കർണാടക നിയമസഭയിലെത്തിയ 97 ശതമാനം പേരും കോടീശ്വരന്മാർ; ശരാശരി ആസ്തി 34. 59 കോടി, മുന്നിൽ കോൺഗ്രസ്...
ബെംഗളൂരു: കർണാടക നിയമസഭയിലെത്തിയ 97 ശതമാനം പേരും കോടീശ്വരന്മാരെന്ന് റിപ്പോർട്ട്. എംഎൽഎമാരിൽ 35 ശതമാനം ആളുകളും ക്രിമിനൽ കേസിലും 24 ശതമാനം പേർ ഗുരുതര ക്രിമിനൽ കേസിലും പെട്ടവരാണെന്ന് റിപ്പോർട്ട്. 2013ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 74 എംഎൽഎമാർ ക്രിമിനൽ കുറ്റാരോപിതരായിരുന്നു. എന്നാൽ 2018 ആകുമ്പോഴേക്കും ഇതിന്റെ ഇരട്ടിയാകുകയായിരുന്നു.
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാർ കോലക്കേസ്, തട്ടികൊണ്ടു പോകൽ തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ അകപ്പെട്ടവരാണ്. 2013ൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ 39(17%) പേരായിരുന്നു ഇത്തരത്തിൽ കുറ്റ കൃത്യത്തിൽ ആരോപണ വിധേയരായവർ. 2018ൽ തിരഞ്ഞെടുക്കപ്പെട്ട നാല് എംഎൽഎമാർ വധ ശ്രമവുമായി ബന്ധപ്പെട്ട് കേസുകളുള്ളവരാണ്. മത വിദ്വേഷവും വ്യക്തിഹത്യപരവുമായ പ്രസംഗം നടത്തിയതിന്റെ പേരിൽ ആറ് എംഎൽഎമാർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
ക്രിമിനൽ കേസ് പ്രതികൾ
ബിജെപിയുടെ 103 എംഎൽഎമാരിൽ 42(41%) പേർ, കോൺഗ്രസിന്റെ 78 എംഎൽഎമാരിൽ 23(30%) പേർ, ജെഡിഎസിന്റെ 37 എംഎൽമാരിൽ 11 (30%) പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ബിജെപിയുടെ 29 (28%) എംഎൽഎമാർ, കോൺഗ്രസിന്റെ 17 (22%) എംഎൽഎമാർ, ജെഡിഎസിന്റെ 8 (22%) എംഎൽമാർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
കോടീശ്വരന്മാർ
പുതുതായി തിരഞ്ഞെടുത്ത 221 എംഎൽമാരിൽ 215 (97%) പേരും കോടീശ്വരന്മാരാണ്. 2013ൽ തിരഞ്ഞെടുക്കപ്പെട്ട 218 എംഎൽഎമാരിൽ 203 (93%) പേരായിരുന്നു കോടീശ്വരന്മാർ. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരുടെ ശരാശരി ആസ്തി 34.59 കോടിയാണ്. എന്നാൽ 2013ൽ 218 എംഎൽഎ മാരുടെ ശരാശരി ആസ്തി 23.54 കോടി മാത്രമായിരുന്നു.
കോൺഗ്രസ് തന്നെ മുന്നിൽ
ഏറ്റവും ആസ്തിയുള്ള എംഎൽഎ കോൺഗ്രസ് നേതാവ് നാഗരാജുവാണ്. 1015 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. കോൺഗ്രസിൽ നിന്നുള്ള എംഎൽഎ തന്നെയാണ് രണ്ടാ സ്ഥാനത്ത് നിൽക്കുന്നത്. 840 കോടിയാണ് ഡികെ ശിവകുമാറിന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് നിൽക്കുന്നതും മറ്റൊരു കോൺഗ്രസ് എംഎൽഎ തന്നെയാണെന്നതാണ് മറ്റൊരു അത്ഭുതം. ബിഎസ് സുരേഷിന്റെ ആസ്തി 416 കോടിയാണ്.
കുറവ് ബിജെപിക്ക്
2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭയിലെത്തിയ എംഎൽഎമാരിൽ ഏറ്റവും കുറഞ്ഞ ആസ്ഥിയുള്ളത് ബിജെപി എംഎൽഎക്കാണ്. എസ്എ റാംദാസിന്റെ ആസ്തി 36 ലക്ഷം മാത്രമാണ്. ജെഡിഎസിന്റെ എസ് രവീന്ദ്ര റാം ദാസിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ ആസ്തി 68 ലക്ഷമാണ്. അതേസമയം ബിഎസ്പി എംഎൽഎ എൻ മഹേഷിന്റെ ആസ്തി 75 ലക്ഷമാണ്.
പ്രായം
പുതുതായി തിരഞ്ഞെടുത്ത എംഎൽഎമാരിൽ 16 പേർ ഇരുപത്തഞ്ചിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. 138 എംഎൽഎമാർ 42നും 60നും ഇടയിൽ പ്രായമുള്ളവരാണ്. 61നു 80നും ഇടയിൽ പ്രായമുള്ള 64 എംഎൽമാരുമുണ്ട്. എൺപതിൽ കൂടുതൽ പ്രായമുള്ള മൂന്ന് എംഎൽഎമാരാണ് നിയമസഭയിലുള്ളത്. അതേസമയം 221ന് എംഎൽഎമാരിൽ ഏഴ് പേർ വനിതകളാണ്. 2013ൽ 218 എംഎൽഎമാരിൽ അഞ്ച് പേരായിരുന്നു വനിതകൾ.