ആരുഷി വധം: മാതാപിതാക്കള്‍ക്ക് ജീവപര്യന്തം
ദില്ലി: ഒമ്പതാം ക്ലാസുകാരിയായ മകള്‍ ആരുഷിയെയും വീട്ടു വേലക്കാരന്‍ ഹേംരാജിനെയും കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ മാതപിതാക്കളായ ഡോക്ടര്‍ രാജേഷ് തല്‍വാറിനും ഭാര്യ നുപുര്‍ തല്‍വാറിനും ജീവപര്യന്തം. ഗാസിയാ ബാദിലെ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി ചോദ്യം ചെയ്ത് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് തല്‍വാര്‍ ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞു.
മകളെ കൊന്ന പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണം എന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയില്ലെന്നും പ്രതികള്‍ ഒരു തരത്തിലും സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കൊലപാതകം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. പതിനഞ്ച് മാസത്തെ നീണ്ട വിചാരണയ്ക്ക് ശേഷം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചു. എന്നാല്‍ തങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നതെന്നും ആരുഷിയെയും ഹേംരാജിനെയും കൊലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞ് ദമ്പതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.
2008 മെയ് 15നും 16നുമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നൊയ്ഡ ഡിപിഎസ് സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആരുഷിയുടെ മൃതദേഹം മെയ് 15ന് ജല്‍വായു വിഹാറിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആരുഷിയെ കൊന്ന ശേഷം ഹേംരാജ് കടന്നുകളഞ്ഞെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹേംരാജിന്റെ മൃതദേഹവും വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തി.
ആരുഷിയുടെ തലയ്ക്കടിയേറ്റും കഴുത്തറുത്തും കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ആദ്യം നോയ്ഡ പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് ഏറെ വഴിത്തിരിവുകളിലൂടെയാണ് സഞ്ചരിച്ചത്. അരുതാത്ത സാഹചര്യത്തില്‍ മകളെയും വീട്ടുജോലിക്കരനെയും കണ്ടതില്‍ കുപിതരായ മാതാപിതാക്കള്‍ ഇരുവരെയും കൊല്ലുകയായിരുന്നെന്നാണ് സിബിഐ അന്വേഷണം. തെളിവുകളൊന്നും ലഭിക്കാത്ത കേസില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.












Click it and Unblock the Notifications