നാല് മാസത്തിൽ വീണത് നാല് മുഖ്യമന്ത്രിമാർ! അഞ്ചാമനും വരുന്നു... അതും ബിജെപിക്കാരൻ? എല്ലാത്തിനും പിന്നിൽ..
ദില്ലി: കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്ത് സ്ഥാനം നഷ്ടപ്പെട്ടത് നാല് മുഖ്യമന്ത്രിമാര്‍ക്കാണ്. അവരവരുടെ പാര്‍ട്ടികളാണ് അവരെ സ്ഥാനത്ത് നിന്ന് മാറ്റിയത്. വരുന്ന അഞ്ചാം മാസത്തില്‍ ഒരു മുഖ്യമന്ത്രിയുടെ കസേര കൂടി തെറിക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.
നാല് മാസത്തിനിടെ രാജിവയ്‌ക്കേണ്ടി വന്ന നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ബിജെപിക്കാര്‍ തന്നെയാണ്. അടുത്തതായി സ്ഥാനനഷ്ട ഭീഷണി നിലനില്‍ക്കുന്നതും ഒരു ബിജെപി മുഖ്യമന്ത്രിയ്ക്ക് തന്നെയാണ് എന്നാണ് വിലയിരുത്തലുകള്‍. അതാരാണ് എന്ന സൂചനയാണ് സി വോട്ടര്‍ സര്‍വ്വേകള്‍ നല്‍കുന്നത്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ആണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ ധാമി സ്ഥാനമേറ്റെടുത്തത്. മാര്‍ച്ച് മാസത്തില്‍ മാത്രം മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിക്കപ്പെട്ട ബിജെപി നേതാവായിരുന്ന തിരത് സിങ് റാവത്തിനെ മാറ്റിക്കൊണ്ടായിരുന്നു ജൂലായിലെ അപ്രതീക്ഷിത നീക്കം. ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി പ്രതിഷ്ഠിച്ച തിരത് റാവത്തും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ പോയതോടെയായിരുന്നു അന്നത്തെ നീക്കം. എന്നാല്‍ അതിന് ശേഷവും സംസ്ഥാനത്ത് ബിജെപിയ്ക്ക് പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് നിര്‍ണായകമായ ചോദ്യമാണ്. അങ്ങനെ സാധിച്ചിട്ടുണ്ട് എന്നാണ് സര്‍വ്വേയില്‍ നിന്ന് ലഭിക്കുന്ന വിവരം.
നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍
തൊട്ടടുത്ത മാസത്തില്‍- ആഗസ്തില്‍- ആയിരുന്നു കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി നീക്കം. ദക്ഷിണേന്ത്യയില്‍ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ച റെക്കോര്‍ഡ് സ്വന്തമായുള്ള ബിഎസ് യെഡിയൂരപ്പയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. ബസവരാജ് ബൊമ്മൈയ്ക്കായിരുന്നു കര്‍ണാടകത്തില്‍ നറുക്കുവീണത്. യെഡിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിയ്ക്കുള്ളിലും വലിയ എതിര്‍പ്പായിരുന്നു ഉണ്ടായിരുന്നത്. പുതിയ മുഖ്യമന്ത്രി വന്നത് എന്ത് ചലനമുണ്ടാക്കുമെന്നാണ് ബിജെപി ഇപ്പോള്‍ നിരീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമാണ് ഗുജറാത്ത്. വികസനത്തിന്റെ 'ഗുജറാത്ത് മോഡല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മോദിയുടെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം. ഒരു പതിറ്റാണ്ടിലേറെ ഒരേ മുഖ്യമന്ത്രി ഭരിച്ച ഗുജറാത്ത്, ഇപ്പോള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയെ ആണ് കാണുന്നത്. അമിത് ഷായുടെ പ്രിയങ്കരനായ വിജയ് രൂപാണിയ്ക്കാണ് ഇത്തവണ കസേര നഷ്ടമായത്. പകരം, പട്ടേല്‍ വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചു.
നാല് മാസത്തിനുള്ളില്‍ സ്ഥാനം നഷ്ടപ്പെട്ട നാലാം മുഖ്യമന്ത്രി പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആണ്. കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്ന്. പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആയിരുന്നു അമരീന്ദറിന്റെ കസേര തെറിപ്പിച്ചത്. ഒരുപക്ഷേ, സ്ഥാനം നഷ്ടപ്പെട്ട മറ്റ് ബിജെപി മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു അമരീന്ദര്‍ എന്നും വിലയിരുത്താവുന്നത്. എന്തായാലും എല്ലാ കാര്യങ്ങളും പൊതുവായ ഒരു സംഗതി, ദേശീയ നേതൃത്വങ്ങളാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തത് എന്നതാണ്.
ഇനി ഇതിന്റെ മറ്റൊരു വസ്തുതയിലേക്ക് വരാം. ഏറ്റവും ജനപ്രീതി കുറഞ്ഞ അഞ്ച് മുഖ്യമന്ത്രിമാരില്‍ നാല് പേര്‍ക്കാണ് ഇപ്പോള്‍ സ്ഥാനം നഷ്ടമായത് എന്നതാണത്. സി വോട്ടര്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്മുഖ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി വോട്ടര്‍ നടത്തിയ സര്‍വ്വേയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ത്തരം ഒരു നിഗമനത്തില്‍ അദ്ദേഹം എത്തുന്നത്. പര്‍ട്ടി നേതൃത്വങ്ങള്‍ മുഖ്യമന്ത്രിമാരെ മാറ്റിയത്, അടിത്തട്ടില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ആണെന്നത് നല്ല കാര്യമാണെന്ന് കൂടി ദേശ്മുഖ് പറയുന്നുണ്ട്. 2021 മാര്‍ച്ച് 19 മുതല്‍ 2021 സെപ്തംബര്‍ 19 വരെ നടത്തിയ സര്‍വ്വേയുടെ ഫലമാണ് അവര്‍ അവലംബമായി ഉയര്‍ത്തിക്കാണിക്കുന്നത്.
