ഇവരാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകർ; ലക്ഷ്യം ദളിത് ഉന്നമനം, ജോലി ഉപേക്ഷിച്ചത് 50 ഐടി വിദഗ്ധർ!
ദില്ലി: ആം ആദ്മി പാർട്ടി രൂപീകരിക്കുന്നതിനും അതിന്റെ പ്രവര്ഡത്തനത്തിനും നിരവധി ഉദ്യോഗസ്ഥരായിരുന്നു ദില്ലിയിൽ ജോലി പോലും രാജിവെച്ച് ഒത്തു കൂടിയത്. ചൂലെടുത്ത് രാജ്യ തലസ്ഥാനം ശുചീകരിക്കാനുള്ള തയ്യാറെടുപ്പിൽ ദില്ലി ഭരണം തന്നെ അവരുടെ കൈകളിലായിരുന്നു. ഇതുപോലെ മറ്റൊരു മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും പഠിച്ചിറങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്.
അമ്പതോളം ഐടി വിദഗ്ധരാണ് ജോലി രാജിവെച്ച് രാജ്യത്തെ ദളിതരുടെ ഉന്നമനത്തിവന് രംഗത്തിറങ്ങുന്നത്. ' ബഹുജൻ ആസാദ് പാർട്ടി' എന്ന പേരിലാണ് ഇവർ പുതിയ പാർട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. ' വിവിധ ഐഐടികളിൽ നിന്ന് പുറത്തിറങ്ങിയ അമ്പതോളം പേരുണ്ട്, എല്ലാവരും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ജോലി രാജിവെച്ചിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഞങ്ങളെന്ന് 2015ൽ ദില്ലി ഐഐടിയിൽ നിന്ന് പുറത്തിറങ്ങിയ നവീൻ കുമാർ പറഞ്ഞു.
ലക്ഷ്യം ബീഹാർ
2019 ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഇവർ ലക്ഷ്യം വെക്കുന്നില്ല. എന്നാൽ 2020ൽ നടക്കുന്ന ബീഹാറിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇവർ കണ്ണുവെക്കുന്നുണ്ട്. കൂടുതലും എസ്സി, എസ്ടി, ഒബിസി വിഭഗത്തിൽപെട്ടവരാണ് ഗ്രൂപ്പിലുള്ളത്. പിന്നോക്ക വിഭാഗക്കാർക്ക് തൊഴിൽ, വിദ്യാഭ്യാസ കാര്യങ്ങളിൽ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് തന്നെയാണ് ഇവർ വിശ്വസിക്കുന്നത്. കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളില്‍ നിന്ന് ഐ ഐ റ്റികളിൽ പഠിച്ചിറങ്ങിയ നൂറുകണക്കിന വിദഗ്ദർ പിന്തുണയുമായി എത്തിയിരുന്നു. ഇതുപോലുള്ള മുന്നേറ്റം തന്നെയായിരിക്കും പുതിയ പാർട്ടിക്കും സംഭവിക്കാൻ പോകുന്നത്.
പ്രചാരണം ആരംഭിച്ചു
ബി ആർ അംബേദ്‌കർ, സുഭാഷ് ചന്ദ്രബോസ്, എ പി ജെ അബ്ദുൾകലാം തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഐടി വിദഗ്ധർ പ്രചാരമം നടത്തുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പാർട്ടി രൂപീകരണത്തിന്റെ ഗ്രൗണ്ട് വര്‍ക്കുകള്‍ നടന്നുവരികയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രത്യയ ശാസ്ത്രത്തിന് എതിരല്ല തങ്ങളുടെ പാർട്ടിയെന്നും നവീൻ കുമാർ പറഞ്ഞു.
ആംആദ്മി പാർട്ടിയുടെ വരവ്
2012 നവംബർ 24ന് നിലവിൽ വന്ന പാർട്ടിയായിരുന്നു ആംആദ്മി പാർട്ടി. അഴിമതിക്കെതിരെ പോരാട്ടം നയിച്ച അണ്ണാ ഹസാരെക്കൊപ്പം ഉണ്ടായിരുന്ന അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി രൂപീകൃതമായത്. തെരഞ്ഞെടുപ്പിന് മുൻപ് ഒരു വർഷം മാത്രം രാഷ്ട്രീയപാരമ്പര്യം ഉള്ള ആം ആദ്മി പാർട്ടിയുടെ സാധീനം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ തള്ളിക്കളയുകയായിരുന്നു. എന്നാൽ 2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നിർണായക സ്വാധീനമായി മാറി. കേവലം ഒരു വർഷം മാത്രം രാഷ്ട്രീയ പ്രവർത്തന പരിചയം ഉള്ള ഒരു പാർട്ടി വൻനേട്ടം കൈവരിച്ചത് ദേശിയതലത്തിൽതന്നെ ചർച്ചയായിരുന്നു.
ഭരണ കക്ഷിയെ പോലും പരാജയപ്പെടുത്തിയ ചരിത്രം
ഭരണകക്ഷിയായ കോൺഗ്രസിന്റെ ദയനീയമായ പരാജയത്തിനും ആം ആദ്മി പാർട്ടി കാരണമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതേ മാതൃകയിൽ തന്നെയാണ് ബഹുജന്‍ ആസാദ് പാര്‍ട്ടി രൂപീകരിക്കുന്നത്. അന്ന് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളില്‍ നിന്ന് ഐ ഐ റ്റികളിൽ പഠിച്ചിറങ്ങിയ നൂറുകണക്കിന വിദഗ്ദർ പിന്തുണയുമായി എത്തിയിരുന്നു. ഇതേ രീതിയിൽ ഇന്ത്യയെ പിടിച്ചു കുലുക്കാൻ തന്നെയാണ് പുതിയ സംഘവും തയ്യാറെടുക്കുന്നത്.
മുഖ്യധാര പാർട്ടികൾക്ക് തിരിച്ചടി
രാഷ്ട്രീയത്തിലെ നിലവിലുള്ള ചെളിക്കുണ്ടുകള്‍ വൃത്തിയാക്കി പുതിയദിശാബോധം നല്‍കുകയാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം. ഒപ്പം രാജ്യത്ത് ദളിത്- പിന്നോക്ക വിഷയങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വം പരിഹരിച്ചു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനും ഐടി വിദഗ്ധര്‍ ലക്ഷ്യമിടുന്നുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിന് മാത്രം പിന്നോക്ക വിഭാഗങ്ങളെ ഒപ്പം കൂട്ടുന്ന ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇതൊരു തിരിച്ചടിയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദളിതരും പിന്നോക്ക വിഭാഗങ്ങളും സംഘടിച്ചാൽ മുഖ്യദാര രാഷ്ട്രീയ പാർട്ടികൾക്ക് വൻ തിരിച്ചടിയായിരിക്കും.