വടിയും ആസിഡും കയ്യിൽ കരുതിയിരുന്നു, വാട്സാപ്പിൽ നിർദേശം കിട്ടി, ചാനലിൽ തുറന്ന് പറഞ്ഞ് എബിവിപി നേതാവ്
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ മുഖംമൂടി ആക്രമണക്കാര്‍ എബിവിപി പ്രവര്‍ത്തകരാണ് എന്നാണ് വിദ്യാര്‍ത്ഥി യൂണിയനും അധ്യാപകരുമടക്കം ആരോപിക്കുന്നത്. എബിവിപി നേതാക്കള്‍ അംഗങ്ങളായിട്ടുളള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ആക്രമണത്തിന്റെ ആസൂത്രണം നടന്നിട്ടുളളതായുളള സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
അതിനിടെ ജെഎന്‍യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍ രംഗത്ത് വന്നിരിക്കുകയാണ്. അക്രമത്തില്‍ പങ്കില്ലെന്നാണ് എബിവിപി പറയുന്നത്. എന്നാല്‍ ക്യാംപസ്സില്‍ എബിവിപി പ്രവര്‍ത്തകര്‍ ലാത്തികളും വടികളും ആസിഡും വരെ കയ്യില്‍ കരുതിയിരുന്നു എന്നാണ് എബിവിപി ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാര്‍ ടൈംസ് നൗ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ തുറന്ന് സമ്മതിച്ചിരിക്കുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വെല്ലുവിളികളും ഭീഷണികളും പരന്നിരുന്നുവെന്നും ഇതേത്തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ കൂട്ടമായും വടികളും ലാത്തികളും അടക്കമുളളവ കയ്യില്‍ കരുതണമെന്നും നിര്‍ദേശം ലഭിച്ചിരുന്നു എന്നാണ് അനിമാ സൊങ്കാര്‍ പറഞ്ഞത്. ചിലര്‍ കയ്യില്‍ പെപ്പര്‍ സ്‌പ്രേയും ചിലര്‍ ആസിഡും കരുതിയിരുന്നുവെന്നും എബിവിപി നേതാവ് തുറന്ന് സമ്മതിച്ചു. കയ്യില്‍ ലാത്തി പിടിച്ച് നില്‍ക്കുന്നതായി പുറത്ത് വന്ന രണ്ട് പേര്‍ എബിവിപിക്കാരാണ് എന്നും അനിമാ സൊങ്കാര്‍ സമ്മതിച്ചു.
സ്വയരക്ഷയ്ക്ക് വേണ്ടിയാണ് എബിവിപി പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കയ്യില്‍ കരുതിയത് എന്നും അനിമാ സൊങ്കാര്‍ പറഞ്ഞു. ബ്രഹ്മപുത്ര ഹോസ്റ്റലിലെ എല്ലാവരും ആയുധം കരുതിയിരുന്നു. എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിര്‍ദേശം നല്‍കിയത് ആയുധങ്ങള്‍ കരുതനായിരുന്നു എന്നും അനിമാ സൊങ്കാര്‍ പറഞ്ഞു. ചര്‍ച്ചയുടെ വീഡിയോ വൈറലായതോടെ ജെഎന്‍യു അക്രമത്തില്‍ എബിവിപിയും ബിജെപിയും പ്രതിരോധത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications