വിനോദയാത്രയ്ക്ക് പണം കണ്ടെത്താൻ ഡോക്ടറെ കൊലപ്പെടുത്തി; ഒമ്പതംഗ സംഘം പിടിയിൽ
ദില്ലി: വിനോദയാത്രയ്ക്ക് പണം കണ്ടെത്താനായി വയോധികനായ ആയുർവേദ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ഒമ്പതംഗം സംഘം പിടിയിൽ. സിനിമയെ വെല്ലുന്ന തിരക്കഥയാണ് കൊലപാതകത്തിനായി ഇവർ ഒരുക്കിയത്. നവംബർ പന്ത്രണ്ടാം തീയതിയാണ് ആയുർവേദ ഡോക്ടറായ ഇഖ്ബാൽ ഖാസിമിനെ ജഹാംഗിർപുരിയിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ഡോക്ടർ ഇഖ്ബാലിന്റെ വീടിന്റെ സമീപവാസികൾ തന്നെയാണ് പിടിയിലായ പ്രതികൾ. സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:

സിനിമയെ വെല്ലും
ഷിംല, കാശ്മീർ എന്നിവിടങ്ങളിലേക്കായി ഒരു മാസം നീണ്ടു നിൽക്കുന്നൊരു യാത്ര പ്ലാൻ ചെയ്തിരുന്നു സുഹൃത്തുക്കളായ ഒമ്പതുപേരും ചേർന്ന്. ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. വീട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഏതു വിധേനയും പണം കണ്ടെത്താനുള്ള ശ്രമത്തിലായി ഇവർ. നീണ്ട നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വൃദ്ധനായ ഡോക്ടറെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുന്നത്.

കൂട്ടത്തിൽ ഒരാൾ
സമീപത്ത് തന്നെ താമസിക്കുന്ന വൃദ്ധനായ ആയുർവേദ ഡോക്ടറെ കുറിച്ച് കൂട്ടത്തിൽ രണ്ട് പേർ പറഞ്ഞതോടെ ഇവർ ഡോക്ടറുടെ വീടും പരിസരവും നിരീക്ഷിക്കാൻ തുടങ്ങി. അധ്യാപികയായ മകൾ സ്കൂളിലേക്ക് പോയാൽ പകൽ സമയം മുഴുവൻ ഡോക്ടർ വീട്ടിൽ തനിച്ചാണെന്ന് ഇവർ മനസിലാക്കി. ഒരാഴ്ച തുടർച്ചായായി വീടും പരിസരവും നിരീക്ഷിച്ച് വരികയായിരുന്നു ഇവർ.

ഒടുവിൽ കൊലപാതകം
ദീർഘ നാളത്തെ നിരീക്ഷണത്തിന് ശേഷം നവംബർ പന്ത്രണ്ടാം തീയതിയാണ് കൊലപാതകം നടത്തുന്നത്. ഡോക്ടറുടെ മകൾ സ്കൂളിലേക്ക് പോയി എന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി രണ്ട് പേരെ വീടിന് പുറത്ത് കാവലിനേർപ്പെടുത്തിയ ശേഷമായിരുന്നു കൊലപാതകം.

മോഷണശ്രമത്തിനിടെ
പതിനൊന്ന് ലക്ഷത്തോളം രൂപയും, സ്വർണവുമാണ് ഇവർ വീട്ടിൽ നിന്നും മോഷ്ടിച്ച് കടന്നുകളഞ്ഞത്. പണവും സ്വർണവും പോയതായി ബോധ്യപ്പെട്ടതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന നിഗമനത്തിൽ പോലീസെത്തി. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

ഒടുവിൽ അറസ്റ്റ്
പോലീസിന്റെ വിശദമായ അന്വേഷണം ഒമ്പതംഗ സംഘത്തിലെ ഒരാളെ സംശയത്തിന്റെ നിഴലിലാക്കി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് കൃത്യത്തിൽ പങ്കെടുത്ത് മറ്റ് പ്രതികളുടെ വിവരങ്ങളും പോലീസിന് കൈമാറി. മോഷ്ടിച്ച പണവുമായി വിനോദയാത്രയ്ക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

എട്ടുപേരുടെ വിവരങ്ങൾ
പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് പോലീസ് അറിയിച്ചു. എട്ടുപേരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മോഷണ മുതൽ പോലീസ് പിടിച്ചെടുത്തു. ജഹാംഗീർപുരി, ബൽസ്വാ ഡയറി നിവാസികളാണ് പ്രതികളെല്ലാവരും. വിനോദയാത്രയ്ക്ക് പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയതെന്ന് ഇവർ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications