പോലീസ് ബാരിക്കേഡ് ജീവനെടുത്തു: ഡിജെയുടെ മരണത്തിൽ കുടുങ്ങിയത് പോലീസ് ഉദ്യോഗസ്ഥർ, സസ്പെന്‍ഷൻ!
ദില്ലി: പോലീസ് ബാരിക്കേഡിന്റെ വയര്‍ കുരുങ്ങിയ യുവാവിന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 21 കാരനായ ഡിസ്കോ ജോക്കിയാണ് വയര്‍ കഴുത്തിൽ കുരുങ്ങി മരിച്ചത്. ഹെൽമറ്റ് ധരിക്കാതെയായിരുന്നു അഭിഷേക് കുമാർ ബൈക്കിൽ സഞ്ചരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴിയായിരുന്നു സംഭവം. സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ നേതാജി സുഭാഷ് പാലസില്‍ ബുധനാഴ്ചയായിരുന്നു സംഭവം. വയറുകുരുങ്ങി കഴുത്തിന് പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.
രാത്രി 12 മണിയ്ക്ക് വാഹനം ഗതാഗതം നിരോധിക്കുന്നതിനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് അപകടത്തിനിടയാക്കിയത്. അമിത വേഗത്തിൽ ബൈക്ക് ഓടിച്ചുവന്ന യുവാവ് വയർ കണ്ടില്ലായിരുന്നുവെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ലെന്നാണ് മരിച്ച യുവാവിന്റെ ബന്ധുവിന്റെ സാക്ഷ്യപ്പെടുത്തൽ. ഒരു പിസിആർ വാന്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ബന്ധു പറയുന്നു.
സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യുവാവിന്റെ അമ്മ ആവശ്യപ്പെടുന്നത്. സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തയായി നോർത്ത് വെസ്റ്റ് ഡിസിപി വ്യക്തമാക്കി. സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് 302 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിരുദം പൂർത്തിയാക്കിയ യുവാവ് മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. സ്വകാര്യ ക്യാബ് ഡ്രൈവറാണ് പിതാവ്.