ഇന്ത്യയുടെ തിരിച്ചടിയിൽ 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, പതിനൊന്ന് പേർക്ക് പരിക്ക്
ദില്ലി: ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട് എന്ന് വെളിപ്പെടുത്താതെ ചൈന. ചൈനീസ് സൈന്യത്തിനും ആളപായം സംഭവിച്ചിട്ടുണ്ട് എന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം എത്ര പേരാണ് കൊല്ലപ്പെട്ടത് എന്നുളളത് ചൈനീസ് ഔദ്യോഗിക മാധ്യമം ആയ ഗ്ലോബല്‍ ടൈംസ് പുറത്ത് വിട്ടില്ല.
എന്നാല്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നത് ചൈനയുടെ 5 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. പതിനൊന്നോളം പേര്‍ക്ക് പരിക്കുണ്ട് എന്നും ഗ്ലോബല്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകയായ വാംഗ് വെന്‍വെന്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
Recommended Video
അതേസമയം കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്ത് എത്ര ആള്‍നാശം ഉണ്ടായി എന്നത് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് വിശദീകരിച്ച് ഗ്ലോബല്‍ ടൈംസ് രംഗത്ത് വന്നിട്ടുണ്ട്. എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്ക് തങ്ങള്‍ക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തിരിക്കുകയാണ്.
അതേസമയം തിരിച്ചടിയില്‍ മൂന്ന് മുതല്‍ നാല് വരെ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും എന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ട് ഭാഗത്തും ആള്‍നാശം ഉണ്ടായതായി തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ കരസേന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തില്‍ മൂന്ന് സൈനികരുടെ ജീവനാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു അടക്കമുളള മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാവിലെ 7.30 മുതല്‍ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുടേയും ചൈനയുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ പത്താന്‍കോട്ടിലെ സൈനിക താവളം സന്ദര്‍ശിക്കുന്നത് റദ്ദാക്കി.