ഭരണം തിരിച്ച് പിടിക്കും; ഭാരത് ജോഡോ കഴിഞ്ഞാൽ രാഹുൽ കർണാടകയിലേക്ക്, ഒരുങ്ങി കോൺഗ്രസ്
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും അധികം പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക.

ബെംഗളൂരു: ഭാരത് ജോഡോ യാത്ര അവസാനിക്കുന്നതോടെ കർണാടകയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാഹുൽ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം പകരാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ജനവരി 30 നാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്.

രാഹുൽ ഗാന്ധി പ്രചരണം നയിച്ചിരുന്നില്ല
ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ നേരത്തേ ഹിമാചൽ, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രചരണം നയിച്ചിരുന്നില്ല. എന്നാൽ കർണാടകയിൽ അദ്ദേഹം സജീവമായി തന്നെ ഇറങ്ങുമെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് നയിക്കുന്ന പ്രജാധ്വനി യാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു. പ്രചരണം അവസാനിക്കുന്നത് വരെ മാസത്തിൽ മൂന്ന് തവണയെങ്കിലും രാഹുൽ കർണാടകയിലെത്തും', നേതാക്കൾ പറഞ്ഞു.

കർണാടകത്തിൽ മോദി പ്രഭാവം ആയുധമാക്കാൻ
ഇത്തവണയും കർണാടകത്തിൽ മോദി പ്രഭാവം ആയുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് പാർട്ടി പദ്ധതി ഒരുക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രചരണത്തിലൂടെ ബി ജെ പിയെ മറികടക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുൻപ് തന്നെ സ്ഥാനാർത്ഥി നിർണയം അടക്കം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

1400 ഓളം അപേക്ഷകളാണ് പാർട്ടിക്ക് ലഭിച്ചത്
ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിന് കോൺഗ്രസ് നേതാക്കളിൽ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നു. 1400 ഓളം അപേക്ഷകളാണ് പാർട്ടിക്ക് ലഭിച്ചത്. ഫെബ്രുവരി 3 നുള്ളിൽ തിരഞ്ഞെടുപ്പ് സമിതി ചേർന്ന് ആദ്യ ഘട്ട പട്ടിക തയ്യാറാക്കും. സ്ക്രീനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലൂള്ള പരിശോധന പൂർത്തിയാക്കിയതിന് ശേഷമായിരിക്കും അന്തിമ പട്ടിക പുറത്തുവിടുക. ഫെബ്രുവരി പകുതിയോടെ തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് എത്തുന്ന രാഹുൽ ഗാന്ധി വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കർണാടകത്തിൽ പ്രചരണത്തിനെത്തിയപ്പോൾ അധികാരം ലഭിച്ചാൽ വീട്ടമ്മമാർക്ക് മാസം 2000 രൂപ നൽകുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക
കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. ഇത്തവണ കോൺഗ്രസിന് വലിയ സാധ്യതയാണ് സംസ്ഥാനത്ത് കൽപ്പിക്കപ്പെടുന്നത്. പുറത്തുവന്ന സർവ്വേകളിൽ പലതിലും കോൺഗ്രസിനാണ് മുൻതീക്കും. പാർട്ടി ആഭ്യന്തര സർവ്വേകളിലും കോൺഗ്രസിന് കൂടുതൽ സീറ്റുകൾ പ്രവചിക്കപ്പെടുന്നുണ്ട്. 224 അംഗ നിയമസഭയിൽ 120 ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതേസമയം മറുവശത്ത് ബി ജെ പിയാകട്ടെ കടുത്ത പ്രതിസന്ധിയാണ് തിരഞ്ഞെടുപ്പിന് മുൻപ് നേരിടുന്നത്.

ബി ജെ പിയിൽ പ്രതിസന്ധി
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ മാറ്റി നിർത്തിയത് മുതലുള്ള അതൃപ്തികൾ തിരഞ്ഞെടുപ്പിന് മുൻപ് പലയിടങ്ങളിൽ നിന്നും തലപൊക്കു്നുണ്ട്. ഭരണ വിരുദ്ധ വികാരവും ശക്തമാണ്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിഗായത്ത് സമുദായമടക്കം ബി ജെ പിക്കെതിരെ രംഗത്തെത്തിയ സാഹചര്യം ഉണ്ട്. ഇതിനെയെല്ലാം മറികടന്ന് ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി. മിഷൻ 120 പ്രഖ്യാപിച്ചാണ് ബിജെപിയുടെ പ്രചരണങ്ങൾ. കർണാടക ഇത്തവണ കൈവിട്ടാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിക്ക് ഏൽക്കുന്ന കനത്ത തിരിച്ചടിയായിരിക്കുമത്.












Click it and Unblock the Notifications