അമേരിക്ക-ഇറാന് സംഘര്‍ഷം; ഇറാന്റെ വ്യോമപാത ഒഴിവാക്കി എയര്‍ ഇന്ത്യ; വിമാനങ്ങള്‍ ഇനി യൂറോപ്പ് വഴി
ദില്ലി: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ യൂറോപ്പ് വഴി തിരിച്ച് വിട്ട് എയര്‍ ഇന്ത്യ. ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ വ്യോമപാത ഒഴിവാക്കാനുള്ള തീരുമാനം. ഇതുവഴി 40 മിനിറ്റോളം യാത്രാ സമയം അധികമെടുക്കുമെങ്കിലും യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് പ്രധാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യുഎസ്- ഇറാൻ സംഘർഷം: യുദ്ധപ്രഖ്യാപനമില്ല, ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്!!
വ്യോമാതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന് വഴി പോകുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ താല്‍ക്കാലികമായി വഴി തിരിച്ചു വിടും. ഇതോടെ ദില്ലിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏകദേശം 20 മിനിറ്റും മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് 30 മുതല്‍ 40 മിനിറ്റും വരെ അധിക സമയം പറക്കേണ്ടി വരും. എന്നിരുന്നാലും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു.
ഇത്തരത്തിലൊരു തീരുമാനവുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയതോടെ ഇസ്താംബൂളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികള്‍ തങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇറാന്റെ വ്യോമാതിര്‍ത്തി വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികളോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇറാന്റെ രഹസ്യസേന തലവനെ യുഎസ് വ്യോമാക്രമണം നടത്തി കൊന്നതും ഇതിന് തിരിച്ചടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന് ബോംബ് സ്ഫോടനം നടത്തിയതുമാണ് മേഖലയില്‍ പിരിമുറുക്കം വര്‍ധിപ്പിച്ചത്. ഇറാനും ഇറാഖും വഴി പറക്കുന്നത് ഒഴിവാക്കാന്‍ യുഎസ് ആസ്ഥാനമായുള്ള ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി ഇതിനോടകം തന്നെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഇറാന് മേല്‍ കൂടുതല്‍ ബോംബാക്രമണങ്ങള്‍ നടത്തിയാല്‍ മേഖലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും.