ജയയുടെ മരണം വീണ്ടും വിവാദമാകുന്നു; പളനിസ്വാമിക്ക് ഭയം? വിടില്ലെന്ന് പനീര്‍ശെല്‍വം
ഒപിഎസ് വിഭാഗം മുഖ്യമന്ത്രി പദവി ആവശ്യപ്പെടില്ലെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലാണ് അവര്‍ക്ക് നോട്ടം.
ചെന്നൈ: ശശികലയെയും മണ്ണാര്‍ഗുഡി മാഫിയയെയും മാറ്റിനിര്‍ത്തിയതിന് ശേഷം മതി അണ്ണാ ഡിഎംകെ വിഭാഗങ്ങളുടെ ലയനമെന്ന മുന്‍ നിലപാടില്‍ നിന്നു ഒ പനീര്‍ശെല്‍വം പക്ഷം അല്‍പ്പം കൂടി കടുത്ത നിലപാടിലേക്ക്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പനീര്‍ശെല്‍വം ക്യാംപ് മുന്നോട്ട് വച്ചിരിക്കുന്ന പുതിയ നിര്‍ദേശം.
അതിന് പുറമെ, രണ്ട് പ്രധാന കാബിനറ്റ് പദവി തനിക്കൊപ്പമുള്ളവര്‍ക്ക് ലഭിക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെടുന്നു. പനീര്‍ശെല്‍വം പുതിയ ആവശ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത് അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങളുടെ ലയനം വൈകിപ്പിക്കുകയാണ്.
കൂടുതല്‍ വിശദമായ ചര്‍ച്ച നടക്കണമെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരുപാധികമായി അംഗീകരിക്കണമെന്നാണ് പനീര്‍ശെല്‍വം വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ട് പോകൂവെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ധനമന്ത്രി ഡി ജയകുമാര്‍ കഴിഞ്ഞദിവസം രാജിസന്നദ്ധത അറിയിച്ചിരുന്നു. തന്റെ പദവി പനീര്‍ശെല്‍വം വിഭാഗത്തിന് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പദം വിട്ടുനല്‍കില്ലെന്ന സൂചനയാണ് എടപ്പാളി പളനിസ്വാമി പക്ഷം ഇതിലൂടെ നല്‍കിയത്.
ലയന ചര്‍ച്ചകള്‍ക്കായി പ്രത്യേക സമിതികളെ ഇരുവിഭാവഗും നേരത്തെ നിയോഗിച്ചിരുന്നു. രാജ്യസഭാംഗം ആര്‍ വൈദ്യലിംഗമാണ് പളനിസ്വാമി പക്ഷത്തിന്റെ സംഘത്തിന് നേതൃത്വം നല്‍കുന്നത്. മുന്‍ മന്ത്രി കെപി മുനുസ്വാമി പനീര്‍ശെല്‍വം ക്യാംപിനും നേതൃത്വം നല്‍കുന്നു.
വികെ ശശികലയെയും ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ് പനീര്‍ശെല്‍വം ക്യാംപിന്റെ ആദ്യ ആവശ്യം. ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച ചര്‍ച്ച വഴിമുട്ടിയിരുന്നു. പുറത്താക്കുമെന്ന് പളനിസ്വാമി പക്ഷം അറിയിച്ചിട്ടുണ്ടെങ്കിലും രേഖാമൂലം പുറത്താക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് അപ്പോളോ ആശുപത്രിയില്‍ ജയലളിത അന്തരിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പനീര്‍ശെല്‍വം വിഭാഗം പറയുന്നത്. ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ശശികല കുടുംബത്തില്‍പ്പെട്ട 30 പേര്‍ അണ്ണാഡിഎംകെയുടെ പ്രധാന പദവികള്‍ വഹിക്കുന്നുണ്ട്. അവരെ പുറത്താക്കണമെന്നാണ് ഒപിഎസ് വിഭാഗം ഇപ്പോള്‍ പറയുന്നത്. താന്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രഖ്യാപിച്ച് പളനിസ്വാമി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നാണ് ഒപിഎസിന്റെ മറ്റൊരു ആവശ്യം.
ദിനകരനെ ദില്ലി പോലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. പാര്‍ട്ടി ചിഹ്നമായ രണ്ടില ഇപിഎസ് വിഭാഗത്തിന് കിട്ടുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ കേസിലാണ് ചോദ്യം ചെയ്യുന്നത്. കൈക്കൂലി കേസിലെ ഇടനിലക്കാരന്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുമായി ബന്ധപ്പെട്ടിരുന്നുവെന്ന ദിനകരന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ശശികല അഴിമതിക്കേസില്‍ ജയിലിലേക്ക് പോകും മുമ്പാണ് ദിനകരനെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ശശികല നിയോഗിച്ചത്. തന്നെ പുറത്താക്കാന്‍ ശശികലയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്നാണ് ദിനകരന്‍ പറയുന്നത്. 2011ല്‍ പാര്‍ട്ടിയില്‍ നിന്നു ശശികലയെയും ദിനകരനെയും ജയലളിത പുറത്താക്കിയിരുന്നു.
ഒപിഎസ് വിഭാഗം മുഖ്യമന്ത്രി പദവി ആവശ്യപ്പെടില്ലെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലാണ് അവര്‍ക്ക് നോട്ടം. മറ്റു ചില പ്രധാന മന്ത്രിപദവികളാണ് ഒപിഎസ് വിഭാഗം ആവശ്യപ്പെട്ടത്. കെ പാണ്ഡ്യരാജന്‍, സെമ്മലായ്, ആരുക്കുട്ടി, എ ശരവണന്‍ തുടങ്ങി ഒപിഎസ് പക്ഷത്തുള്ള എംഎല്‍എമാരില്‍ രണ്ടുപേര്‍ക്ക് മന്ത്രി പദവി കിട്ടുമെന്നാണ് കരുതുന്നത്. പനീര്‍ശെല്‍വത്തിന് ഉപമുഖ്യമന്ത്രി പദം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നക്കുന്നുണ്ട്.