പഞ്ചാബില്‍ സംഭവിച്ചത് ഇവിടെ നടക്കരുത്; ലഹരിമാഫിയയ്‌ക്കെതിരെ കര്‍ണാടക ...
ബെംഗളൂരു: നഗരത്തില്‍ ലഹരിമരുന്നുപയോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് കർണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലഹരി മാഫിയയ്‌ക്കെതിരെ ഗുണ്ടാനിയമം പോലും ചുമത്താന്‍ മടിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര അറിയിച്ചു. പഞ്ചാബ് മാതൃകയില്‍ മറ്റൊരു 'ഉഡ്താ ബെംഗളൂരു' ആകാന്‍ നഗരത്തെ അനുവദിക്കില്ലെന്നു നേരത്തെ സഭാ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയരുന്നു. ഇന്നലെയും പരാമര്‍ശം ആവര്‍ത്തിച്ചു.
പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് ഇതിനു തടയിടുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ബി എസ് യെഡിയൂരപ്പയും മുതിര്‍ന്ന ബിജെപി നേതാവ് ആര്‍ അശോകയുമാണു ഗുണ്ടാ നിയമം ചുമത്തണമെന്ന ആവശ്യം സഭയില്‍ ഉന്നയിച്ചത്. പഞ്ചാബില്‍ സംഭവിച്ചതുപോലെ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ മുന്‍കരുതല്‍ ആവശ്യമാണെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ ആഭ്യന്തരമന്ത്രികൂടിയായ പരമേശ്വര പറഞ്ഞു.
ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു ബെംഗളൂരുവിലേക്കു ലഹരിമരുന്ന് ഒഴുകുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ നഗരത്തില്‍ ഒട്ടേറെയെത്തുന്നതും ലഹരിമരുന്ന് ഉപയോഗം വര്‍ധിച്ചതിനു കാരണമായി. പഠന വീസാ കാലാവധി കഴിഞ്ഞും നഗരത്തില്‍ തങ്ങുന്ന ഇത്തരം വിദ്യാര്‍ഥികള്‍ ലഹരിമരുന്നു വ്യാപാരം നടത്തിയാണ് ആര്‍ഭാടജീവിതം നയിക്കുന്നത്. ഇത്തരം മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിഷ്‌കരുണം നടപടി സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് പൊലീസ്, ആരോഗ്യം, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ യോഗവും വിളിച്ചുചേര്‍ത്തു.
ബെംഗളൂരുവില്‍നിന്നു ഹുബ്ബള്ളി, ബെളഗാവി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും ലഹരിമരുന്ന് ഒഴുകുന്നതായി ആര്‍.അശോക ചൂണ്ടിക്കാട്ടി.. നാലു മുതല്‍ അഞ്ചു ലക്ഷം യുവാക്കള്‍ വരെ ലഹരിമരുന്നിന് അടിമകളാണ്. ഇതിലേറെയും വിദ്യാര്‍ഥികളാണ്. ഇതൊരു വലിയ റാക്കറ്റായി അനുദിനം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മരണശിക്ഷ ഉള്‍പ്പെടെ നല്‍കാനാകുന്ന നിയമം നടപ്പാകണം. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശ ഗ്രാമങ്ങളില്‍പോലും കഞ്ചാവുകൃഷി നടത്തുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു പൊലീസിനു വ്യക്തമായ വിവരങ്ങളുണ്ടെന്നും അവരുടെ അറിവില്ലാതെ ഇത്രയേറെ പടര്‍ന്നുപിടിക്കാനാകില്ലെന്നും ബിജെപിയുടെ എസ്.സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.അതേസമയം ദേശീയതലത്തില്‍ത്തന്നെ ഇതു തടയുന്നതിനു നിയമനിര്‍മാണം വേണ്ടതുണ്ടെന്നും ഇതിനു കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും പരമേശ്വര പറഞ്ഞു.