രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരം മുറുകുന്നു!! യുപിയിലും മധ്യപ്രദേശിലും ബിഎസ്പി- കോണ്‍ഗ്രസ് ധാരണ
ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിഎസ്പിയുമായി ധാരണയിലെത്തിയതിന് പിന്നാലെ പുതിയ നീക്കങ്ങള്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ഭീംറാവു അംബേദ്കറിനെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുക.
സെക്കുലര്‍ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്തുന്ന ജാതി രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചുവെന്നും ബിഎസ്പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് സിംഗ് ലല്ലുവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബിഎസ്പിയും പിന്തുണയ്ക്കും. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പാണ് മാര്‍ച്ചില്‍ നടക്കുന്നത്. മാർച്ച് 23നാണ് വോട്ടെടുപ്പ്. മാർച്ച് 12ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി.

ബിഎസ്പി- കോണ്‍ഗ്രസ് കൂട്ടുകെട്ട്
മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെങ്കില്‍ യുപിയില്‍ ബിഎസ്പി സ്ഥനാര്‍ത്ഥിയ്ക്ക് കോണ്‍ഗ്രസ് വോട്ട് രേഖപ്പെടുത്തണമെന്ന നിര്‍ദേശം മായാവതി മുന്നോട്ടുവച്ചിരുന്നു. മായാവതിയാണ് ഈ ഫോര്‍മുല മുന്നോട്ടുവച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എളുപ്പത്തില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ ആരാഞ്ഞുകൊണ്ടിരിക്കേയാണ് ബിഎസ്പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയ്ക്ക് വോട്ട് ചെയ്യുമെന്ന് മായാവതിയാണ് വ്യക്തമാക്കിയത്.

ബിജെപിക്ക് തിരിച്ചടിയോ!!
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വിജയിക്കാന്‍ 37 വോട്ടുകളാണ് വേണ്ടത്. നിലവില്‍ 19 അംഗങ്ങളുള്ള ബിഎസ്പിയ്ക്ക് 18 അംഗങ്ങളുടെ കുറവാണുള്ളത്. ഇതോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് ഏഴ് വോട്ടുകള്‍ തേടിയിട്ടുള്ളത്. ഭീം റാവു അംബേദ്കറാണ് ബിഎസ്പി സ്ഥാനാര്‍ത്ഥി. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയ ജയാ ബച്ചന് പത്ത് വോട്ടുകളുടെ മിച്ചമുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള ഏഴും രാഷ്ട്രീയ ലോക്ദളിന്റെ ഒരു വോട്ടും കൂടി ലഭിക്കുന്നതോടെ ബിഎസ്പി സ്ഥാനാര്‍ത്ഥിയ്ക്കും ഏകദേശം വിജയം ഉറപ്പായിട്ടുണ്ട്.

ബീഹാറില്‍ റാണെ സ്ഥാനാര്‍ത്ഥി
മാര്‍ച്ച് 23ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ക്വാട്ടയില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ മത്സരിക്കും. തിങ്കളാഴ്ച റാണെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് റാണെയോട് അടുത്ത വൃത്തങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ബിജെപിയുടെ ക്ഷണം സ്വീകരിച്ച റാണെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദശാബ്ദത്തോളം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന റാണെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷം സ്വാഭിമാന്‍ പക്ഷ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്ന വിഷയത്തില്‍ റാണെയില്‍ നിന്നുള്ള വിവരം ലഭ്യമല്ല.

16 സംസ്ഥാനങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍
ഉത്തർപ്രദേശിൽ നിന്നുള്ള പത്ത് അംഗങ്ങളും ബീഹാറിൽ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ആറ് അംഗങ്ങളുമാണ് 2018ല്‍ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുന്നത്. മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ച് പേർ വീതവും, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് അംഗങ്ങള്‍ വീതവുമാണ് 2018 ൽ വിരമിക്കാവനിരിക്കുന്നത്. തെലങ്കാന, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥതാനങ്ങളില്‍ നിന്ന് മൂന്ന് അംഗങ്ങൾ വീതവുമാണ് വിരമിക്കുക. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് അംഗങ്ങളും ഉത്തരാഖണ്ഡിൽ നിന്ന് ഒരംഗവും വിരമിക്കാനിരിക്കെയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബറിൽ രാജ്യസഭാംഗമായിരുന്ന എംപി വിരേന്ദ്രകുമാർ രാജിവെച്ചതോടെ ഈ സീറ്റിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 2022ൽ ഔദ്യോഗിക കാലാവധി പൂർത്തിയാവാനിരിക്കെയാണ് 2017 ഡിസംബറില്‍ വീരേന്ദ്രകുമാർ രാജിവച്ചത്.

ഔദ്യോഗിക കാലാവധി അവസാനിക്കും
കേന്ദ്ര മന്ത്രിമാരായ രവിശങ്കർ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, ജെപി നഡ്ഡ, താവർചന്ദ് ഘെലോട്ട്, രാംദാസ് ആത് വാലെ എന്നിവരുടേയും ഔദ്യോഗിക കാലാവധിയാണ് 2018ല്‍ അവസാനിക്കുന്നത്. കോൺഗ്രസിനെ മറികടന്ന് 2017 ആഗസ്തിലാണ് ബിജെപി രാജ്യസഭയിൽ ഏറ്റവും വലിയ പാർട്ടിയായി മാറിയത്. ബിജെപിയ്ക്ക് 58 അംഗങ്ങളും കോൺഗ്രസിന് 57 അംഗങ്ങളുമാണ് രാജ്യസഭയിലുള്ളത്. കേന്ദ്രമന്ത്രിയായിരുന്ന അനിൽ മാധവ് ധവേയുടെ മരണത്തെ തുടർന്ന് രാജ്യസഭാംഗമായി ബിജെപി എംപി സമ്പാദ്യ ഉയിക്കെയെ തെരഞ്ഞെടുത്തതോടെയാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്.












Click it and Unblock the Notifications