ഹരിയാനയിലെ കോൺഗ്രസ് വക്താവിന്റെ കൊലപാതകം; ഒരു സ്ത്രീ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ
ദില്ലി: ഹരിയാനയിൽ കോൺഗ്രസ് വക്താവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി. 3 പേർ ഒളിവിലാണ്. വ്യാഴാഴ്ച രാവിലെയാണ് കോൺഗ്രസ് വക്താവായിരുന്ന വികാസ് ചൗധരി വെടിയേറ്റ് മരിച്ചത്. ഫരീദാബാദിലെ ജിമ്മിൽ നിന്നും മടങ്ങുമ്പോഴായിരുന്നു അപകടം. പത്തിലധികം വെടിയുണ്ടകൾ വികാസ് ചൗധരിയുടെ ശരീരത്തിൽ തുളച്ച് കയറിയിരുന്നു. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘത്തിനറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഇതിനിടെ വികാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് ആശുപത്രി അധികൃതർ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വികാസിന്റെ ശവസംസ്കാര ചടങ്ങുകൾ ഫരീദാബാദിൽ നടന്നു. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. വികാസ് ചൗധരിയുടെ കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ആക്രമണത്തെ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും അപലപിച്ചു. ആരും നിയമത്തെ ഭയക്കുന്നില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്തിടെയാണ് വികാസ് ചൗധരി ഐഎൻഎൽഡി വിട്ട് കോൺഗ്രസിൽ ചേരുന്നത്. ചൗധരിയുടെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് സൂചനയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലും, കൊലപാതകശ്രമവും ഉൾപ്പെടെ 13ഓളം കേസുകളിൽ ചാധരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൗധരിക്ക് ക്രിമിനൽ പശ്ചാത്തലവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications