മഹാരാഷ്ട്രയിൽ 50 കോൺഗ്രസ്, എൻസിപി എംഎൽഎമാർ ബിജെപിയിലേക്ക്; വൻ വെളിപ്പെടുത്തൽ
മുംബൈ: മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ കനത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസും എൻസിപിയും കടന്ന് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വലിയ പ്രതിസന്ധികളാണ് ഇരു പാർട്ടികളെയും കാത്തിരുന്നത്. പ്രമുഖ നേതാക്കളടക്കം പാർട്ടി വിടുന്നതാണ് ഇരു പാർട്ടി നേതൃത്വത്തെയും വലയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിനെയും എൻസിപിയേയും ഞെട്ടിച്ച് വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംസ്ഥാനത്തെ ബിജെപി മന്ത്രി.
അമ്പതോളം കോൺഗ്രസ്- എൻസിപി എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവർ ബിജെപിയിൽ എത്തിച്ചേരുമെന്നുമാണ് മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രിയുമായ ഗിരീഷ് മഹാജൻ വെളിപ്പെടുത്തിയിരിക്കുന്നത്.

വെല്ലുവിളി
ലോക്സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതിനിടയിലാണ് തിരിച്ചടി തുടരുമെന്ന സൂചന നൽകി ബിജെപി നേതാവിന്റെ പരാമർശം. കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നുമായി അമ്പതോളം എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ട് വരികയാണ്. മുതിർന്ന എൻസിപി നേതാവ് ചിത്രാ വാഗ് കഴിഞ്ഞ മാസം ബിജെപിയിൽ ചേരാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. മാതൃപാർട്ടിയിൽ തനിക്കിനി ഭാവിയില്ലെന്നാണ് ചിത്ര പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേരണമെന്നാണ് എംഎൽഎമാർ പറയുന്നത്. കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എൻസിപിയും ദുർബലമാകുമെന്ന് മഹാജൻ പറഞ്ഞു.

കൊഴിഞ്ഞുപോക്ക്
മുംബൈയിലെ പാർട്ടി മേധാവിയും മുൻ മന്ത്രിയുമായ സച്ചിൻ അഹിർ, വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് തുടങ്ങിയവർ എൻസിപിയിൽ നിന്നും രാജി വെച്ചിരുന്നു. സച്ചിൻ ആഹിർ നേരത്തെ തന്നെ ശിവസേനയിൽ ചേർന്നു. എൻസിപി എംഎൽഎ വൈഭവ് പിച്ചാദും ബിജെപിയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അതേ സമയം കോൺഗ്രസിന്റെയും എൻസിപിയുടെയും നേതാക്കളെ മറുകണ്ടം ചാടിക്കാനായി ബിജെപി, സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ആരോപണങ്ങളെ മഹാജൻ തള്ളി.

പരാജയം മറക്കാൻ
തനിക്ക് നേരിട്ട രാഷ്ട്രീയ പരാജയം മറയ്ക്കാനാണ് പവാർ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നാണ് മഹാജൻ ആരോപിക്കുന്നത്. എൻസിപി നേതാവും മുൻ മന്ത്രിയുമായ ഹസൻ മുസ്റഫിന്റെ വീട്ടിൽ നടന്ന ഇൻകം ടാക്സ് റെയ്ഡുകളെയും മഹാജൻ ന്യായികരിച്ചു. റെയ്ഡിനെതിരെ നേരത്തെ ശരദ് പവാർ രംഗത്ത് വന്നിരുന്നു. നിയമപ്രകാരമാണ് റെയ്ഡ് നടന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ വിശ്വസ്തനാണ് ഗിരീഷ് മഹാജൻ

വൻ തിരിച്ചടി
അതേ സമയം എംഎൽഎമാർക്ക് പുറമെ ഒരു പറ്റം കോർപ്പറേഷൻ അംഗങ്ങളും ഉടൻ തന്നെ ബിജെപിയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. നവി മുംബൈ കോർപ്പറേഷൻ മേയർ സന്ദീപ് നായിക്ക് ഉൾപ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. ഞായറാഴ്ച സന്ദീപ് നായിക്കിന്റെ നേതൃത്വത്തിൽ യോഗം ചേർന്നെന്നും കോർപ്പറേഷൻ അംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നുമാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ബിജെപിക്ക് ശക്തനായ ഒരു സ്ഥാനാർത്ഥിയെ കിട്ടുമെന്ന് മാത്രമല്ല മറിച്ച് തദ്ദേശഭരണവും ബിജെപിയുടെ കൈയ്യിലെത്തും. എൻസിപി നേതാവും മുൻ മന്ത്രിയുമായ ഗണേശ് നായിക്കിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് നവി മുംബൈ.

പ്രതീക്ഷയോടെ ബിജെപി
2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റിൽ 122ലും ബിജെപിയാണ് വിജയിച്ചത്. 63 ഇടത്ത് ശിവസേനയും വിജയിച്ചു. കോൺഗ്രസിന് 42 ഉം എൻസിപിക്ക് 41ഉം സീറ്റുകളാണ് ലഭിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും ചേർന്ന് 240 സീറ്റുകൾ പങ്കുവയ്ക്കും. ബാക്കിയുള്ള 48 സീറ്റുകൾ ചെറുപാർട്ടികൾക്ക് വിട്ടു നൽകാനാണ് തീരുമാനം.












Click it and Unblock the Notifications