രാജ്യത്ത് ബലാത്സംഗകേസുകളില്‍ വെറുതെ വിട്ടത് 18,000 പേരെ
ദില്ലി: ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയെകുറിച്ചാണ്. ദില്ലികൂട്ടമാനഭംഗക്കേസിലെ പ്രതിയുമായി നടത്തിയ അഭിമുഖത്തെപ്പറ്റി കേട്ടപ്പോള്‍ താന്‍ അദ്ഭുതസ്തബ്ധനായി എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനോട് കഴിഞ്ഞ് ദിവസം പറഞ്ഞത്. എന്നാല്‍, ഈകാര്യത്തില്‍ അദ്ഭുതപ്പെടേണ്ട എന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റിന്റെ തലവന്‍ അജയ് സാഹ്നി പറയുന്നത്.
2012 ഡിസംബര്‍ 16ന് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനു ശേഷമുള്ള12 മാസങ്ങളില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട 18,000 പേരെയാണ് രാജ്യത്തെ വിവിധ കോടതികള്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. ബലാത്സംഗക്കേസിലെ പ്രതിയെ ഇന്റര്‍വ്യൂ ചെയ്തു എന്നതല്ല പ്രശ്‌നം, ഡല്‍ഹി പെണ്‍കുട്ടിയുടെ കൊലക്കുശേഷം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ സ്ത്രീ അരക്ഷിതയാണ് എന്നതാണ്‌ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ കാട്ടിയാണ് അജയ് സാഹ്നി പറയുന്നത്.
2013ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 25,386 കേസുകളില്‍ 6,892 കേസുകളിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതികള്‍ വിധിച്ചത്. കുറ്റം ചുമത്തപ്പെട്ട 18,494 പേര്‍ തെരുവുകളില്‍ സൈ്വരവിഹാരം നടത്തുന്നു. അതേ വര്‍ഷംതന്നെ 33,000 സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി നല്‍കിയത്. പ്രതിദിനം 90ഓളം പേര്‍ ബലാത്സംഗത്തിനിരയാവുന്നുണ്ടെന്ന് അര്‍ഥം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതെ രാഷ്ട്രീയക്കാര്‍ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് റിട്ട. ഹൈകോടതി ജഡ്ജി തലവനായ പാനല്‍ കണ്ടത്തെിയതിനുശേഷമുള്ള ദശകത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അജയ് സാഹ്നി ചൂണ്ടിക്കാട്ടി. മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് വിരമിക്കുന്നതിനു മുമ്പ് ഇക്കാര്യം സമ്മതിച്ചിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു