‍ത്ത് വന്‍മതില്‍ പോലെ ഉറച്ച് നിന്ന അശോക് ഗെഹ്ലോട്ട് അട്ടിമറി പദ്ധതികള്‍ തകര്‍ത്തു.
Recommended Video
രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്തെ വെല്ലുവിളികള്‍ വിജയകരമായി മറികടന്ന ഗെഹ്ലോട്ടിന് മുന്നില്‍ യുവനേതാവ് സച്ചിന്‍ പൈലറ്റാണ് പുതിയ പ്രതിസന്ധി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ നാടകങ്ങള്‍ ഏറെ കണ്ടിട്ടുളള ഗെഹ്ലോട്ട് ഈ അപകടവും വിജയകരമായി തന്നെ മറികടക്കുകയാണ്. വിശദാംശങ്ങളിലേക്ക്..
സമ്മര്‍ദ്ദത്തിലാക്കാനുളള നീക്കം
രാജസ്ഥാനില്‍ ഓരോ മണിക്കൂറിലും പുതിയ രാഷ്ട്രീയ നാടകങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഒരുവശത്ത് തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇഡിയും ആദായനികുതി വകുപ്പും അശോക് ഗെഹ്ലോട്ടിന്റെ അടുപ്പക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയാണ്. ഇത് യാദൃച്ഛികം അല്ലെന്നും കോണ്‍ഗ്രസ് എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കാനുളള നീക്കമാണ് എന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ചീട്ട് കൊട്ടാരം പോലെ തകരുന്നു
കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബിജെപിയെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സച്ചിന്‍ പൈലറ്റ് ആലോചിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെയും ബിജെപിയുടേയും പദ്ധതികള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീഴുന്നതാണ് കാണുന്നത്.
കേവല ഭൂരിപക്ഷം 101
30 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട് എന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടിരുന്നത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 101 ആണ്. 107 കോണ്‍ഗ്രസ് എംഎല്‍എമാരടക്കം 120 പേരുടെ പിന്തുണയാണ് ഗെഹ്ലോട്ട് സര്‍ക്കാരിന് ഉണ്ടായിരുന്നത്. ബിജെപിയുടെ 72 എംഎല്‍എമാര്‍ അടക്കം 75 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന്.
വിപ്പ് എന്ന ബ്രഹ്മാസ്ത്രം
30 എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റിനൊപ്പം പിന്തുണ നല്‍കിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താന്‍ ബിജെപിക്കാവും. എന്നാല്‍ ബിജെപിയുടേയും പൈലറ്റിന്റെയും കണക്ക് കൂട്ടലുകള്‍ അശോക് ഗെഹ്ലോട്ട് തെറ്റിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ദില്ലിക്ക് പോയതിന് പിറകേ രാത്രി ഉടനീളം യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുക എന്ന ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയാണ് ഗെഹ്ലോട്ട് ചെയ്തത്.
102 എംഎല്‍എമാരുടെ പിന്തുണ
വിപ്പ് ലഭിച്ചിട്ട് നിയമസഭാ കക്ഷി യോഗത്തിന് എത്താത്ത എംഎല്‍എമാരെ പുറത്താക്കുമെന്ന കടുത്ത നിലപാടും കോണ്‍ഗ്രസ് സ്വീകരിച്ചു. ഇതോടെ വിമത നീക്കം നടത്തിയ എംഎല്‍എമാരില്‍ മിക്കവും കോണ്‍ഗ്രസ് ക്യാംപിലേക്ക് തന്നെ തിരിച്ച് എത്തിയിരിക്കുന്നു. ഗെഹ്ലോട്ടിന്റെ വസതിയില്‍ വെച്ച് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ 102 എംഎല്‍എമാരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.
അപകടം ഒഴിഞ്ഞ് പോയി
ഇവരില്‍ 92 പേരാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍. കൂടാതെ പത്ത് സ്വതന്ത്ര എംഎല്‍എമാരും ഗെഹ്ലോട്ടിനെ പിന്തുണച്ച് യോഗത്തിന് എത്തി. ഇതോടെ സച്ചിന്‍ പൈലറ്റ് പക്ഷത്തുളളത് 5 എംഎല്‍എമാര്‍ മാത്രമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന് നിലവില്‍ അപകടം ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന് വേണം വിലയിരുത്താന്‍. അതിനിടെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
വാതിലുകള്‍ തുറന്ന് കിടക്കുന്നു
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിളിച്ച പത്ര സമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റിനോട് പാര്‍ട്ടിയിലേക്ക് മടങ്ങി എത്താനാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ് എന്നും വന്ന് സംസാരിക്കൂ എന്നുമാണ് സുര്‍ജേവാല അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ എംഎല്‍എമാരുമായി പൈലറ്റ് ദില്ലിയില്‍ തങ്ങുകയാണ്.
പ്രതികരിക്കാതെ പൈലറ്റ്
അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ക്ക് സച്ചിന്‍ പൈലറ്റ് പ്രതികരിക്കുന്നില്ല എന്നാണ് രാജസ്ഥാനില്‍ പാര്‍ട്ടി ചുമതലയുളള അവിനാശ് പാണ്ഡെ പ്രതികരിച്ചിരിക്കുന്നത്. താന്‍ സച്ചിന്‍ പൈലറ്റിനോട് സംസാരിക്കാന്‍ ശ്രമിക്കുകയാണ്. പൈലറ്റിന് മെസ്സേജുകളും അയച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും അവിനാശ് പാണ്ഡെ വ്യക്തമാക്കി.
ആരും പാർട്ടിക്ക് മുകളിലല്ല
സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും കോണ്‍ഗ്രസ് നേതാവ് മറന്നില്ല. പാര്‍ട്ടിക്ക് മുകളിലാണ് ആരും എന്നുളള ധാരണ വേണ്ട. മറ്റ് എംഎല്‍എമാരെ പോലെ പൈലറ്റും പാര്‍ട്ടി നടപടിക്ക് വിധേയമാവും. പൈലറ്റിനെ കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. എന്നാല്‍ അച്ചടക്ക ലംഘനം വെച്ച് പൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അവിനാശ് പാണ്ഡെ തുറന്നടിച്ചു.
കരുത്ത് തെളിയിച്ച് ഗെഹ്ലോട്ട്
ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ ഉറപ്പിക്കാനായത് പാര്‍ട്ടിയിലും സര്‍ക്കാരിലും അശോക് ഗെഹ്ലോട്ടിനെ കൂടുതല്‍ കരുത്തനാക്കിയിരിക്കുകയാണ്. മധ്യപ്രദേശില്‍ കമല്‍നാഥിന് സാധിക്കാത്തതാണ് രാജസ്ഥാനില്‍ ഗെഹ്ലോട്ട് സാധിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷ തകര്‍ന്നടിഞ്ഞതാണ് സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ വിമതനാക്കിയത്. മുഖ്യമന്ത്രിസ്ഥാനം പൈലറ്റിന് നല്‍കിക്കൊണ്ടുളള ഒരു അനുനയത്തിനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല.
രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് പ്ലാൻ ബി! ബിജെപിയുടെ പണി പാളി, പുകഞ്ഞ കൊള്ളി പുറത്തെന്ന് കോൺഗ്രസ്!