എന്‍സിപിയുടെ 'വാഗ്ദാനങ്ങള്‍'; അജിത് പവാറിന് മനം മാറ്റം?സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തില്ല
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കക്ഷികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നാണ് വിധി പ്രഖ്യാപിക്കുക. സഭയില്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ത്രികക്ഷികളുടെ ആവശ്യം കോടതി അംഗീകരിക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ 11 ദിവസം വേണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ട് വെച്ചത്.
അതിനിടെ സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് അജിത് പവാര്‍ വിട്ട് നില്‍ക്കുന്നതാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
തിരിച്ചെത്തിച്ചു
അജിത് പവാറും എന്‍സിപിയിലെ പത്തോളം എംഎല്‍എമാരുമായിരുന്നു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇരുട്ടി വെുക്കും മുന്‍പ് മറുകണ്ടം ചാടിയത്. എന്നാല്‍ മറ്റൊരു ദിനം ഇരുട്ടി വെളുത്തപ്പോഴേക്കും അജിത് പവാര്‍ ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരെയും സ്വന്തം ക്യാമ്പില്‍ തിരിച്ചെത്തിച്ചുവെന്നാണ് എന്‍സിപി അവകാശപ്പെടുന്നത്. ഇനി അജിത് പവാറിനെ ലക്ഷ്യം വെച്ചാണ് ശരദ് പവാറിന്‍റെ നീക്കങ്ങള്‍.
അനുനയിപ്പിക്കാന്‍
53 എംഎല്‍എമാരും തിരികെയെത്തിയതോടെ അജിത് പവാറും മടങ്ങിയെത്താനുള്ള സാധ്യത ഉണ്ടെന്നാണ് ശരദ് പവാര്‍ പക്ഷം കണക്കാക്കുന്നത്. കഴിഞ്ഞ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ വിട്ട് അജിതിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശരദ് പവാര്‍ നടത്തിയിരുന്നു.
വസതിയിലേക്ക്
തിങ്കളാഴ്ച സര്‍ക്കാരിനെതിരെ ത്രികക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേട്ട് പൂര്‍ത്തിയാക്കിയ തൊട്ട് പിന്നാലെയും ശരദ് പവാര്‍ മൂന്ന് എന്‍സിപി നേതാക്കളെ അജിതിന്‍റെ വസതിയിലേക്ക് അയച്ചിരുന്നു. ദിലീപ് വല്‍സെ പാട്ടീല്‍, ചഗന്‍ ബുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നീ നേതാക്കളെയായിരുന്നു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ആയി അയച്ചിരുന്നത്.
മുഖ്യമന്ത്രി പദം
ഇതിനിടെ അജിത് പവാറിനെ തിരികെയെത്തിക്കാന്‍ മുഖ്യമന്ത്രി പദം നല്‍കിയുള്ള വിട്ട് വീഴ്ചയ്ക്ക് ശിവസേന തയ്യാറായാതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അജിത് പവാര്‍ മടങ്ങി വന്നാല്‍ രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം എന്‍സിപിയുമായി വീതം വെയ്ക്കാന്‍ തയ്യാറാണെന്ന നിലപാടാണത്രേ ശിവസേന എടുത്തത്.
നിലപാട് അറിയിച്ചു
മടങ്ങി വരാന്‍ 'വന്‍ വാഗ്ദാനങ്ങ'ളാണ് എന്‍സിപി അജിതിന് താലത്തില്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മടങ്ങി വരില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് അജിത്. അതേസമയം സര്‍ക്കാര്‍ പരിപാടികളില്‍ നിന്നുള്ള അജിതിന്‍റെ വിട്ട് നില്‍ക്കലാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്.
വിട്ട് നിന്നു
ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ പിന്നാലെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സെക്രട്ടറിയേറ്റില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അജിത് പവാര്‍ പങ്കെടുത്തിരുന്നില്ല. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സര്‍ക്കാരിന്‍റെ അനുസ്മരണ പരിപാടിയിലും അജിത് പവാര്‍ പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയും ഗവര്‍ണറും
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. അജിത് പവാറിന് മനംമാറ്റം സംഭവിച്ചോയെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായിട്ടുണ്ട്. അതിനിടെ അജിത് പവാറിന് വിപ്പ് നല്‍കാനുള്ള അധികാരം ഇല്ലെന്ന് വ്യക്തമാക്കി എന്‍സിപി രംഗത്തെത്തി.
വെല്ലുവിളിച്ച് അജിത് പവാര്‍
ഉപതിരഞ്ഞെടുപ്പിന് പിന്നാലെ അജിത് പവാറിനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഈ അധികാരം ഉപയോഗിച്ച് വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുമെന്നായിരുന്നു അജിത് പവാര്‍ ഇന്നലെ വ്യക്തമാക്കിയത്.
വിപ്പ് നല്‍കാനാവില്ല
എന്നാല്‍ എന്‍സിപി നിയമസഭ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കം ചെയ്തതായി എന്‍സിപി അസംബ്ലി സെക്രട്ടറിയേറ്റിനെ അറിയിച്ചു.കൂറുമാറ്റത്തിന് തൊട്ട് പിന്നാലെ തന്നെ അജിത് പവാറിന് പകരം ജയന്ത് പാട്ടീലിനെ എന്‍സിപി പുതിയ നിയമസഭ കക്ഷി നേതാവായി നിയമിച്ചിരുന്നു.
കടുത്ത നടപടി
ഇത് സംബന്ധിച്ച കത്ത് ജയന്ത് ഗവര്‍ണര്‍ക്ക് നല്‍കാനായി പോയിരുന്നെങ്കിലും അദ്ദേഹം ഉണ്ടയാിരുന്നില്ല. ഇതോടെ രാജ്ഭവന്‍ സെക്രട്ടറിക്ക് കത്ത് സമര്‍പ്പിച്ച് ജയന്ത് മടങ്ങുകയായിരുന്നു.അതേസമയം ഇനിയും അജിത് പവാര്‍ അനുനയ നീക്കങ്ങള്‍ക്ക് തയ്യാറായില്ലേങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് എന്‍സിപി നേതൃത്വം നല്‍കുന്നത്.
വീണ്ടും ചര്‍ച്ച
വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് അജിതുമായി വീണ്ടും എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലേങ്കില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും, ജയന്ത് പാട്ടീല്‍ പറഞ്ഞു. വിപ്പ് നല്‍കുമെന്ന അജിതിന്‍റെ വാദത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.