ഫലം വന്നതോടെ ബംഗാളിൽ ബിജെപിക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമണം, 6 മരണം, പാർട്ടി ഓഫീസുകൾക്ക് തീയിട്ടു
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൊല്‍ക്കത്തയില്‍ വ്യാപക അക്രമം. ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ തങ്ങളുടെ ആറ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ബിജെപി ആരോപിക്കുന്നത്. ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നൂറ് കണക്കിന് ബിജെപി പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടതായും ബിജെപി ആരോപിക്കുന്നു.
സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി. അക്രമ സംഭവങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം ആളുകള്‍ കയ്യില്‍ ഇരുമ്പ് ദണ്ഡുകളും മുളവടികളുമായി വീടുകളില്‍ കയറി ബിജെപി പ്രവര്‍ത്തകരെ തേടുന്ന വീഡിയോ ആണ് ട്വിറ്ററില്‍ വൈറലാകുന്നത്.

ബിജെപി പ്രവര്‍ത്തകരെ ബംഗാളില്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു എന്ന് ആരോപിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഡിജിപിയെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ വിളിച്ച് വരുത്തി വിശദീകരണം തേടി. സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഡിജിപിയോടും കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറോടും നിര്‍ദേശിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തും എന്ന് വ്യക്തമായതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രമണം എന്നാണ് പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിറകെ ഹൂഗ്ലിയില്‍ അടക്കം ബിജെപി ഓഫീസുകള്‍ക്ക് തീയിട്ടു. അതേസമയം ബിജെപിയുടെ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബംഗാളില്‍ അധികാരം പിടിക്കാനിറങ്ങിയ ബിജെപിക്ക് സീററ് ഉയര്‍ത്താനേ സാധിച്ചിള്ളൂ. മികച്ച ഭൂരിപക്ഷത്തില്‍ മമത ബാനര്‍ജി ബംഗാളില്‍ ഭരണത്തുടര്‍ച്ച നേടി.












Click it and Unblock the Notifications