ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് 63 പരാതികള്‍ നല്‍കി, നടപടിയില്ല, കോടതിയിൽ പോകുമെന്ന് മമത
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ 63 പരാതികള്‍ നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. ഇതിനെതിരെ കോടതിയില്‍ പോകുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.
താരതമ്യേനെ സമാധാന പൂര്‍ണമായിട്ടാണ് ബംഗാളില്‍ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ അടക്കമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. പോളിംഗ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് 63 പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയും മമത ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചു. തങ്ങളുടെ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുകയും ബിജെപിയെ സഹായിക്കുകയുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ മുതല്‍ 63 പരാതികള്‍ നല്‍കിയിട്ടും ഒന്നില്‍ പോലും നടപടി എടുത്തിട്ടില്ല. ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. അമിത് ഷായുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. അമിത് ഷാ നേരിട്ടാണ് സിആര്‍പിഎഫിനും ബിഎസ്എഫിനും മറ്റ് സൈനികര്‍ക്കും ബിജെപിയേയും അവരുടെ ഗുണ്ടകളേയും സഹായിക്കാനുളള നിര്‍ദേശം നല്‍കുന്നത് എന്നും മമത ബാനര്‍ജി ആരോപിച്ചു.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video