ഗുജറാത്തിൽ ആം ആദ്മി പാർട്ടി അക്കൗണ്ട് തുറക്കില്ലെന്ന് അമിത് ഷാ, 'ബിജെപി ചരിത്ര വിജയം നേടും'
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടര്‍മാര്‍ വ്യാഴാഴ്ച ആദ്യഘട്ട തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാനാവും എന്ന ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ബിജെപി. ഗുജറാത്തില്‍ വലിയ പ്രതീക്ഷകളാണ് കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കുമുളളത്. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു.
''ഗുജറാത്തില്‍ കെജ്രിവാളിന്റെ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിക്കണമെന്നില്ല. ചരിത്രം കുറിക്കുന്ന വിജയത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തും. തീവ്രവാദത്തോട് നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊരു വിധത്തിലുമുളള സഹിഷ്ണുത കാണിക്കില്ല. ഗുജറാത്തില്‍ ബിജെപി ആരംഭിക്കുന്ന തീവ്രവാദ വിരുദ്ധ സെല്ലിന്റെ മാതൃക കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും മാതൃകയാക്കേണ്ടതാണ്'' എന്നും അമിത് ഷാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ 27 വര്‍ഷക്കാലമായി ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കുന്നതിനുളള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തിയും ഗുജറാത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടപ്പിലാക്കിയ സര്‍വ്വമുഖ വികസനവും പ്രീണന നയം പിന്തുടരാത്തതും ആണെന്നും അമിത് ഷാ പറഞ്ഞു. ''ഗുജറാത്തിലെ വോട്ടര്‍മാര്‍ക്ക് ബിജെപിയിലും നരേന്ദ്ര മോദിയിലും വിശ്വാസമുണ്ട്.
ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെ വോട്ടര്‍മാരുടെ മനസ്സില്‍ എവിടെയുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള അവകാശമുണ്ട്. എന്നാല്‍ ആരെ തള്ളണമെന്നും ആരെ കൊളളണമെന്നും തീരുമാനിക്കുന്നത് ജനങ്ങളാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കൂ, ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ പേര് വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉണ്ടായിരിക്കില്ല'', അമിത് ഷാ പറഞ്ഞു.
''കോണ്‍ഗ്രസ് ആണ് ഇപ്പോഴും പ്രധാന പ്രതിപക്ഷ പാര്‍ട്ടി. എന്നാല്‍ ആ പാര്‍ട്ടി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. ഗുജറാത്തിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്''. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കുറിച്ചുളള ചോദ്യത്തിന്, സ്ഥിരമായ ശ്രമങ്ങള്‍ രാഷ്ട്രീയത്തില്‍ ആവശ്യമാണ് എന്നാണ് അമിത് ഷാ മറുപടി നല്‍കിയത്. ''രാഷ്ട്രീയക്കാര്‍ എപ്പോഴും അധ്വാനിക്കാന്‍ തയ്യാറായിരിക്കണം എന്നാണ് താന്‍ കരുതുന്നത്. ഒരാള്‍ അത്തരത്തില്‍ അധ്വാനിക്കുന്നത് കാണുന്നത് സന്തോഷകരം തന്നെയാണ്. സ്ഥിരമായ പരിശ്രമങ്ങള്‍ മാത്രമേ രാഷ്ട്രീയത്തില്‍ വിജയിക്കുകയുളളൂ. നമുക്ക് കാത്തിരുന്ന് കാണാം'', അമിത് ഷാ കൂട്ടിച്ചേര്‍ത്തു.