വീട്ടിലിരുന്ന് ലുഡോകളി; പാര്‍ട്ട് ടൈം പാര്‍ലമെന്റേറിയന്‍മാര്‍ക്ക് അവധിക്കാലം;ഗൗതംഗംഭീറിനെതിരെ ആപ്പ്
ദില്ലി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം താരതമ്യേനെ കൂടുതലുള്ള സ്ഥലമാണ് ദില്ലി. നഗരങ്ങളുടെ പട്ടികയെടുമ്പോള്‍ മഹാരാഷ്ട്രയിലെ മുംബൈ കഴിഞ്ഞാല്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത് ദില്ലിയാണ്. 11 ശതമാനം രോഗികളാണ് ഇവിടെയുള്ളത്. 5532 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 65 പേര്‍ മരണപ്പെടുകയും ചെയ്തു.
മുംബൈയില്‍ പതിനായിരത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒറ്റ ദിവസം കൊണ്ട് 769 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 10714 ആയിരിക്കുകയാണ്. രാജ്യത്താകമാനം കൊറോണക്കെതിരായ പ്രതിരോധ നടപടികള്‍ തുടരുകയാണ്. അതിനിടെ ദില്ലിയില്‍ ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി എംഎല്‍എ.
വിശാഖപട്ടണം വാതകച്ചോർച്ച: മരണം പത്തായി, ഒഴിപ്പിച്ചത് അഞ്ച് ഗ്രാമങ്ങൾ, ധനസഹായം പ്രഖ്യാപിച്ചു!!
രാഘവ് ചദ്ദ
ആംആദ്മി എംഎല്‍എ രാഘവ് ചദ്ദയാണ് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ദില്ലിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി നേതൃത്വം വീഴ്ച്ച വരുത്തുന്നുണ്ടെന്നായിരുന്നു വിമര്‍ശനം. പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലം തന്നെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അത് പുരോഗമിക്കുകയാണെന്നും രാഘവ് ചദ്ദ പറഞ്ഞു.
ലുഡോ കളിക്കുന്നു
'ദില്ലിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചുമതലയാണ്. എന്നാല്‍ ഇപ്പോള്‍ ദില്ലി സര്‍ക്കാര്‍ അതും കൂടി ഏറ്റെടുത്തിരിക്കുകയാണ്. ചില പാര്‍ട്ട് ടൈം പാര്‍ലമെന്റേറിയന്‍മാര്‍ വീട്ടില്‍ ഇരിക്കുകയാണ്. ഒപ്പം കെജ്‌രിവാളിനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും അവധിക്കാലം പോലം ലുഡോ കളിക്കുകയുമാണ്. എനിക്കവരോട് പറയാന്‍ ഉള്ളൊരു കാര്യം അവരുടെ വീടിന്റെ ചുറ്റുപാടുകള്‍ കൂടി ഞങ്ങള്‍ ശുചീകരിച്ചിട്ടുണ്ടെന്നാണ്.' രാഘവ് ചദ്ദ ട്വീറ്റ് ചെയ്തു.
ഗംഭിറിന്റെ വീട്
ട്വീറ്റിനൊപ്പം ഒരു വീഡിയോയും ആംആദ്മി എംഎല്‍എ പങ്കുവെച്ചിരുന്നു. പ്രദേശം അണുവിമുക്തമാക്കുന്നതിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നു. എന്നാല്‍ വീഡിയോയുടെ അവസാനത്തില്‍ ക്യാമറ ഗൗതം ഗംഭിറിന്റെ വീടിന്റെ നെയിം പ്ലേറ്റും കാണിക്കുന്നുണ്ട്. അദ്ദേഹം താമസിക്കുന്ന പ്രദേശവും ദില്ലി സര്‍ക്കാര്‍ ഇടപെട്ട് അണുവിമുക്തമാക്കിയിരിക്കുകയാണ്.
നികുതി വര്‍ധനവ്
ദില്ലിയില്‍ കൊറോണ വ്യാപിക്കുന്നതിനിടയും ആംആദ്മിയും ബിജെപിയും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തികൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ദില്ലിയില്‍ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കൊറോണ സൃഷ്ടിച്ച വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ വേണ്ടിയായിരുന്നു നികുതി വര്‍ധിപ്പിച്ചത്.
ദില്ലി 'പൂജ്യം'
നികുതി വര്‍ധിപ്പിച്ച നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ ആംആദ്മി പാര്‍ട്ടി മറുപടി നല്‍കി. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയെ മറികടക്കാന്‍ ഒരു പൈസപോലും നല്‍കിയിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ 17000 കോടിയും ദില്ലി 'പൂജ്യം' എന്നായിരുന്നു ആംആദ്മിയുടെ ട്വീറ്റ്. നേരത്തെ ഗൗതംഗംഭീര്‍ മകളുമൊത്ത് ലുഡോ കളിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഘവ് ചദ്ദ രംഗത്തെത്തിയത്.
കൊറോണ വൈറസ്
രാജ്യത്ത് അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ: രണ്‍ദീപ് ഗുലേറിയയാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം വെൡപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഒന്നോ രണ്ടോ മാസത്തില്‍ രാജ്യത്തെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും എന്നാല്‍ ഉയര്‍ച്ചക്ക് ശേഷം രോഗികളുടെ നിരക്ക് ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു രണ്‍ദീപ് ഗുലേറിയയുടെ പരാമര്‍ശം.