കശ്മീരിൽ വീണ്ടും നിർണായക നീക്കം; 70 തീവ്രവാദികളെയും വിഘടനവാദികളെയും ആഗ്രയിലേക്ക് മാറ്റി
ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ജയിലുകളിൽ കഴിയുന്ന എഴുപതോളം തീവ്രവാദികളെയും വിഘടനവാദി നേതാക്കളെയും ഉത്തർപ്രദേശിലെ ആഗ്ര സെൻട്രൽ ജയിലിലേക്ക് മാറ്റി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെയാണ് സർക്കാരിന്റെ നിർണായക നീക്കം.
പ്രത്യേക വിമാനത്തിൽ ഇവരെ കശ്മീരിൽ നിന്നും ആഗ്രയിൽ എത്തിച്ചുവെന്നാണ് വിവരം. കനത്ത സുരക്ഷയിലായിരുന്നു നീക്കം. ആഗ്ര വിമാനത്താവളത്തിൽ നിന്നും സെൻട്രൽ ജയിൽ വരെ കനത്ത പോലീസ് സുരക്ഷയിലാണ് ജയിൽപ്പുള്ളികളെ എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തിലാണ് ഇവരെ ആഗ്രയിൽ എത്തിച്ചത്.

കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നിന് മുമ്പ് തന്നെ കശ്മീരിൽ വലിയ സൈനിക വിന്യാസമാണ് കേന്ദ്രസർക്കാർ നടത്തിയത്. താഴ്വരയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. ചരിത്രപരമായ തീരുമാനമാണെന്നാണ് കശ്മീർ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ആർട്ടിക്കിൾ 370 സംസ്ഥാനത്തെ വികസനത്തെ പിന്നോട്ടടിച്ചുവെന്നും തീവ്രവാദത്തെയും അഴിമതിയേയും വളർത്തിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications