സോണിയയുടെ കിടിലന്‍ നീക്കം, വാസ്നിക്കും കളത്തില്‍; ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് തന്നെ, ഭരണം തിരികെ വേണം
ഭോപ്പാല്‍: സമീപ കാലത്ത് കോണ്‍ഗ്രസിന്‍റെ നെഞ്ചിലേറ്റ ഏറ്റവും വലിയ മുറിവാണ് മധ്യപ്രദേശ്. 2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശിന്‍റെ ഭരണം കോണ്‍ഗ്രസിന്‍റെ കൈകളിലെത്തുന്നത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബിഎസ്പി, എസ്പി എന്നിവര്‍ക്ക് പുറമെ സ്വതന്ത്രരുടേയും പിന്തുണണയോടെ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികരത്തിലെത്തി.
എന്നാല്‍ അന്ന് മുതല്‍ തന്നെ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ബിജെപിയും ആരഭിച്ചിരുന്നു. ആ നീക്കത്തില്‍ ഒന്നര വര്‍ഷത്തിനിപ്പുറം കഴിഞ്ഞ മാസം ബിജെപി വിജയിക്കുകയും ചെയ്തു. എന്നാല്‍ മധ്യപ്രദേശിനെ അങ്ങനെയൊന്നും ബിജെപിക്ക് മുന്നില്‍ അടയറവ് വെക്കില്ലെന്ന് ഉറപ്പിച്ചുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
വീഴ്ചയും വാഴ്ചയും
കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ പല തവണ കമല്‍നാഥ് അതിജീവിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയിലൂടെ നടത്തിയ നീക്കത്തില്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ 22 എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.
വഴി അടഞ്ഞില്ല
എന്നാല്‍ ആ ഭരണത്തില്‍ ശിവരാജ് സിങ് ചൗഹാന് ഇരിപ്പുറപ്പിക്കാനോ അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസിന് മുന്നില്‍ വഴികള്‍ പൂര്‍ണ്ണമായി അടയുകയോ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്‍റെ നില നില്‍പ്പിനെ തന്നെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കാനിരിക്കുന്നത്.
25 മണ്ഡലങ്ങളില്‍
രാജിവെച്ച 22 വിമത കോണ്‍ഗ്രസ് നേതാക്കളുടേത് ഉള്‍പ്പടെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. എംഎല്‍എമാരുടെ മരണത്തോടെയാണ് 2 മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്. മറ്റൊന്ന് പദവി രാജിവെച്ച ബിജെപി അംഗത്തിന്‍റേതാണ്. 25 ല്‍ 17 സീറ്റില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത മുന്നിലുണ്ട്.
പ്രതിപക്ഷത്ത്
ബിഎസ്പിയുടേയും സ്വതന്ത്രരുടേയും പിന്തുണ ഉള്‍പ്പടെ 99 അംഗങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിച്ചാല്‍ 116 അംഗങ്ങളുടേ പിന്തുണയോടെ കോണ്‍ഗ്രസിന് വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 25 ല്‍ 23 സീറ്റും സിറ്റിങ് സീറ്റുകളായിരുന്നു എന്നത് കോണ്‍ഗ്രസിന്‍റെ അനുകൂല ഘടകമാണ്.
സിന്ധ്യയുടെ പാളയത്തില്‍
എന്നാല്‍ ബിജെപിയിലേക്ക് പോയ ജ്യോതിരാധിത്യ സിന്ധ്യയുടെ പാളയത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്ക്കുന്ന മൂന്നില്‍ രണ്ട് മണ്ഡലങ്ങളും എന്നത് വെല്ലുവിളിയാണ്. കൊറോണ പ്രതിസന്ധി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ മധ്യപ്രദേശില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് കോണ്‍ഗ്രസ്.
മുകുള്‍ വാസ്നിക്കിനെ
ഇതിന്‍റെ ഭാഗമായാണ് മുകുള്‍ വാസ്നിക്കിനെ മധ്യപ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്. മദ്ധ്യപ്രദേശ് ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറി ദീപക് ബാബറിയ അനാരോഗ്യം കാരണം സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പെട്ടെന്നുള്ള നിയമനമെങ്കിലും ഉപതിരഞ്ഞെടുപ്പ് തന്നെയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യം വെക്കുന്നത്.
അധിക ചുമതല
നിലവിൽ കേരളം,തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുളള മുകുൾ വാസ്നിക്കിന് അധിക ചുമതലയായാണ് മദ്ധ്യപ്രദേശിൻെറ ചുമതല നൽകുന്നതെന്ന് സംഘടനചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. മുകുള്‍ വാസ്നിക്കിന്‍റെ കൂടി നേതൃത്വത്തിലാവും ഇനി മധ്യപ്രദേശിലെ നീക്കങ്ങള്‍.
വലിയ പ്രധാന്യം
അധികാരം തിരികെ പിടിക്കാനുള്ള ഏക അവസരം എന്ന നിലയില്‍ ഉപതിരഞ്ഞെടുപ്പിന് വലിയ പ്രധാന്യമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. അതിനാല്‍ തന്നെയാണ് പ്രതിപക്ഷ നേതൃസ്ഥാനം കമല്‍നാഥിനും ദിഗ് വിജയ് സിങിനും നല്‍കാതെ ഗോവിന്ദ് സിങിനെ നിയമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാവാണ് ഗോവിന്ദ് സിങ്.
തന്ത്രം
ജ്യോതിരാധിത്യ സിന്ധ്യ പോയതോടെ പ്രാദേശിക നേതാക്കളെ സജീവമായി രംഗത്ത് ഇറക്കിയുള്ള തന്ത്രത്തിനും കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നുണ്ട്. സര്‍വ്വ പിന്തുണയുമായി ദിഗ് വിജയ് സിങും കമല്‍ നാഥും മുന്നില്‍ തന്നെയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് കൂടുമാറിയല്‍ 15 എംഎല്‍എമാരുടെ മണ്ഡലങ്ങളാണ് ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്നത്.
ലക്ഷണങ്ങള്‍
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം പരോക്ഷമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ലക്ഷണങ്ങള്‍ വ്യക്തമാണ്. ജ്യോതിരാധിത്യ സിന്ധ്യയുടെ അഭാവത്തില്‍ ബിജെപിയേക്കാള്‍ കോണ്‍ഗ്രസാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് വേണം അനുമാനിക്കാന്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രേംചന്ദ് ഗുഡ്ഡുവിനെ
അതേസമയം, ബിജെപിയില്‍ നിന്ന് ഒരു പ്രമുഖ നേതാവിനേയും പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കവും മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. മുൻ എംപി പ്രേംചന്ദ് ഗുഡ്ഡുവിനെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ചര്‍ച്ച
പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ദിഗ് വിജയ് സിങും ഗുഡ്ഡുവും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണവൈറസ് പ്രതിസന്ധിയില്‍ അല്‍പം ആശ്വാസം ഉണ്ടായാല്‍ ഗുഡ്ഡു കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.