അഞ്ച് ട്രെയിനുകളും നിസാമുദ്ദീനിലെത്തിയവർക്കൊപ്പം സഞ്ചരിച്ച ആയിരക്കണക്കിന് യാത്രക്കാരും നിരീക്ഷണത്തിൽ
ദില്ലി: തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതോടെ വെട്ടിലായി ഇന്ത്യൻ റെയിൽവേ. തബ്ലിഗി ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളാണ് അഞ്ച് ട്രെയിനുകളിലായി സഞ്ചരിച്ചത്. ഇതിൽ പലരുടേയും പരിശോധനാ ഫലം പോസിറ്റിവാണ്. മാർച്ച് 13നും 19നും ഇടയിൽ ദില്ലിയിൽ നിന്നും പുറപ്പെട്ടിട്ടുള്ള ട്രെയിനുകളാണ്.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കുള്ള ദുരന്തോ എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ്, ദില്ലി- റാഞ്ചി രാജധാനി എക്സ്പ്രസ്, എപി സമ്പർക്ക് ക്രാന്തി എക്സ് പ്രസ് എന്നീ ട്രെയിനുകളിലാണ് നിസാമുദ്ദീനിലെ സമ്മേളനത്തിലെ പങ്കെടുത്തവർ മടങ്ങിയിട്ടുള്ളത്. എന്നാൽ ഇവരുമായി എത്ര പേർ സമ്പർക്കം പുലർത്തി എന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേയുടെ പക്കൽ കൃത്യമായ കണക്കുകളുമില്ല. 1000നും 1200നും ഇടയിൽ യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരിക്കാമെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന കണക്കുകൾ.

യാത്രക്കാരുടെ പട്ടിക
ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ പട്ടിക ജില്ലാ അധികൃതർക്ക് കൈമാറാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതോടെ പരിപാടിയിൽ പങ്കെടുത്തവരെ കണ്ടെത്തി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താമെന്ന ആലോചനകളാണ് ഇപ്പോഴുള്ളത്. പരിപാടി കഴിഞ്ഞ് മാർച്ച് 13ന് എപി സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കരിം നഗറിലെത്തിയ 10 ഇന്തോനേഷ്യക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ട്രെയിൻ യാത്രക്കാരിൽ രോഗം
മലേഷ്യൻ യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ച ന്യൂ ഡൽഹി- റാഞ്ചി രാജധാനി എക്സ്പ്രസിലെ ബി1 കോച്ചിൽ സഞ്ചരിച്ച 60 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും നിസാമുദ്ദീനിലെ സംഘത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവരുടെ വിവരങ്ങൾ അന്വേഷിച്ചുവരികയാണ് ജില്ലാ അധികൃതർ. മാർച്ച് 16ന് 26 പേർക്കൊപ്പമാണ് യുവതി സഞ്ചരിച്ചത്. ജാർഖണ്ഡിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യത്തെ കേസാണിത്. മാർച്ച് 18ന് ദുരന്തോ എക്സ്പ്രസിൽ സഞ്ചരിച്ച രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർക്കൊപ്പം എസ് 8 കോച്ചിലാണ് ഇവർ സഞ്ചരിച്ചത്. പ്രായപൂർത്തിയാവാത്ത രണ്ട് പേർക്കൊപ്പം എസ് 3 കോച്ചിലാണ് ഇവരിൽ രണ്ട് പേർ സഞ്ചരിച്ചത്. മറ്റുള്ള സംഘം തമിഴ്നാട് എക്സ്പ്രസിലുമാണ് സഞ്ചരിച്ചത്.

തിരക്കേറ്റിയ സ്റ്റേഷൻ
രാജ്യത്തെ തിരക്കേറിയ രണ്ട് റെയിൽവേ സ്റ്റേഷനുകളായ ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂ ഡൽഹി എന്നീ സ്റ്റേഷനുകൾ വഴി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പായാണ് ഇവർ സഞ്ചരിച്ചതാണ് റെയിൽവേയ്ക്കും വെല്ലുവിളിയാവുന്നത്. ഓരോ ദിവസവും 56 ദീർഘദൂര ട്രെയിനുകളാണ് ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്. മറ്റിടങ്ങളിൽ നിന്ന് വരുന്ന 130 ട്രെയിനുകൾ ഇവിടെ തങ്ങുകയും ചെയ്യുന്നുണ്ട്. ന്യൂ ഡൽഹി സ്റ്റേഷനിൽ നിന്ന് 62 ട്രെയിനുകളാണ് പ്രതിദിനം യാത്ര ആരംഭിക്കുന്നത്.

തമിഴ്നാട്ടിൽ 190 പേർക്ക്
തമിഴ്‌നാട്ടില്‍ ഏറ്റവും ഒടുവിൽ 110 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചതോടെ നിന്നും മടങ്ങിയെത്തിയവരില്‍ 190 പേര്‍ക്കാണ് സംസ്ഥാന കൊറോണ ബാധിച്ചിട്ടുള്ളത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കോയമ്പത്തൂരിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച മാത്രം നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

മുന്നറിയിപ്പ് നിരസിച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതി നിലനിൽക്കെ ദില്ലി പോലീസും ദില്ലി സർക്കാരും പരിപാടികൾ സംഘടിപ്പിക്കരുതെന്ന് തബ്ലിഗി ജമാഅത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. മർക്കസ് നിസാമുദ്ദീൻ ഒഴിപ്പിക്കാനും നിർദേശിച്ചിരുന്നുവെന്നും പോലീസും സർക്കാരും പറയുന്നു. കെട്ടിടത്തിലുള്ളവർ ലോക്ക് ഡൌൺ പ്രഖ്യാപനത്തിന് മുമ്പ് എത്തിയവരാണ്. എന്നാൽ പ്രധാനമന്ത്രി നിർദേശിച്ചത് നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ കഴിയാനാണ്. ഇതാണ് കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയ പോലീസിന് സംഘാടകർ നൽകിയ മറുപടി.












Click it and Unblock the Notifications