ശശികലയുടെ തടവറയില്‍ കലാപക്കൊടി...!! 30 എംഎല്‍എമാര്‍ ഉപവാസ സമരത്തില്‍ !!
ശശികലയ്ക്കെതിരെ ഒപ്പമുള്ള എംഎൽമാരിൽത്തന്നെ എതിർപ്പ് ശക്തമാകുന്നതായി സൂചന
ചെന്നൈ: പനീര്‍ശെല്‍വമോ ഡിഎംകെയോ സ്വാധീനിക്കാതിരിക്കാന്‍ ശശികല രഹസ്യകേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന എഐഎഡിഎംകെ എംഎല്‍എമാര്‍ക്കിടയില്‍ കടുത്ത് ഭിന്നത രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പുറം ലോകം കാണിക്കാതെയുള്ള തടവറ ജീവിതത്തില്‍ എംഎല്‍എമാര്‍ കടുത്ത അമര്‍ഷത്തിലാണ് എന്നാണ് സൂചനകള്‍.
ശശികല ക്യാമ്പിലുള്ള 30 എംഎല്‍എമാര്‍ ഉപവാസ സമരം ആരംഭിച്ചതായും വാര്‍ത്തകളുണ്ട്. തങ്ങളെ സ്വതന്ത്രരാക്കണമെന്നും സ്വന്തമായി നിലപാടെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം എന്നാണ് അറിയുന്നത്.
പുറംലോകവുമായുള്ള ബന്ധം പോലും വിച്ഛേദിച്ച് കടുത്ത് നിയന്ത്രണങ്ങളിലാണ് എംഎല്‍എമാരെ ശശികല പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് എംഎല്‍എമാര്‍ ഉള്ളത്. ഇവരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരിക്കുന്നതായും ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മഹാബലിപുരത്തുള്ള കൂവത്തൂരിലെ ബീച്ച് റിസോര്‍ട്ടിലാണ് തൊണ്ണൂറിലധികം എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. കല്‍പ്പാക്കത്തെ പൂന്തണ്ടലത്തെ മറ്റൊരു റിസോര്‍ട്ടിലാണ് 30 എംല്‍എമാര്‍ എന്നും വിവരമുണ്ട്. മുറികളില്‍ ടെലിവിഷന്‍ പോലുമില്ലാത്തത് കാരണം ഇന്നലെ മുതലേ എംഎല്‍എമാര്‍ പ്രശ്‌നമുണ്ടാക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
പനീര്‍ശെല്‍വവുമായി ബന്ധപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ശശികല തന്റെ വിശ്വസ്തരേയും റിസോര്‍ട്ടുകളില്‍ നിയോഗിച്ചിട്ടുണ്ട് എന്നാണറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എസ്പി ഷണ്‍മുഖദാസ് എന്ന് എംഎല്‍എ ശശികലയുടെ പാളയത്തില്‍ നിന്നും ഒളിച്ചോടി പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നിരുന്നു.
മൂന്ന് ബസ്സുകളിലായാണ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ എത്തിച്ചത് എന്നാണ് വിവരം. മാധ്യമപ്രവര്‍ത്തകരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്രക്കാരെ തടയാന്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ റോഡില്‍ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത് പോലും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശശികലയുടെ നിലപാടിനെതിരെ പ്രതിഷേധിക്കുന്ന എംഎല്‍എമാര്‍ ഡിഎംകെയില്‍ ചേരുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എംഎല്‍എമാരുടെ ചില ചിത്രങ്ങളിലൂടെയാണ് ഇവര്‍ ഉപവാസസമരത്തിലാണ് എന്ന് പുറംലോകമറിഞ്ഞത്. ശശികല എംഎല്‍എമാരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയിരിക്കുകയാണ് എന്ന് നേരത്തെ തന്നെ പനീര്‍ശെല്‍വം വിഭാഗം ആരോപിച്ചിരുന്നു.
എന്നാല്‍ എംഎല്‍എമാരെ രഹസ്യമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന പരാതി മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എംല്‍എമാര്‍ എംഎല്‍എ ഹോസ്‌ററലില്‍ ആണെന്നും ഇവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്
സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ രഹസ്യയോഗത്തിന് ശേഷമാണ് എംഎല്‍എമാരെ ശശികല മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ഈ രഹസ്യയോഗത്തില്‍ എംഎല്‍എ മാരെക്കൊണ്ട് ശശികല വെള്ളപ്പേപ്പറില്‍ ഒപ്പടുവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
തന്നെ പിന്തുണയ്ക്കുന്നവരുടെ പ്ട്ടിക കഴിഞ്ഞ ദിവസം ശശികല ഗവര്‍ണര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് പനീര്‍ശെല്‍വം വിഭാഗം ആരോപിക്കുന്നത്. ഇത് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും പ്രഖ്യാപിച്ചു കഴിഞ്ഞു.
എംഎല്‍എമാരെ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നും തനിക്ക് അവരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നും പനീര്‍ശെല്‍വം ഗവര്‍ണറെ അറിയിച്ചിരുന്നു. ശശികല എംഎല്‍എമാരെ തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് ബോധ്യപ്പെട്ടാല്‍ അവരെ ഹാജരാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടും.
എംഎല്‍എമാരെ ശശികലയുടെ പാളയത്തില്‍ നിന്നും ഗവര്‍ണറുടെ ഇടപെടല്‍ വഴി പുറത്തെത്തിക്കുക എന്നത് തന്നെയാണ് പനീര്‍ശെല്‍വം ലക്ഷ്യമിടുന്നതും. എംഎല്‍എമാരില്‍ മിക്കവരും തന്നെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. ശശികലയ്ക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന പിന്തുണയുടെ യാഥാര്‍ത്ഥ്യം പരിശോധിച്ച ശേഷമാകും ഗവര്‍ണറുടെ തീരുമാനം.