കർണാടകത്തിൽ ഡികെയുടെ പണി ഏറ്റു;15 പേർ കോൺഗ്രസിലേക്ക്, ബിജെപി നേതാക്കളും?
ബെംഗളൂരു; കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ഇരു പാർട്ടികളിൽ നിന്നുമായി 17 എംഎൽഎമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. കൂറുമാറിയെത്തിയവരെ തന്നെ ഉപതിരഞ്ഞെടുപ്പിലും ബിജെപി മത്സരിപ്പിച്ചു. വിമതർ തന്നെ വിജയിച്ചതോടെ കർണാടകത്തിൽ ബിജെപി അധികാര കസേര ഉറപ്പിക്കുകയും ചെയ്തു.
എന്നാൽ കർണാടകത്തിൽ ഉടൻ തന്നെ പല രാഷ്ട്രീയ അട്ടിമറികളും ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 15 നേതാക്കളാണ് കോൺഗ്രസിലേക്ക് ചേക്കേറുകയെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

ലോക്ക് തീർത്ത് ബിജെപി
കർണാടകത്തിൽ കോൺഗ്രസ് അധ്യക്ഷമായി ഡികെ ശിവകുമാർ നിയമിതനായെങ്കിലും സ്ഥാനാരോഹണം ഇതുവരെ നടന്നിട്ടില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി പരിപാടിക്ക് ലോക്ക് തീർത്തതാണ് ചടങ്ങ് നീളാൻ കാരണമായത്. പാർട്ടി ഇതിനെതിരെ കോടിയെ സമീപിക്കാൻ ഒരുങ്ങിയതോടെ ബിജെപി വഴങ്ങുകയും ചെയ്തു.

നിർണായക നീക്കം
അതേസമയം ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ലേങ്കിലും ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ നിർണായക നീക്കങ്ങളാണ് പാർട്ടി സംസ്ഥാനത്ത് നടത്തുന്നത്. താഴെ തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഡികെയുടെ നേതൃത്വത്തിൽ ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി എംഎൽഎമാർക്കും എംഎൽഎസിമാർക്കും ഓരോ മണ്ഡലത്തിന്റെ ചുമതല നൽകി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

12 അംഗ കമ്മിറ്റി
അതിനിടെ പാർട്ടിക്ക് പാലം വലിച്ച് പോയ നേതാക്കളേ മടക്കി കൊണ്ടുവരാനായി പ്രത്യേക സമിതിയേയും ഡികെ രൂപീകരിച്ചിരുന്നു. കെപിസിസി മുന്‍ അധ്യക്ഷന്‍ അല്ലു വീരഭദ്രപ്പയുടെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയെ ആയിരുന്നു ഡികെ ശിവകുമാർ രൂപീകരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിട്ട് പോയവരെ കൂടി ലക്ഷ്യം വെച്ചായിരുന്നു ഡികെയുടെ നീക്കം.

ഭീഷണിയുമായി ബിജെപി നേതാക്കൾ
കോൺഗ്രസിൽ നിന്നുള്ള വിമതരുടെ വരവോടെ തന്നെ ബിജെപിയിൽ ഉടലെടുത്ത അതൃപ്തി രാജ്യസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായിരുന്നു. കൂറുമാറിയെത്തിവരുടെ വരവോടെ രാഷ്ട്രീയഭാവി ആശങ്കയിലായ നിരവധി നേതാക്കളാണ് ബിജെപിയിൽ ഉള്ളത്. അർഹമായ പരിഗണിന ലഭിച്ചില്ലേങ്കിൽ പാർട്ടി വിടുമെന്ന ഭീഷണിയാണ് നേതാക്കൾ മുഴക്കുന്നത്.

ഫലം കണ്ട് തുടങ്ങി
മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ കലാപക്കൊടി ഉയർത്തി 20 ഓളം ബിജെപി നേതാക്കളും രംഗത്തത്തിയിരുന്നു. ഇവരെ കൂടി ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഡികെ സമിതി രൂപീകരിച്ചത്. ഇപ്പോഴിതാ ദിവസങ്ങൾക്കിപ്പുറം തന്നെസമിതിയുടെ പ്രവർത്തനങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്.

വിശദമായ പരിശോധന
മുൻപ് കോൺഗ്രസ് വിട്ട് പോയവർ ഉൾപ്പെടെ 15 പേർ കോൺഗ്രസിലേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ മറ്റ് ചില നേതാക്കൾ കൂടി കോൺഗ്രസിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. താത്പര്യം അറിയിച്ച നേതാക്കളെ കുളിച്ച് ജില്ലാതല നേതാക്കളിൽ നിന്ന് റിപ്പോർട്ടുകൾ തേടിയിട്ടുണ്ടെന്നും ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിന് മുൻപ് വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

ജില്ലാ തലത്തിലുള്ള നേതാക്കൾ
ജില്ലാതലത്തിലുള്ള നേതാക്കളെ പോലും കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പ്രാദേശിക നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ മൂലം പാർട്ടി വിട്ടവരേയും മറ്റ് പാർട്ടികളിൽ പോയി അർഹമായ പരിഗണന ലഭിക്കാത്തവരേയുമാണ് മടക്കിക്കൊണ്ടുവരാൻ ആലോചിക്കുന്നത്.

ഗുണം ചെയ്തില്ല
മുൻ കാലങ്ങളിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഇത്തരത്തിൽ നേതാക്കൾ കൂടുമാറി എത്താറുള്ളത്. അന്നെല്ലാം അത്തരത്തിൽ ആളുകളെ സ്വീകരിച്ചത് മൂലം പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇനി അതാകില്ല രീതി, നേതാവ് പറഞ്ഞു.

സമിതി അംഗങ്ങൾ
വി മുനിയപ്പ, അജയ് കുമാർ സർനായക്, അഭയ് ചന്ദ്ര, ധ്രുവനാരായണൻ, ബി എൻ ചന്ദ്രപ്പ, വി വൈ ഘോർപാഡെ, സമ്പത്ത് രാജ്, സതീഷ് സീൽ, കൃപ അൽവ, പ്രഫുല്ല മധുകർ എന്നിവരാണ് സമിതി അംഗങ്ങൾ. തങ്ങളുടെ മേഖലകളിൽ നിന്നും പാർട്ടിയിൽ ചേരാൻ തയ്യാറായവരെ കുറിച്ച് ഈ നേതാക്കളാണ് വിശദമായ പരിശോധന നടത്തുക.

ഡികെയുടെ പ്രതികരണം
താൽപ്പര്യമുണ്ടെന്ന ഒറ്റക്കാരണത്താൽ നേതാക്കളെ കോൺഗ്രസിൽ ചേർക്കില്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ഒരു പക്ഷേ പാർട്ടിയിൽ ചേരാൻ സന്നദ്ധത അറിയിച്ചുവന്നയാളെ ചേർക്കുമ്പോൾ മറ്റ് ചില അതൃപ്തികളുടെ പേരിൽ മറ്റ് പാർട്ടി അംഗങ്ങളെ നഷ്ടപ്പെടാൻ കാരണമായേക്കും. അതിനാൽ എല്ലാ വശവും പരിഗണിച്ച് കൊണ്ട് മാത്രമേ പുതിയ നേതാക്കളെ ഉൾക്കൊള്ളിക്കൂവെന്നും ഡികെ പറഞ്ഞു.












Click it and Unblock the Notifications