നടന്‍ കമല്‍ഹാസനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശങ്കയിൽ ആരാധകർ
ചെന്നൈ: നടന്‍ കമല്‍ഹാസനെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ പോരൂരിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലാണ് കമല്‍ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് കമലിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അതേസമയം അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സാധാരണയുളള മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍ഹാസന് പനിയും വയറുവേദനയുമുണ്ടെന്നുളള റിപ്പോര്‍ട്ടുകളുമുണ്ട്. ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഇതുവരെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വിട്ടിട്ടില്ല. എങ്കിലും ആരാധകര്‍ക്ക് ആശങ്കപ്പെടാനുളളതൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വരും ദിവസങ്ങളില്‍ പൂര്‍ണമായ വിശ്രമം ആണ് കമല്‍ഹാസന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കമല്‍ ഹൈദരാബാദില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ച് എത്തിയത്. വിഖ്യാത സംവിധായകനും തന്റെ ഗുരുവുമായ കെ വിശ്വനാഥിനെ കാണാനായിരുന്നു കമല്‍ ഹാസന്‍ ഹൈദരാബാദില്‍ പോയത്. കെ വിശ്വനാഥിനൊപ്പമുളള കമല്‍ ഹാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
68കാരനായ കമല്‍ഹാസന്‍ ഈ മാസം ഏഴാം തിയ്യതിയാണ് തന്റെ പിറന്നാള്‍ ആഘോഷിച്ചത്. സിനിമയില്‍ സജീവമാണെന്നതിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്ത തിരക്കിലുമാണ് ഉലക നായകന്‍. മക്കള്‍ നീതി മയ്യം എന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കാനുളള ലക്ഷ്യത്തിലാണ് കമല്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വിക്രം സൂപ്പര്‍ ഹിറ്റ് ആയതിന് ശേഷം ഇന്ത്യന്‍ 2ന്റെ ഷൂട്ടിംഗ് തിരക്കിലാണ് കമല്‍ ഹാസന്‍.