ആറ് വർഷം!! കോൺഗ്രസിൽ തിരികെ പ്രവേശിച്ച് അൽക്ക ലാംബ, ഏത് ഉത്തരവാദിത്തവും സ്വീകരിക്കാമെന്ന്!!
ദില്ലി: വിമത ആംആദ്മി എംഎൽഎയായിരുന്ന അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് പാർട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അൽക്കയുടെ പാർട്ടി പ്രവേശം. ആറ് വർഷത്തിന് ശേഷമാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നത്. ആം ആദ്മി പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെക്കുന്നതായി വെള്ളിയാഴ്ചയാണ് അൽക്ക ട്വിറ്ററിൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തന്നെ കോൺഗ്രസിൽ ചേരുകയായിരുന്നു.

രാജി സ്വീകരിക്കണമെന്ന്...
ആംആദ്മി നേതൃത്വത്തോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെട്ട ചാന്ദ്നി ചൌക്ക് എംഎൽഎ ട്വിറ്ററിലാണ് ആവശ്യപ്പെട്ടത്. അൽക്ക ലാംബയുടെ രാജി ട്വിറ്ററിൽ ആണെങ്കിൽ പോലും സ്വീകരിക്കുമെന്ന് നേരത്തെ പാർട്ടി വക്താവ് സൌരഭ് ഭരദ്വാജ് വ്യക്തമാക്കിയിരുന്നു.

കെജ്രിവാളിനോട്...
അരവിന്ദ് കെജ്രിവാൾജി, നിങ്ങളുടെ വക്താവ് എന്നോട് പറഞ്ഞത് ട്വിറ്ററിൽ ആണെങ്കിൽ പോലും സ്വീകരിക്കുമെന്നാണ്. അതുകൊണ്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള തന്റെ രാജി സ്വീകരിക്കണമെന്നും ഇപ്പോൾ ഇത് ഖാസ് പാർട്ടിയാണെന്നും അൽക്ക ട്വിറ്ററിൽ കുറിച്ചിരുന്നു. കഴിഞ്ഞ ആറ് വർഷം കൊണ്ട് വലിയ പാഠങ്ങളാണ് പഠിച്ചതെന്നും അൽക്ക പറയുന്നു. ഇത്തവണ ആംആദ്മിയിൽ നിന്ന് വിടപറയുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണെന്നും അൽക്ക വ്യക്തമാക്കി.

തുടക്കം കോൺഗ്രസിനൊപ്പം
20 വർഷം മുമ്പ് കോൺഗ്രസിനൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ച അൽക്ക ലാംബ പിന്നീട് ആംആദ്മിക്കൊപ്പം ചേരുകയായിരുന്നു. 2013ലാണ് കോൺഗ്രസ് വിട്ട് ആം ആദ്മിക്കൊപ്പം ചേർന്നത്. തുടർന്ന് 2015ൽ ചാന്ദ്നി ചൌക്കിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. ആംആദ്മിയുടെ പ്രാഥമിക അംഗത്വത്തിൽ രാജിവെക്കുമെന്ന് അൽക്ക കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അൽക്ക വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിൽ ആപ്പിന് കനത്ത തിരിച്ചടി നേരിട്ടതോടെ അൽക്കയെ പാർട്ടി എംഎൽഎമാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കിയിരുന്നു.

കോൺഗ്രസിലേക്ക് തിരികെ എത്തിയെന്ന്
ആറ് വർഷത്തിന് ശേഷം കോൺഗ്രസിൽ തിരികെ പ്രവേശിച്ചു. എനിക്ക് എപ്പോഴും കോൺഗ്രസിനോട് ബഹുമാനമുണ്ട്. ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി കോൺഗ്രസിൽ തുടർന്നു പ്രവർത്തിക്കുമെന്നും അൽക്ക കോൺഗ്രസ് പ്രവേശനത്തിന് ശേഷം പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് ലഭിക്കുന്ന ഏത് തരത്തിലുള്ള ഉത്തരവാദിത്തങ്ങളും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

ആപ്പുമായി ഇടഞ്ഞു
നിയമസഭയില്‍ വച്ച യഥാര്‍ഥ പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎല്‍എ സോമനാഥ ഭാരതി നല്‍കിയ എഴുത്ത് മറ്റൊരു ജര്‍ണയില്‍ സിങ് ഭേതഗതിയായി വായിക്കുകയായിരുന്നെന്ന് അല്‍ക്ക ലംബ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.












Click it and Unblock the Notifications