ബലാത്സംഗം ചെയ്യപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.. ബിജെപി സംസ്ഥാന പ്രസിഡണ്ടിൻറെ മകൻ യുവതിയോട് ചെയ്തത്!
കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ഹരിയാന സംസ്ഥാന പ്രസിഡണ്ടിന്റെ മകനെതിരെ പരാതിയുമായി യുവതി രംഗത്ത്.
ചണ്ഡീഗഡ്: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ഹരിയാന സംസ്ഥാന പ്രസിഡണ്ടിന്റെ മകനെതിരെ പരാതിയുമായി യുവതി രംഗത്ത്. കേന്ദ്രം മാത്രമല്ല, ഹരിയാനയും ബി ജെ പി തന്നെയാണ് ഭരിക്കുന്നത്. പാതിരാത്രിയിൽ തന്റെ കാറിന് പിന്നാലെ കാറോടിച്ച് വന്ന് ആക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഭാഗ്യം കൊണ്ട് മാത്രമാണ് താൻ ബലാത്സംഗം ചെയ്യപ്പെടാതെ രക്ഷപ്പെട്ടത് എന്നും യുവതി പറയുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഇങ്ങനെ.
സംഭവം വെള്ളിയാഴ്ച
വെള്ളിയാഴ്ച രാത്രിയാണ് 29കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. ഹരിയാനയുടെ തലസ്ഥാനമായ ചണ്ഡീഗഡിലൂടെ വണ്ടിയോടിക്കുകയായിരുന്നു യുവതി. അപ്പോഴാണ് ടാറ്റ സഫാരി എസ് യു വി കാറിൽ അക്രമികൾ പിന്തുടർന്നത്. അർധരാത്രി 12.15ഓടെയായിരുന്നു സംഭവം നടന്നത്.
ചില്ലറക്കാരനല്ല
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി ജെ പിയുടെ സംസ്ഥാന പ്രസിഡണ്ടായ സുഭാഷ് ബാരാലയുടെ മകൻ വികാസ് ബാരാലയായിരുന്നു പെൺകുട്ടിയെ പിന്തുടർന്ന ടാറ്റ സഫാരിയിൽ ഉണ്ടായിരുന്നത്. ഇയാള്‍ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു.
ഭാഗ്യത്തിന് ബലാത്സംഗം ചെയ്യപ്പെട്ടില്ല
ഉത്തരവാദിത്തപ്പെട്ട പാർട്ടി സ്ഥാനത്തിരിക്കുന്ന ഒരാളുടെ മകന്റെ പ്രവർത്തിയിൽ ആളുകൾ ഞെട്ടിയിരിക്കുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് താൻ ബലാത്സംഗം ചെയ്യപ്പെടാതെ രക്ഷപ്പെട്ടത് എന്നാണ് സംഭവം വിവരിച്ചുകൊണ്ട് 29കാരിയായ യുവതി പറയുന്നത്.
ധൈര്യത്തിന് ഒരു കയ്യടി
എന്തായാലും സംഭവിച്ചത് ഒളിച്ചുവെക്കാനൊന്നും യുവതി നിന്നില്ല എന്നത് വലിയ കാര്യം. സോഷ്യൽ മീഡിയ സൈറ്റായ ഫേസ്ബുക്കിൽ വിശദമായ പോസ്റ്റിട്ട യുവതി പിറ്റേ ദിവസം പിതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. പരാതിക്കാരിയായ യുവതിയെ പ്രകീർത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഞെട്ടിപ്പിക്കുന്ന സംഭവം
പാതിരാത്രിയോടെ താൻ വീട്ടിലേക്ക് വണ്ടിയോടിച്ചുവരവേയാണ് സംഭവം നടന്നത് എന്ന് യുവതി പറഞ്ഞു. പെട്രോൾ പമ്പിലേക്കും പോകേണ്ടിയിരുന്നു. ഇതിനിടെയാണ് ഒരു വെള്ള സഫാരിക്കാർ തന്നെ പിന്തുടരുന്നതായി ശ്രദ്ധയിൽ പെട്ടത്. ഞാന്‍ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്നു വണ്ടിയോടിച്ചിരുന്നതെന്നും യുവതി ഫേസ്ബുക്കിൽ എഴുതി.
ചണ്ഡീഗഡ് സ്വദേശിയായ യുവതി
ഹരിയാനയിലെ ചണ്ഡീഗഡ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. എന്റെ കാറിനൊപ്പം ആ കാറും കുറേനേരം ഉണ്ടായിരുന്നു. അപകടം തോന്നിയ ഞാൻ ജനവാസമുള്ള മേഖലയിലേക്ക് വണ്ടി തിരിക്കാന്‍ ശ്രമിച്ചെങ്കിലും അവർ അനുവദിച്ചില്ല.
പോലീസിനെ വിളിച്ചു
ടാറ്റ സഫാരിയിൽ നിന്നും ഒരാള്‍ ഇറങ്ങി എന്‍റെ അടുത്തേക്ക് വന്നു. ഇതോടെ ഞാന്‍ പോലീസിനെ വിളിച്ചു. എന്നോട് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പിന്നെ കുറച്ച് നേരത്തേക്ക് അവരുടെ കാര്‍ കണ്ടില്ല. ഫോണ്‍ ചെയ്യുന്നത് കണ്ട് അവര്‍ മാറി പോയിട്ടുണ്ടാകുമെന്ന് കരുതി.
വീണ്ടും ഉപദ്രവിച്ചു
പെട്ടെന്ന് ആ കാര്‍ പ്രത്യക്ഷപ്പെട്ട് എന്റെ കാറിനൊപ്പെം നീങ്ങാന്‍ തുടങ്ങി. കുറേ കിലോ മീറ്ററുകൾ അവര്‍ എന്നെ പിന്തുടര്‍ന്നു. ഇടയ്ക്ക് ആ കാറില്‍ നിന്നും രണ്ട് ചെറുപ്പക്കാര്‍ ഇറങ്ങി വന്ന് എന്റെ കാറിന്റെ ഡോര്‍ പിടിച്ച് വലിച്ച് തുറക്കാന്‍ ശ്രമിച്ചു. തക്ക സമയത്ത് പൊലീസ് വാഹനം എന്റെ രക്ഷയ്‌ക്കെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച ചെറുപ്പക്കാരെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കൂടി.