ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം: വിവാദ പരാമർശവുമായി കോണ്‍ഗ്രസ് എംഎല്‍എ
റായ്പൂർ: ഇന്ത്യയില്‍ ഹിന്ദുരാഷ്ട്ര സ്ഥാപിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്ന ആഹ്വാനവുമായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എംഎല്‍എ. ഛത്തീസ്ഗഢിലെ ധര്‍ശിവയില്‍നിന്നുള്ള എംഎല്‍എയായ അനിത ശർമയാണ് വിവാദ പരാമവർശവുമായി രംഗത്ത് വന്നത്. 'നമ്മളെല്ലാവരും, എവിടെയാണെങ്കിലും, ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ പ്രതിജ്ഞ ചെയ്യണം. നമ്മള്‍ എല്ലാവരും ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്കള്‍ എല്ലാവരും ഒരുമിച്ച് വന്നാല്‍ മാത്രമേ നമുക്കത് സാധ്യമാവുകയുള്ളൂ'-അനിത ശർമ പറഞ്ഞു.
പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് റായ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ വിവാദ പരാമർശമുണ്ടാവുന്നത്. അനിത ശർമയുടെ പ്രസംഗം വലിയ വിവദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവെച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം പിന്നീട് രംഗത്ത് വന്നു.

എംഎല്‍എയുടെ പ്രസ്താവനയെ തള്ളിയ കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവന അവരുടെ വ്യക്തിപരമായ നിരീക്ഷണമാണെന്നും അത്തരം അഭിപ്രായങ്ങളെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി. 'കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്‌ക്കൊപ്പമാണ്. അംബേദ്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും ചേര്‍ന്ന് നിര്‍മിച്ച ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന മതേതരത്വത്തിനൊപ്പമാണ് കോണ്‍ഗ്രസ്' എന്നായിരുന്നു എംഎല്‍എയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് വക്താവ് സുശില്‍ ആനന്ദ് ശുക്ല വ്യക്തമാക്കിയത്.
ഓരോരുത്തര്‍ക്കും വ്യക്തിപരമായ ആശയങ്ങളുണ്ടാവാം, വ്യത്യസ്താശയങ്ങളെ പാര്‍ട്ടി ഉള്‍ക്കൊള്ളുന്നു. എന്നാല്‍ അത് പാർട്ടിയുടെ നിലപാട് അല്ല. അത്തരം നിലപാടുകളെ കോണ്‍ഗ്രസ് പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി അനിത ശരർമയും രംഗത്ത് വന്നിട്ടുണ്ട്. തന്റെ പ്രസ്താവന തെറ്റായി വ്യഖ്യാനിക്കപ്പെട്ടുവെന്നാണ് അദ്ദേഹം വൈകീട്ട് മാധ്യമപ്രവർത്തകർക്ക് മുമ്പില്‍ വിശദീകരിച്ചത്.
രാജ്യത്ത് ജീവിക്കുന്ന ആളുകളുടെ ഐക്യത്തെ കുറിച്ച് മാത്രമാണ് ഞാൻ സംസാരിച്ചതെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു. അനിത ശർമയുടെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേതാവ് വക്താവ് കേദാർ ഗുപ്തയും രംഗത്ത് വന്നു. കോൺഗ്രസ് യൂണിഫോം സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുവെങ്കിൽ, രാമരാജ്യം നിലവിൽ വരുമെന്നായിരുന്നു ബിജെപി വക്താവിന്റെ പ്രതികരണം.












Click it and Unblock the Notifications