5ജി സ്പെക്ട്രം ലേലം:ആദ്യ ദിനം റെക്കോഡ് തുകയുടെ ലേലം..വിളിച്ചത് 1.45 ലക്ഷം കോടിക്ക്
ദില്ലി;5ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തില്‍ 4 കമ്പനികളിൽ നിന്നായി കേന്ദ്രത്തിനു ലഭിച്ചത് 1.45 ലക്ഷം കോടിയുടെ ബിഡ്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ, സുനില്‍ ഭാര്‍തി മിത്തലിന്റെ ഭാരതി എര്‍ടെല്‍, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് , വോഡഫോണ്‍ ഐഡിയ എന്നിങ്ങനെ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്. 700 മെഗാഹെർട്‌സ് ബാൻഡിനുള്ള ബിഡുകളും ലഭിച്ചതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
'2015 ലെ ബിഡ് റെക്കോഡിനെ മറികടന്ന് കൊണ്ടാണ് ആദ്യ ദിനം 1.45 ലക്ഷം കോടി ലഭിച്ചത്. 2015 ൽ 1.09 ലക്ഷം കോടിയായിരുന്നു തുക', മന്ത്രി പറഞ്ഞു. നാല് റൗണ്ട് ലേലമാണ് ആദ്യ ദിവസം പൂർത്തിയാക്കിയത്. 3300 മെഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ് ബാൻഡുകൾക്ക് വേണ്ടിയാണ് ശക്തമായ ലേലം നടന്നത്. ആരോഗ്യകരമായ പങ്കാളിത്തമാണ് ലേലത്തിൽ ഉണ്ടായത്. ടെലികോം വ്യവസായ മേഖല നേരിട്ട ദുഷ്കരമായ സമയങ്ങളിൽ നിന്നും പുറത്തുകടന്നുവെന്നാണ് ലേലത്തിലെ പ്രതികരമം വ്യക്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.
റെക്കോർഡ് സമയത്തിനുള്ളിൽ സ്പെക്ട്രം അനുവദിക്കുമെന്നും സെപ്റ്റംബറിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഓഗസ്റ്റ് 14നകം സ്പെക്ട്രം അനുവദിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോ ബാൻഡ് (600, 700, 800 , 900 , 1800 , 2100 , 2300 മെഗാഹെർട്സ്, മിഡ് ബാൻഡ് (3300 മെഗാഹെർട്സ്), ഹൈ ബാൻഡ് (26 ജിഗാ ഹെർട്സ്) ഫ്രീക്വൻസി ബാൻഡുകളിലുള്ള സ്പെക്ട്രത്തിനായാണ് ലേലം നടക്കുന്നത്.ബുധനാഴ്ചയും ലേലം തുടരും.4.3 ലക്ഷം കോടി രൂപയുടെ 72 ഗിഗാഹേർട്സ് എയർവേവുകളാണ് ലേലത്തിനുള്ളത്.
Recommended Video