മുത്തലാഖ് കൊണ്ട് കഴിഞ്ഞില്ല, നാല് കെട്ടുന്നതും നിക്കാഹ് ഹലാലയും നിരോധിക്കണം.. സ്ത്രീകൾ ഉറച്ചുതന്നെ!!
Recommended Video

മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി നിയമം പാസാക്കാനൊരുങ്ങുകയാണ് സർക്കാര്‍. ബിൽ ലോക്സഭ പാസാക്കിക്കഴിഞ്ഞു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ കക്ഷികൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട് എന്നത് ഒരു കാര്യം. എന്നാൽ മുസ്ലിം സ്ത്രീകളുടെ നീതിക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നതെന്നാണ് സർക്കാർ വാദം.
മുത്തലാഖ് നിരോധിക്കാനുള്ള ബിൽ കൊണ്ടുവന്നതിന് പിന്നാലെ മുസ്ലിം സമുദായത്തിലെ പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരാകാം എന്ന സ്ഥിതി കൂടി അവസാനിപ്പിക്കണം എന്നാണ് സ്ത്രീകളുടെ ആവശ്യം. മുത്തലാഖ് നിരോധിക്കപ്പെടുന്നതോടെ പുതിയൊരു തുടക്കമാകും എന്ന് കരുതുന്നവരാണ് ബഹുഭാര്യാത്വം കൂടി അവസാനിപ്പിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത്.

മുത്തലാഖിനെക്കാൾ കഷ്ടം
മുത്തലാഖിനെതിരെ കോടതിയെ സമീപിച്ച അഭിഭാഷക ഫറാ ഫയീസും രിസ്വാനയും റസിയയും പറയുന്നത് മുത്തലാഖിനെക്കാൾ കഷ്ടമാണ് മുസ്ലിങ്ങൾക്കിടയിലെ ബഹുഭാര്യാത്വം എന്നാണ്. മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രനീക്കത്തിൽ ആശ്വാസം പ്രകടിപ്പിച്ച ഇവര്‍ പറയുന്നത് പുതിയൊരു തുടക്കമായെങ്കിലും ഈ മാറ്റത്തെ കാണാം എന്നാണ്.

മുൻപും വിവാദമായതാണ്
മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യം പുതിയ കാര്യമൊന്നുമല്ല. വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷൻ ഇത്തരമൊരു ശുപാർശ വെച്ചിരുന്നു. എന്നാൽ അന്ന് കമ്മീഷന്‍സമര്‍പ്പിച്ച കരട് നിയമത്തിലുള്ള ഭൂരിഭാഗം നിര്‍ദ്ദേശങ്ങളെയും മതസംഘടനകൾ ഒരേസ്വരത്തിൽ എതിർക്കുകയായിരുന്നു.

മതം പറയുന്നതെന്ത്
പുരുഷന് രണ്ടാമത് വിവാഹം ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ സമ്മതപത്രം വേണമെന്നായിരുന്നു ഇതിലെ ഒരു നിർദേശം. രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ സമ്മതം തേടുകയെന്നത് തീര്‍ത്തും ഇസ്ലാമികമായ കാര്യമാണെന്നാണ് സ്‌ത്രീസംഘടനകളുടെ അഭിപ്രായം. ഇബ്രാഹിം നബി ആദ്യഭാര്യയില്‍ നിന്നും സമ്മതം വാങ്ങിയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന ഉദാഹരണമാണ് ഇവർക്ക് കാട്ടാനുള്ളത്. ഖുറാനിലും ഈ നിർദേശമാണത്രെ ഉള്ളത്.

എന്താണ് നിക്കാഹ് ഹലാല
നിക്കാഹ് ഹലാല എന്ന സ്ത്രീവിരുദ്ധ നിയമത്തിനെതിരെയും സ്ത്രീ സംഘടനകൾ മുന്നോട്ട് വരുന്നുണ്ട്. വിവാഹമോചനം നേടിയ ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കുന്നിനെക്കുറിച്ചുള്ള ശരിയത്ത് നിയമമാണിത്. വിവാഹബന്ധം വേർപ്പെടുത്തിയ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ആ ബന്ധം വേര്‍പ്പെടുത്തിയാൽ മാത്രമേ പുനർവിവാഹം സാധ്യമാകൂ എന്ന സ്ത്രീവിരുദ്ധ നിയമമാണിത്.

നിയമവശങ്ങൾ പരിഗണിക്കട്ടെ
മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളില്‍ നിയമവശങ്ങള്‍ പരിഗണിക്കുകയാണ് കോടതി. ലിംഗസമത്വം, മതേതരത്വം എന്നിവയ്ക്ക് വിരുദ്ധമാണ് നിക്കാഹ് ഹലാലയിലും ബഹുഭാര്യത്വത്തിലും മുത്തലാഖിലും എന്നാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. എന്നാൽ വിവാഹമോചനങ്ങൾ കൂടാതിരിക്കാനുള്ളതാണ് നിക്കാഹ് ഹലാല പോലുള്ള നിയമങ്ങൾ എന്ന് ഇതിനെ അനുകൂലിക്കുന്നവരും പറയുന്നു.

ഇരകൾക്ക് പറയാനുള്ളത്
മുത്തലാഖ് ബില്ലിന്‍റെ കൂടെ തന്നെ ബഹുഭാര്യാത്വവും നിരോധിക്കേണ്ടതായിരുന്നു എന്നാണ് ബഹുഭാര്യാത്വത്തിന്റെ ഇരയായ 33കാരി റിസ്വാനയ്ക്ക് പറയാനുള്ളത്. പുരുഷന്മാർക്ക് നാല് വിവാഹം വരെ അനുവദിക്കുന്ന തരത്തിലാണ് നിലവിലെ നിയമം. മുത്തലാഖ് മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ല. ഇസ്ലാമിലെ ബഹുഭാര്യാത്വവും നിരോധിക്കേണ്ടതുണ്ട്. - റിസ്വാന പറയുന്നു.

റസിയയുടെ വിവാഹമോചനം
24കാരിയായ റസിയയെ ഭർത്താവ് ഫോണിൽക്കൂടി വിവാഹബന്ധം വേർപ്പെടുത്തിയതാണ്. പെൺകുട്ടികൾ മാത്രം ജനിക്കുന്നതിൽ അസ്വസ്ഥനായത് കൊണ്ടാണത്രെ ഇത്. തന്നെപ്പോലുള്ള സ്ത്രീകൾക്ക് ആശ്വാസം ലഭിക്കുന്നതാണ് ഈ നിയമമെന്ന് റസിയ പ്രത്യാശിക്കുന്നു. പതിനാറാം വയസ്സിൽ വിവാഹിതയായതാണ് റസിയ.












Click it and Unblock the Notifications