ഭയപ്പെടില്ലെന്ന് അഭിഷേക്, ബംഗാളിനെ കൊള്ളയടിച്ചവരെന്ന് മമത, ബിജെപിക്കെതിരെ വാളെടുത്ത് തൃണമൂല്‍
കൊല്‍ക്കത്ത: അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിരയ്ക്കും ഇഡി നോട്ടീസ് അയച്ച സംഭവത്തില്‍ വിവാദം കടുക്കുന്നു. മമതാ ബാനര്‍ജി അടക്കം ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഖനന കള്ളക്കടത്തുമായി ബന്ധപ്പെട്ട് കള്ളപണം വെളുപ്പിച്ചെന്നാണ് അഭിഷേകിനും ഭാര്യക്കും എതിരെയുള്ള കേസ്. സംഭവത്തില്‍ ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് ദില്ലിയില്‍ ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയോട് സെപ്റ്റംബര്‍ ഒന്നിന് ഹാജരാവാനും പറഞ്ഞിട്ടുണ്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിബിഐ അഭിഷേകിന്റെ ഭാര്യ രുചിരയെ ചോദ്യം ചെയ്തിരുന്നു.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
അതേസമയം രൂക്ഷമായിട്ടാണ് ഇഡി നോട്ടീസിനോട് അഭിഷേക് പ്രതികരിച്ചത്. തന്നെ ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ വിളിച്ച് വരുത്തിയത് കൊണ്ട് താന്‍ ഭയപ്പെടില്ല. ഞങ്ങള്‍ പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും. ബിജെപി ഈ രാജ്യത്ത് നിന്ന് ഞങ്ങള്‍ പുറത്താക്കുമെന്നും അഭിഷേക് പറഞ്ഞു. ഇഡിയും സിബിഐയുമൊക്കെ വരുമെന്ന് അറിയാം. തൃണമൂല്‍ കോണ്‍ഗ്രസ് അതിന് മുന്നിലൊന്നും പേടിക്കുന്നവരല്ല. ഞങ്ങളുടെ പോരാട്ടം ഇനിയും മുന്നോട്ട് പോകുമെന്നും അഭിഷേക് മുന്നറിയിപ്പ് നല്‍കി. ബിജെപി രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുകയാണ്. സംസ്ഥാനങ്ങളിലേക്ക് ഇറങ്ങി അവിടെയുള്ള ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും അഭിഷേക് മുന്നറിയിപ്പ് നല്‍കി.
Recommended Video
ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന ഏതൊരു സംസ്ഥാനത്തും ഇനി തൃണമൂല്‍ കോണ്‍ഗ്രസുണ്ടാവും. അവിടങ്ങളിലൊക്കെ ഞങ്ങള്‍ പാര്‍ട്ടി സ്ഥാപിച്ച് പ്രവര്‍ത്തിക്കും. ഞങ്ങള്‍ എല്ലാം അടച്ച് പൂട്ടുമെന്നാണ് ബിജെപി കരുതുന്നതെങ്കില്‍ തെറ്റി. ഒന്നിനെയും ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. അതേസമയം ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബംഗാളിനെയും തൃണമൂലിനെയും തകര്‍ക്കാന്‍ നോക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. ധൈര്യമുണ്ടെങ്കില്‍ ബിജെപി ഞങ്ങളോട് രാഷ്ട്രീയ പോരാട്ടം നടത്തട്ടെയെന്നും, അല്ലാതെ ഇത്തരം വിലകുറഞ്ഞ നീക്കങ്ങളല്ല വേണ്ടതെന്നും മമത തുറന്നടിച്ചു.
ഇഡിയെ ബിജെപി എന്തിനാണ് ഞങ്ങള്‍ക്കെതിരെ തുറന്ന് വിട്ടിരിക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ എടുക്കുന്നത് ആകെ ഒരു കേസായിരിക്കും. എന്നാല്‍ ഒരുപാട് കേസുകള്‍ നിങ്ങള്‍ക്കെതിരെ വരുമെന്നും മമത പറഞ്ഞു. എങ്ങനെ തിരിച്ചടിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഗുജറാത്തിന്റെ ചരിത്രം ഞങ്ങള്‍ക്ക് അറിയാമെന്നും മമത പറഞ്ഞു. കല്‍ക്കരി അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. ഞങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയത് കൊണ്ട് കാര്യമില്ല. അവരുടെ മന്ത്രിമാരെ കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ല. ബംഗാളിലെ കല്‍ക്കരി മേഖല കൊള്ളയടിച്ചത് ബിജെപി നേതാക്കളാണ്. അസന്‍സോള്‍ മേഖല മുഴുവന്‍ അവര്‍ കൊള്ളയടിച്ചതാണെന്നും മമത തുറന്നടിച്ചു.