ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ലഖ്നൗ; എഎപി നേതാവും എംഎല്‍എയുമായ സോംനാഥ് ഭാരതിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ ആശുപത്രികൾക്കുമെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിന് തൊട്ടുമുന്‍പ് റായ് ബറേലിയില്‍ വെച്ച് ഒരു യുവാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎൽഎ സോമനാഥ് ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത്.
അമേത്തിയിലും റായബറേലിയിലുമായി സോംനാഥ് ഭാരതിക്കെതിരെ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തന്നെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായുള്ള വിവരം സോംനാഥ് ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 41 എ പ്രകാരമുള്ള നോട്ടീസ് സ്വീകരിക്കാൻ ഞാൻ വിസമ്മതിച്ചതായി പോലീസ് തെറ്റായി അവകാശപ്പെട്ടു . ഫോൺ ലൊക്കേഷനുകൾ പരിശോധിച്ചാല്‍ സത്യം പുറത്തു വരും. യോഗിയുടെ തെറ്റിദ്ധാരണയ്‌ക്കെതിരെ യുപിയിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ തുടർന്നും പോരാടുമെന്നും സോംനാഥ് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

"മൂന്ന് വർഷം വരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കേസിൽ പോലീസ് സോമനാഥ് ഭാരതിയെ റിമാൻഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ അപൂർവമായ കേസുകളിൽ മാത്രമേ റിമാൻഡ് നൽകാവൂ എന്നൊരു നിയമം സുപ്രീം കോടതിയിൽ ഉണ്ടെന്ന് കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ഭാരതിയുടെ അഭിഭാഷകൻ പറഞ്ഞു. സോംനാഥ് ഭാരതി മുൻ മന്ത്രിയും ദില്ലിയിലെ എംഎൽഎയുമാണ്. അദ്ദേഹത്തിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന സാഹചര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലായിരുന്നു. റിമാൻഡ് നടപടി തെറ്റാണെന്ന് ഞങ്ങൾ കോടതിയില്‍ വാദിച്ചെങ്കിലും ഞങ്ങളുടെ വാദം കോടതി നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സോംനാഥ് ഭാരതിയുടെ അറസ്റ്റില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതിഷേധിച്ചു. 'യോഗിജി, ഞങ്ങളുടെ എംഎല്‍എ നിങ്ങളുടെ സ്കൂളുകള്‍ കാണാനാണ് വന്നത്. എന്നിട്ട് നിങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു? നിങ്ങളുടെ സ്കൂളുകള്‍ കാണാന്‍ ആരെങ്കിലും പോകുമ്പോള്‍ എന്തിനാണ് ഇത്ര പരിഭ്രമം?'- അരവിന്ദ് കെജ്രിവാള്‍ ട്വീറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications