13 പാര്‍ട്ടികള്‍ പൗരത്വ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ്!! ബിജെപിയുടെ പ്രതീക്ഷ ഇങ്ങനെ
ദില്ലി: വിവാദ പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ പരമാവധി പിന്തുണ ഉറപ്പിക്കാന്‍ ഭരണ പ്രതിപക്ഷ സഖ്യം. ബില്ലിനെതിരെ 13 പാര്‍ട്ടികള്‍ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഗുലാം നബി വ്യക്തമാക്കി. ബില്ല് സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റം സംബന്ധിച്ച ആശങ്കകളും പരിഹരിക്കാനല്ല സര്‍ക്കാരിന് താത്പര്യം. മറിച്ച് മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും മുത്തലാഖ് ബില്ലുമെല്ലാം ഇതിന്‍റെ ഉദാഹരണങ്ങളാണ്. ബിജെപി ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നതെന്നും ഗുലാം നബി പറഞ്ഞു.
ആംആദ്മിയും ബില്ലിനെതിരെ രംഗത്തെത്തി. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ആംആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. രാജ്യസഭയിലെ എല്ലാ പാർട്ടികളും ഒന്നിച്ച് ബില്ലിനെതിരെ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് ഹിന്ദുക്കളെയാണ് ഏറ്റവും കൂടുതൽ ബില്‍ ബാധിക്കുകയെന്നത് എഐഎഡിഎംകെ മനസിലാക്കണം. ജനവികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അസമിലും വടക്ക് കിഴക്കന്‍ മേഖലയിലും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ കുംഭകര്‍ണനെന്ന പോലെ കണ്ണടയ്ക്കുകയാണ് സര്‍ക്കാരെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
Recommended Video
അതേസമയം ബില്ലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി പാര്‍ലമെന്‍ററി യോഗം ചേര്‍ന്നു. നിലവില്‍ 240 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 108 എംപിമാരാണ് ഉള്ളത്. ബിജെപിക്ക് തനിച്ച് 83 എംപിമാരുണ്ട്. 121 പേരുടെ പിന്തുണയാണ് ബില്ല് പാസാക്കാനായി വേണ്ടത്. എന്‍ഡിഎ ഇതരകക്ഷികളായ ബിജെഡി, ശിവസേന, വൈഎസ്ആര്‍സിപി, ടിഡിപി എന്നിവരുടെ കൂടി പിന്തുണ ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കൂടാതെ ഏഴ് സ്വതന്ത്രരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ.












Click it and Unblock the Notifications