സി വോട്ടര്‍ സര്‍വ്വേയിലെ അവസാന അഞ്ചില്‍ നാല് പേരാണ് സ്ഥാനഭ്രഷ്ടരായത്. അടുത്തത് ആരെന്ന സൂചനയും യശ്വന്ത് ദേശ്മുഖ് നല്‍കുന്നുത്. അതും ഒരു ബിജെപി സംസ്ഥാനമാണ്- ഹരിയാണ. മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുകയാണ് എന്നാണ് സര്‍വ്വേ പറയുന്നത്. മേല്‍പറഞ്ഞ മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി മാത്രമായിരുന്നു ഖട്ടറിനും താഴെയുണ്ടായിരുന്നത് എന്നാണ് വസ്തുത. സ്വാഭാവികമായും അടുത്തതായി സ്ഥാനം നഷ്ടപ്പെടുക ഖട്ടറിന് ആണെന്ന രീതിയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
സി വോട്ടര്‍ സര്‍വ്വേയിലെ കണക്കുകള്‍ നോക്കുകയാണെങ്കിലും മനോഹര്‍ ലാല്‍ ഖട്ടറിനേക്കാള്‍ മെച്ചപ്പെട്ട അഭിപ്രായമുള്ളവര്‍ പുറത്ത് പോയിക്കഴിഞ്ഞിരിക്കുന്നു. ഗുജറാത്തിലെ വിജയ് രൂപാണിയും കര്‍ണാടകത്തിലെ യെഡിയൂരപ്പയും ജനസമ്മതിയുടെ കാര്യത്തില്‍ ഖട്ടറിനേക്കാള്‍ ഏറെ മുന്നിലായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഖട്ടര്‍ ഇപ്പോഴും തുടരുന്നു എന്നതിന് ഒരു ഉത്തരവും ഉണ്ട്. ഹരിയാണയിലെ ഝാട്ട് രാഷ്ട്രീയത്തിന്റെ ഉള്ളുകളികള്‍ തന്നെയാണത്.
സ്ഥാനം നഷ്ടപ്പെട്ട നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഗുജറാത്തിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും 2022 ല്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കര്‍ണാടകം മാത്രംമാണ് അതില്‍ നിന്ന് വിഭിന്നമായിട്ടുള്ളത്. ഒരുപക്ഷേ, ഖട്ടറിന്റെ കാര്യത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാനുള്ള കാരണവും ഇത് തന്നെ ആയിരിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകബില്ലുകള്‍ക്കെതിരെയുള്ള സമരമാണ് ഖട്ടറിനെതിരെയുള്ള ഇപ്പോഴത്തെ ജനവികാരത്തിനുള്ള പ്രധാന കാരണം എന്നൊരു വിലയിരുത്തല്‍ ബിജെപിയ്ക്കുള്ളില്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ, ഈ ഘട്ടത്തില്‍ ജനസമ്മതി അളന്നുകൊണ്ട് ഖട്ടറിനെ നീക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലും ഉണ്ട്.
സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ മാറ്റിനിർത്തിക്കൊണ്ടുള്ള ചില പരിശോധനകളും ഇതുമായി ചേര്‍ത്തുവയ്ക്കപ്പെടേണ്ടതാണ്. കൊവിഡ് പ്രതിരോധം പാളിയതിന്റെ പേരില്‍ ഏറ്റവും അധികം വിമര്‍ശനം കേട്ട സംസ്ഥാനമാണ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി എന്ന നിലയില്‍ ആദിത്യനാഥിന്റെ പ്രകടനം ബിജെപിയ്ക്കുള്ളില്‍ പോലും വിമര്‍ശന വിധേയമായിരുന്നു. ഒരുപക്ഷേ, യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പോലും നടന്നിരുന്നു. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത്, പക്ഷേ അത്തരത്തിലുള്ള ഒരു നീക്കത്തിനും ബിജെപി ദേശീയ നേതൃത്വം മുതിര്‍ന്നില്ല. എന്ന് മാത്രമല്ല, തിരഞ്ഞെടുപ്പ് നയിക്കാനുള്ള ചുമതല യോഗി ആദിത്യനാഥിന് തന്നെ നല്‍കുകയും ചെയ്തു.
Recommended Video
കൊവിഡ് പ്രതിസന്ധി അത്രയേറെ ഭീകരത സൃഷ്ടിച്ചിട്ടുകൂടി ഉത്തര്‍ പ്രദേശില്‍ ഇത്തവണ ഒരു ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കില്ല എന്നാണ് സി വോട്ടര്‍ ഈ മാസം തുടക്കത്തില്‍ പുറത്തുവിട്ട സര്‍വ്വേ വ്യക്തമാക്കുന്നത്. പക്ഷേ, ബിജെപിയുടെ സീറ്റുകളില്‍ വലിയ ഇടിവുണ്ടാകും എന്നാണ് വിലയിരുത്തല്‍. പ്രതാപം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് അശേഷം ശേഷിയില്ലെന്നും സര്‍വ്വേ ഫലം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തും.