ലോക്‌സഭയെ പ്രക്ഷുബ്ധമാക്കിയ കാവിക്കൊടി
ദില്ലി: ചെങ്കോട്ടയില്‍ കാവിക്കൊടി പറപ്പിക്കണമെന്ന ബാല്‍ താക്കറെയുടെ സ്വപ്‌നം പൂവണിഞ്ഞു എന്ന് ലോക്‌സഭയില്‍ പ്രസംഗിച്ച ശിവസേന എം പി പ്രതാപ് റാവുവിനെതിരെ പ്രതിഷേധം. എന്നാല്‍ ശിവസേനയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ആനന്ദ് ഗീഥെ ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീര്‍ത്തു. വിവാദപരാമര്‍ശം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യുമെന്നും ബി ജെ പി നേതാവ് പ്രഹ്ലാദ് ജോഷിയും പറഞ്ഞു.
പ്രക്ഷോഭാക്തമകമായ മണിക്കൂറുകളാണ് ലോക്‌സഭയില്‍ കഴിഞ്ഞുപോയത്. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി ഉടന്‍ നടപ്പിലാക്കണം എന്ന അണ്ണാ ഡി എം കെ നേതാവ് തമ്പിദുരൈയുടെ ആവശ്യം സഭയെ പ്രക്ഷുബ്ധമാക്കി. കേരളത്തില്‍ നിന്നുള്ള എം പിമാരാണ് തമ്പിദുരൈയെ ചോദ്യം ചെയ്തത്. കൊടിക്കുന്നില്‍ സുരേഷ്, ജോയ്‌സ് ജോസഫ്, ജോസ് കെ മാണി എന്നിവരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

ആം ആദ്മി പാര്‍ട്ടിക്കും ആര്‍ ജെ ഡിക്കും എതിരെ ബി ജെ പി എം പി രാജീവ് പ്രതാപ് റൂഡി നടത്തിയ പരാമര്‍ശങ്ങളും പ്രതിഷേധം ക്ഷണിച്ചുവരുത്തി. തലസ്ഥാന നഗരിയില്‍ കത്തി നില്‍ക്കുന്ന വൈദ്യുതി ക്ഷാമത്തെക്കുറിച്ച് പറയേ ആം ആദ്മി പാര്‍ട്ടിയെ തുമ്പില്ലാത്ത പാര്‍ട്ടി എന്നാണ് റൂഡി വിളിച്ചത്. ബിഹാറിലെ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ് ഭാര്യ റാബ്രി ദേവി എന്നിവരെയും അതേ നാട്ടുകാരനായ റൂഡി കളിയാക്കി.
കേരളത്തിലെ എം പിമാരെ മാത്രമല്ല കര്‍ണാടകക്കാരെയും അണ്ണാ ഡി എം കെ നേതാവ് തമ്പിദുരൈ പ്രകോപിപ്പിച്ചു. കാവേരി നദീജല പ്രശ്‌നം ഉന്നയിച്ചാണ് തമ്പിദുരൈ കന്നഡക്കാരെ ദേഷ്യം പിടിപ്പിച്ചത്. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയരുതെന്ന് ആവളശ്യപ്പെട്ട് കേന്ദ്രമന്ത്രിയും കര്‍ണാടകത്തിലെ എം പിയുമായ അനന്ത് കുമാര്‍ രംഗം ശാന്തമാക്കി.












Click it and Unblock the Notifications