സാമ്പത്തിക തട്ടിപ്പ് തടയാന്‍ ആധാറിന് കഴിയില്ല: സര്‍ക്കാരിനെ പൊളിച്ചടുക്കി കോടതി
ദില്ലി: ആധാര്‍ വിഷയത്തില്‍ സർക്കാര്‍ വാദങ്ങള്‍ തള്ളി സുപ്രീം കോടതി. ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ സമൂഹത്തിലെ തട്ടിപ്പ് തടയാനുള്ള മാർഗ്ഗമാണ് ആധാർ എന്ന സർക്കാർ വാദം തള്ളിക്കളഞ്ഞ കോടതിയാണ് നിലപാട് വ്യക്തമാക്കിയത്. ആധാർ വഴി തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെങ്കിലും തട്ടിപ്പ് തടയാൻ ആധാറിന് കഴിയില്ലെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. ആധാര്‍ പൗരന്മാരുടെ സ്വകാര്യതയിൽ കടന്നുകയറുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാർ വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിച്ചത്. ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹർജികളാണ് ഇതിൽ അധികവും.
ആർക്കെല്ലാമാണ് വായ്പ് നൽകിയതെന്ന് ബാങ്കുകൾക്ക് അറിയാം. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മിൽ ബന്ധമുണ്ടായിരിക്കും. ഈ സാഹചര്യത്തില്‍ സാമ്പത്തിക തട്ടിപ്പ് തടയാന്‍ ആധാർ കാർഡിന് കഴിയില്ലെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാണിക്കുന്നു. ബാങ്കിംഗ് മേഖലയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിരീക്ഷണം.

സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി, ബന്ധു മെഹുൽ ചോക്സി എന്നിവർ 12,300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളാണ് പ്രതിസന്ധിയിലായത്. റോട്ടോമാക് ഉടമ വിക്രം കോത്താരി, 3,965 കോടിയുടെ തട്ടിപ്പും ആഭരണ വ്യാപാരി ദ്വാരക ദാസ് സേത് ഓറിയെന്റൽ ബാങ്ക് ഓഫ് കൊമേഴ്സിൽ നിന്ന് 389. 85 കോടി രൂപയുമാണ് തട്ടിപ്പ് നടത്തിയത്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ യുഗത്തില്‍ തട്ടിപ്പ് തടയാനുള്ള മികച്ച മാർഗ്ഗം ആധാര്‍ കാര്‍ഡാണെന്ന വാദം സർക്കാർ ഉയർത്തിയത്.
ആധാര്‍ വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാലാണ് സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനും സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനുമുള്ള മികച്ച മാർഗ്ഗം ആധാര്‍ കാര്‍ഡാണെന്ന് ചൂണ്ടിക്കാൻണിച്ചത്. ലോകബാങ്ക് ഉള്‍പ്പെടെ വിവിധ സംഘടനകളുടെ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് അറ്റോര്‍ണി ജനറൽ ഇക്കാര്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത്. ആധാർ പദ്ധതിയ്ക്ക് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന യുഐഡിഎഐക്ക് കേന്ദ്രസർക്കാര്‍ കൂടുതല്‍ അധികാരങ്ങൾ നൽകിയതിനെയും കോടതി പരോക്ഷമായി വിമർശിച്ചിരുന്നു. പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശങ്ങളെ ലംഘിക്കുന്ന നീക്കമല്ലേ സർക്കാര്‍ ഇപ്പോള്‍ നടത്തിയതെന്ന് ചോദ്യവും കോടതി ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications