ക്ഷണക്കത്തിൽ സുരക്ഷാ കോഡ്, 175 അതിഥികൾ, അയോധ്യയിലെ ഭൂമി പൂജയ്ക്ക് വമ്പൻ ഒരുക്കങ്ങളിങ്ങനെ!
ദില്ലി: സുപ്രീം കോടതി വിധിക്ക് മാസങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. ഭൂമി പൂജ ചടങ്ങിന് വേണ്ടിയുളള വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും അയോധ്യയില്‍ സജ്ജമാണ്.
Recommended Video
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങിനെത്തും. ആഗസ്റ്റ് അഞ്ചാം തിയ്യതി അയോധ്യയില്‍ നടക്കാനിരിക്കുന്ന ഭൂമി പൂജയെ സംബന്ധിച്ച് പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ അറിയാം.
175 അതിഥികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നും അടക്കമുളള സന്യാസിമാരും ഉള്‍പ്പെടെ 175 അതിഥികളാണ് അയോധ്യയിലെ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുക. 135 ആത്മീയ ശാഖകളെ പ്രതിനിധീകരിച്ച് 135 സന്യാസിമാര്‍ പങ്കെടുക്കും. എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും.
പ്രത്യേക ക്ഷണക്കത്തുകൾ
അയോധ്യയില്‍ ഉളള അതിഥികള്‍ക്കുളള ക്ഷണക്കത്തുകള്‍ അവരുടെ കൈകളിലേക്ക് എത്തിച്ച് കഴിഞ്ഞു. ബുധനാഴ്ച അയോധ്യയിലേക്ക് എത്തുന്ന അതിഥികള്‍ക്ക് ചടങ്ങിന് മുന്‍പായി ക്ഷണക്കത്ത് നേരിട്ട് കൈമാറും. മോഹന്‍ ഭഗവത്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യോഗി ആദിത്യനാഥ് എന്നിവരുടെ പേരിലാണ് ക്ഷണക്കത്ത്. അയോധ്യ കേസിലെ കക്ഷി ആയിരുന്ന ഇക്ബാല്‍ അന്‍സാരിക്കടക്കം ക്ഷണമുണ്ട്.
ക്ഷണക്കത്തില്‍ ഒരു സുരക്ഷാ കോഡ്
കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഭൂമി പൂജയോട് അനുബന്ധിച്ച് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്ക് നല്‍കുന്ന ക്ഷണക്കത്തില്‍ ഒരു സുരക്ഷാ കോഡുണ്ട്. ഇതുരച്ച് മാത്രമേ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുളളൂ. മാത്രമല്ല ഈ കാര്‍ഡില്‍ ഒരു സീരിയല്‍ നമ്പറും ഉണ്ട്. ഇത് പരിശോധിച്ചേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുകയുളളൂ.
ഇലക്ട്രിക് ഉപകരണങ്ങൾക്ക് അനുമതിയില്ല
അതിഥികള്‍ക്ക് നല്‍കുന്ന ക്ഷണക്കത്തുകള്‍ കൈമാറാന്‍ പാടുളളതല്ല. ഭൂമി പൂജ നടക്കുന്ന വേദിയിലേക്ക് മൊബൈലോ ക്യാമറയോ അടക്കമുളള യാതൊരു ഇലക്ട്രിക് ഉപകരണവും കടത്തി വിടുന്നതല്ല. വാഹനങ്ങള്‍ക്കായി പാസ്സുകള്‍ ഇല്ല. പകരം അമാവ ക്ഷേത്രത്തിന് സമീപത്താണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വേദിയിലേക്ക് എത്താന്‍ അതിഥികള്‍ കുറച്ച് ദൂരം നടക്കേണ്ടി വരും.
12.15നാണ് ഭൂമിപൂജ
രാവിലെ 8 മണി മുതല്‍ വൈകിട്ട് 2 മണി വരെയാണ് പരിപാടികള്‍. എല്ലാ അതിഥികളും 10.30തോട് കൂടി വേദിയില്‍ ഉപവിഷ്ടരാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഹനുമാന്‍ഘട്ട് ക്ഷേത്രത്തിലും ഭഗവാന്‍ ശ്രീ രാംലല്ലയിലും ദര്‍ശനം നടത്തും. അതിന് ശേഷമാണ് ഭൂമിപൂജ നടത്തുക. 12.15നാണ് ഭൂമിപൂജ നടക്കുക. രാമക്ഷേത്രത്തിന്റെ ചിത്രമുളള 5 രൂപ സ്റ്റാംപ് മോദി ചടങ്ങില്‍ പുറത്തിറക്കുംം.
കാവി പൂശി അയോധ്യ
ഭൂമി പൂജയുടെ ഭാഗമായി അയോധ്യയിലെ വീടുകളും കെട്ടിടങ്ങളും കാവി പൂശിയിരിക്കുകയാണ്. 2000 തീര്‍ത്ഥസ്ഥലങ്ങളില്‍ നിന്നുളള മണ്ണും നൂറ് നദികളില്‍ നിന്നുളള ജലവും ഭൂമി പൂജയ്ക്ക് വേണ്ടി അയോധ്യയില്‍ എത്തിച്ചിട്ടുണ്ട്. ഭൂമി പൂജ നടക്കുമ്പോള്‍ ലോകത്ത് എല്ലായിടത്തുമുളള രാമഭക്തര്‍ പ്രാര്‍ത്ഥനയും പ്രസാദ വിതരണവും അടക്കം നടത്താന്‍ ക്ഷേത്ര ട്രസ്റ്റ് ആഹ്വാനം ചെയ്തിരിക്കുകയാണ്.
അമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറി