രാഹുലിന്റെ കരുക്കൾ സോണിയ വെട്ടും? സോണിയാ ഗാന്ധിയുടെ തിരിച്ച് വരവോടെ ശക്തി നേടി 'വെറ്ററൻസ്'
ദില്ലി: രാഹുല്‍ ഗാന്ധിക്ക് ശേഷമാര് എന്ന സസ്‌പെന്‍സ് രണ്ട് മാസത്തിലധികം നിലനിര്‍ത്തിയ കോണ്‍ഗ്രസ് ഒടുവില്‍ എത്തി നില്‍ക്കുന്നത് ഗാന്ധി കുടുംബത്തില്‍ തന്നെയാണ്. സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡണ്ടായി നിയോഗിച്ചാണ് കോണ്‍ഗ്രസ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
സോണിയ ഗാന്ധി വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ പ്രതീക്ഷയുളളവരും ആശങ്കയുളളവരുമുണ്ട്. യുവനേതാക്കളുടെ ടീം രാഹുലും മുതിര്‍ന്ന നേതാക്കളുടെ ടീം സോണിയയും തമ്മില്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുളളില്‍ ശീതയുദ്ധം നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കമൽനാഥും അശോക് ഗെഹ്ലോട്ടും അടക്കമുളള മുതിർന്ന നേതാക്കൾക്ക് എതിരെ രാഹുൽ ഗാന്ധി പരസ്യമായി തന്നെ നിലപാട് എടുത്തിരുന്നു. എന്നാൽ രാഹുൽ മാറി സോണിയ ആ സ്ഥാനത്ത് എത്തുമ്പോൾ മുതിർന്ന നേതാക്കളുടെ സംഘം വീണ്ടും കരുത്തരാവുകയാണ്. സോണിയയുടെ വരവോടെ ടീം രാഹുലിലെ കെസി വേണുഗോപാല്‍ അടക്കം പലര്‍ക്കും സ്ഥാനചലനം സംഭവിച്ചേക്കും എന്നാണ് സൂചനകൾ.

രക്ഷ ഗാന്ധി കുടുംബം തന്നെ
കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഇനി ഗാന്ധി കുടുംബത്തില്‍ നിന്നാരും വേണ്ട എന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടും നടന്നത് നേരെ വിപരീതമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ദയനീയമായി തകര്‍ന്നടിഞ്ഞ പാര്‍ട്ടി രാഹുല്‍ കൈയൊഴിഞ്ഞിട്ടും വീണ്ടും അഭയം തേടിയിരിക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കാല്‍ച്ചുവട്ടില്‍ത്തന്നെ. പാര്‍ട്ടിക്കുളളിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് സോണിയയുടെ തിരിച്ച് വരവ് ആശ്വാസകരമാണ്.

യുവാക്കളെ മുന്നിൽ നിർത്തി രാഹുൽ
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രാധാന്യം ലഭിച്ചത് യുവനേതാക്കള്‍ക്ക് ആയിരുന്നു. കോണ്‍ഗ്രസിന് യുവാക്കളുടെ നേതൃത്വമാണ് ആവശ്യമെന്നും അത്തരത്തില്‍ പാര്‍ട്ടി സംവിധാനം പൊളിച്ചെഴുതണം എന്നുമുളള അഭിപ്രായമാണ് രാഹുലിന്. എന്നാല്‍ കസേരകളില്‍ കടിച്ച് തൂങ്ങിയിരിക്കുന്ന കടല്‍ക്കിഴവന്മാരെ കൈകാര്യം ചെയ്യുന്നതില്‍ രാഹുല്‍ ദയനീയമായി പരാജയപ്പെട്ടു. ഇവരില്‍ ഭൂരിപക്ഷവും സോണിയ ഗാന്ധിക്ക് വേണ്ടപ്പെട്ട നേതാക്കളുമാണ്.

മാറ്റം കാത്ത് വെറ്ററൻസ്
സോണിയ തിരിച്ച് എത്തുമ്പോള്‍ രാഹുല്‍ വരുത്തിയ പരിഷ്‌ക്കാരങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കണക്ക് കൂട്ടുന്നത്. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുളളവര്‍ക്ക് സ്ഥാനചലനം സംഭവിക്കുമോ എന്നാണ് അറിയാനുളളത്. അടുത്തിടെ ദേശീയ നേതൃത്വത്തിലെ പ്രബലരുടെ നിരയിലേക്ക് ഉയര്‍ന്ന കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കിലുളള നേതാക്കളിലൊരാളാണ്. 2017ലാണ് കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.

കർണാടകത്തിലെ റോൾ
കര്‍ണാടകത്തിന്റെ ചുമതലയാണ് ഹൈക്കമാന്‍ഡ് കെസി വേണുഗോപാലിന് നല്‍കിയത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളിലൊന്ന് വേണുഗോപാല്‍ ആയിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് വേണുഗോപാലിനുളള മൈലേജ് ഉയര്‍ത്തി. പിന്നാലെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാല്‍ ഉയര്‍ത്തപ്പെട്ടു. എന്നാല്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി കളം മാറ്റുകയും സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്തത് വേണുഗോപാലിന് ക്ഷീണമായി.
Recommended Video

കസേര തെറിക്കുമോ?
മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ അമേഠിയില്‍ അടക്കം തോറ്റ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെച്ചതും വേണുഗോപാല്‍ അടക്കമുളള നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി എന്നത് പ്രസിഡണ്ട് കഴിഞ്ഞാല്‍ വരുന്ന പ്രധാനപ്പെട്ട പോസ്റ്റാണ് കോണ്‍ഗ്രസില്‍. അതുകൊണ്ട് തന്നെ ആ കസേരയിലേക്ക് മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും നോട്ടമുണ്ട് താനും. രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങളെ സോണിയാ ഗാന്ധി അട്ടിമറിക്കുമോ എന്നത് വരുംദിവങ്ങളില്‍ അറിയാം.












Click it and Unblock the Notifications