ഗൂഗിള്‍ തുണയായി; 17 വര്‍ഷങ്ങള്‍ക്ക്‌ശേഷം യുവതിക്ക് വീട്ടുകാരെ തിരിച്ചുകിട്ടി
പാട്‌ന: ഒരു ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ആറാം വയസില്‍ വീട്ടുകാരെ നഷ്ടപ്പെട്ട ബിഹാറി പെണ്‍കുട്ടിക്ക് പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം മാതാപിതാക്കളെ തിരിച്ചുകിട്ടി. ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംഭവങ്ങള്‍. കാണാതാവുമ്പോള്‍ ഹിന്ദിമാത്രം സംസാരിക്കാന്‍ അറിയുമായിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ 23 വയസാകുമ്പോള്‍ ആസാമീസ് മാത്രമറിയുന്ന യുവതിയാണ്.
1997 ഏപ്രിലില്‍ മുത്തച്ഛനെ കാണാനായി പാട്‌നയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് അമ്മാവനൊപ്പം ട്രെയിനില്‍ സഞ്ചരിക്കുമ്പോഴാണ് ഗുഡിയയ്ക്ക് തന്റെ കുടുംബവുമായുള്ള ബന്ധം നഷ്ടമാകുന്നത്. യാത്രയ്ക്കിടെ വഴിയില്‍ ഭക്ഷണം വാങ്ങാനിറങ്ങിയ അമ്മാവന് ട്രെയിന്‍ പുറപ്പെടുമ്പോഴേക്കും തിരികെ കയറാനായില്ല. ആറുവയസുകാരി ഗുഡിയ അങ്ങിനെ തനിച്ച് ഗുവാഹതിയിലെത്തി.
പട്‌നയിലെ തന്റെ വീട്ടുകാരെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ പെണ്‍കുട്ടിക്ക് ഒന്നുമറിയില്ലായിരുന്നു. ഇതേ തുടര്‍ന്ന് അവളെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലാക്കി. ഒരു ബിസ്‌കറ്റ് കമ്പനിയും അതിനടുത്തുള്ള റെയില്‍വേ ക്രോസിംങും എന്ന ഗുഡിയ പറഞ്ഞ വീടിന്റെ അടയാളം വെച്ച് വര്‍ഷങ്ങളോളം വീട്ടുകാരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
അസമിലെ ശിശു ക്ഷേമ സമിതി ഉദ്യോഗസ്ഥ നീലാക്ഷി ശര്‍മയും ഭര്‍ത്താവും കഴിഞ്ഞമാസവും ഗുഡിയയുടെ വീട്ടുകാരെ തേടി പട്‌നയിലെത്തിയിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും ഗൂഗിളിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. ബിസ്‌കറ്റ് കമ്പനിക്കായുള്ള ദിവസങ്ങളോളമുള്ള തിരച്ചിലിനൊടുവില്‍ ഗുഡിയയുടെ അമ്മാവന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഫോണ്‍ നമ്പര്‍ ലഭിക്കുകയും അതുവഴി മാതാപിതാക്കളെ തിരികെ ലഭിക്കുകയുമായിരുന്നു.
മകള്‍ ആസാമിലുണ്ടെന്നറഞ്ഞയുടന്‍ അവര്‍ ഗുവാഹതിയിലെത്തി. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ മകളെ പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം മാതാപിതാക്കള്‍ കണ്ടമുട്ടുമ്പോഴുള്ള രംഗം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് നീലാക്ഷി ശര്‍മ പറഞ്ഞു. ഇത്രയും സന്തോഷകരമായ ഒരു നിമിഷം തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.