ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിധിയെഴുതുന്നത് 117 സീറ്റുകൾ; കടുത്ത വെല്ലുവിളി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൂട്ടലും കിഴിക്കലുമായി പ്രചാരണരംഗം കൊഴിപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയ ഭൂമിയിൽ സ്വന്തമാക്കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപിയാകട്ടെ ഭരണത്തുടർച്ചയ്ക്കായി തന്ത്രങ്ങൾ മെനയുകയാണ്. 2014ൽ രാജ്യം കണ്ടത് ബിജെപി തരംഗമാണ്. തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എൻഡിഎ സർക്കാർ അധികാരത്തിലേറിയത്.
2014ലെ തിരഞ്ഞെടുപ്പിൽ 427 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. 282 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടി. രാജ്യം വീണ്ടുമൊരു ജനവിധി തേടുമ്പോൾ 117 സീറ്റുകളാണ് ബിജെപിയുടെ വിധിയെഴുതുക. 2014 ൽ ഈ 117 സീറ്റുകളിൽ 73 സീറ്റുകളിലും 10 ശതമാനത്തിൽ താഴെ ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. ചാഞ്ചാട്ടമുള്ള വോട്ടുകളുള്ള ഈ സീറ്റുകളിൽ ഇത്തവണ കടുത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്.
റിപ്പോർട്ട് ഇങ്ങനെ
ആഗോള ധനകാര്യ സേവന കമ്പനിയായ ക്രെഡിറ്റ് സ്യൂസ്സെ നടത്തിയ പഠനത്തിലാണ് ബിജെപിയുടെ വിധി നിർണയിക്കുന്ന 117 സീറ്റുകളുടെ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ സഖ്യങ്ങളും ഭരണ വിരുദ്ധ വികാരവും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്ന ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നവയാണ് ഈ 117 സീറ്റുകൾ.
സീറ്റുകൾ ഇങ്ങനെ
117 സീറ്റുകളിൽ 10 ശതമാനത്തിൽ താഴെ ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. ബാക്കിയുള്ള 44 സീറ്റുകളിൽ 34 എണ്ണവും ഉത്തർപ്രദേശിലാണ്. ഇവിടെ ഉയർന്ന ഭൂരിപക്ഷം നേടിയാണ് ബിജെപി വിജയിച്ചതെങ്കിലും മാറിയ സാഹചര്യം വെല്ലുവിളി ഉയർത്തുന്നുണ്ട്. ബിഎസ്പി-എസ്പി സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. സഖ്യം വൻ വിജയം നേടുമെന്ന അഭിപ്രായ സർവ്വേകൾ പുറത്ത് വന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയെ ഇറക്കി കോൺഗ്രസും മത്സരം ശക്തമാക്കുന്നു.
കർണാടകയിലും ജാർഖണ്ഡിലും
117ലെ 10 സീറ്റുകൾ കർണാടകയിലും ജാർഖണ്ഡിലുമായാണ് ഉള്ളത്. ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സംസ്ഥാനങ്ങളാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. കോൺഗ്രസും ജെഡിഎസും ഇവിടെ സഖ്യത്തിലായതോടെ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. ജാർഖണ്ഡിലാകട്ടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല ഐക്യം രൂപം കൊണ്ടു. ജെവിഎം, ആർജെഡി, ജാർഖണ്ഡ് മുക്തിമോർച്ച തുടങ്ങിയ പാർട്ടികളെല്ലാം സഖ്യത്തിന്റെ ഭാഗമാണ്.
പുതിയ സഖ്യങ്ങളും ഭൂരിപക്ഷവും
ക്രെഡിറ്റ് സ്യൂസ്സെ റിപ്പോർട്ട് പ്രകാരം 2014ന് മുമ്പുള്ള തിരഞ്ഞെടുപ്പുകളിൽ 543 സീറ്റുകളിൽ ഏകദേശം 300 സീറ്റുകളും 10 ശതമാനത്തിൽ താഴെയായിരുന്നു വിജയിക്കുന്ന സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം. എന്നാൽ ബിജെപി തരംഗം ആഞ്ഞടിച്ച 2014ൽ 200 സീറ്റുകളിൽ മാത്രമാണ് ഭൂരിപക്ഷം പത്തിൽ താഴെ പോയത്. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ വർദ്ധനവാണുണ്ടായത്.
ഭൂരിപക്ഷം
543ൽ 161 സീറ്റുകളിൽ 20 ശതമാനത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർത്ഥികൾ വിജയിച്ചത്. ഇതിൽ 117 സീറ്റുകളും ബിജെപിയുടേതായിരുന്നു. 98 സീറ്റുകളിൽ 5 ശതമാനത്തിൽ താഴെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർത്ഥികൾ വിജയിച്ചത്. ഇതിൽ 30 സീറ്റുകളും ബിജെപിയുടേതാണ്.
ബിജെപിക്ക് നിർണായകം
10 ശതമാനത്തിൽ താഴെ ഭൂരിപക്ഷത്തിൽ വിജയിച്ച 73 സീറ്റുകളാണ് ബിജെപിക്ക് ഏറ്റവും നിർണായകമാവുക. ഇരു പക്ഷത്തേയും ചാഞ്ചാട്ടമുള്ള ഈ സീറ്റുകളിൽ ബിജെപിക്ക് പേടിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പുതിയ സഖ്യങ്ങളും 13 കോടിയോളം പുതിയ വോട്ടർമാരുമാണ് ബിജെപിക്ക് വെല്ലുവിളിയാകുന്നത്.
പുതിയ വോട്ടർമാർ
ഓരോ തിരഞ്ഞെടുപ്പിലും പുതിയ വോട്ടർമാരാണ് ചാഞ്ചാട്ടമുള്ള സീറ്റുകളിൽ നിർണായകമാവുക. 13 കോടിയോളം പുതിയ വോട്ടർമാരാണ് ഇക്കുറി വോട്ട് ചെയ്യുക. ഇവരുടെ താൽപര്യങ്ങൾ എന്താണെന്ന് വ്യക്തമല്ലാത്തതിനാൽ ഒരു പ്രവചനം അപ്രസക്തമാണ്. പുതുതലമുറയിലെ വോട്ടർമാർ കൂടുതലായി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാറുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.
2014ലെ കണക്ക് ഇങ്ങനെ
2009നെ അപേക്ഷിച്ച് കൂടുതൽ പുതിയ വോട്ടർമാർ 2014ൽ തിരഞ്ഞെടുപ്പിൽ ഭാഗമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പുതിയ വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിൽ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.
ഈ തീരുമാനം വലിയ മാറ്റങ്ങളുണ്ടാക്കും; മോദിയെ പ്രശംസിച്ച് വീണ്ടും മോഹൻലാൽ, പ്രതീക്ഷയോടെ ബിജെപി