'ഇതാണ് വിജയ്ക്ക് പിഴ വാങ്ങി നൽകിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, വില 8 കോടി, എൻട്രി ടാക്സ് 1.6 കോടി'
ചെന്നൈ: ആഢംബരക്കാറിന്റെ നികുതിയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി തമിഴ് സൂപ്പര്‍താരം വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി കസ്തൂരി. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് എന്‍ട്രി ടാക്‌സില്‍ ഇളവ് തേടിയാണ് വിജയ് കോടതിയെ സമീപിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതി വിജയിയെ രൂക്ഷമായി വിമര്‍ശിക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു.
വിജയിന്റെ റോള്‍സ് റോയ്‌സ് കാറിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് കസ്തൂരിയുടെ ട്വീറ്റ്: ''വാര്‍ത്താ തലക്കെട്ടുകളായി മാറിയ വിജയിയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറാണിത്. 8 കോടിയില്‍ അധികം രൂപ മുടക്കി 2013ല്‍ വാങ്ങിയത്. 1.6 കോടി രൂപയാണ് കാര്‍ ഇറക്കുമതിക്കുളള എന്‍ട്രി ടാക്‌സ്.. ഇതിനെ ആണ് താരം ചോദ്യം ചെയ്തത്. അദ്ദേഹം ടാക്‌സ് ഇളവിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും 1 ലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു''.
Recommended Video
''അദ്ദേഹത്തിന്റെ സിനിമകള്‍ കാണാനായി പണം മുടക്കുന്ന ലക്ഷക്കണക്കിന് വരുന്ന ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജ് സുബ്രഹ്മണ്യന്‍ പറഞ്ഞു. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ലോകത്തിലെ ഏറ്റവും മഹത്തായ വാഹനം വാങ്ങിച്ചത് ആ പണം കൊണ്ടാണ്. ഈ കോടതി വിധി ധനികരും പ്രശസ്തരുമായ ആളുകള്‍ക്ക് അവരെ ആരാധിക്കുന്നവരുടെ മുന്നില്‍ ഒരു മാതൃകയാകാനുളള പ്രചോദനമാകട്ടെ എന്നും കോടതി പറഞ്ഞു'' എന്നാണ് കസ്തൂരിയുടെ ട്വീറ്റ്. നിരവധി പേരാണ് കസ്തൂരിയുടെ ട്വീറ്റിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. വിജയിക്ക് കോടതി പിഴ ചുമത്തിയതിന് പിന്നാലെ താരത്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു.